ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ വിളി ; അബുദാബിയില്‍ ആറ് മാസത്തിനിടെ കുടങ്ങിയത് 1,05,300 പേർ

 

വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് കഴിഞ്ഞ ആറുമാസത്തിനിടയില്‍ അബുദാബിയില്‍ 1,05,300 പേര്‍ക്ക് പോലീസ് പിഴചുമത്തി. നിയമലംഘകര്‍ക്ക് നാല് ബ്ലാക്ക് പോയിന്റുകള്‍ നല്‍കുകയും 800 ദിര്‍ഹംവീതം പിഴയീടാക്കുകയും ചെയ്തു.

വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ഫോണില്‍ സംസാരിക്കുക, മെസ്സേജ് അയക്കുക, ഇന്റര്‍നെറ്റ് ഉപയോഗിക്കുക, ഫോട്ടോ എടുക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ കണക്കിലെടുത്താണ് ഡ്രൈവര്‍മാരില്‍നിന്ന് പിഴ ഈടാക്കിയതെന്ന് അബുദാബി പോലീസിലെ ട്രാഫിക്ക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ മേജര്‍ മുഹമ്മദ് ദഹി അല്‍ ഹുമിരി വ്യക്തമാക്കി. ഡ്രൈവര്‍മാരുടെ ശ്രദ്ധ നഷ്ടപ്പെടുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

സ്വന്തം സുരക്ഷയും പൊതുജന സുരക്ഷയും ഉറപ്പാക്കാനായി വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗം അവസാനിപ്പിക്കണം. ഗതാഗത നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരെ പിടികൂടുന്നതിനായി നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തി അബുദാബിയില്‍ സ്മാര്‍ട്ട് പട്രോളിങ് സംവിധാനം നിലവിലുണ്ട്.

സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, വേഗപരിധികള്‍ പാലിക്കാതിരിക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരെ കണ്ടെത്താനും ശിക്ഷിക്കാനും സംവിധാനം പ്രയോജനപ്പെടുത്തുമെന്നും അല്‍ ഹുമിരി പറഞ്ഞു.