സിറിയ നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ആശ്വാസമേകാന്‍ 100 കോടി ഡോളറിന്റെ സൗരോര്‍ജ്ജ പദ്ധതിയുമായി സൗദി അറേബ്യ

ആകെ 760 മെഗാവാട്ട് ഉത്പ്പാദന ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റുകളാണ് ഇവിടെ നിര്‍മ്മിക്കുക.

 

ഊര്‍ജ്ജ മേഖലയിലെ ഭാവി നിക്ഷേപ അവസരങ്ങള്‍ മെച്ചപ്പെടുത്താനും പദ്ധതിയിലൂടെ ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നു.

സിറിയ നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ആശ്വാസമേകാന്‍ വന്‍ സൗരോര്‍ജ്ജ പദ്ധതിയുമായി സൗദി അറേബ്യ. നൂറ് കോടി ഡോളറോളം (ഏകദേശം 8,000 കോടിയിലധികം രൂപ) നിക്ഷേപം പ്രതീക്ഷിക്കുന്ന സുപ്രധാന കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ഊര്‍ജ്ജ മേഖലയിലെ ഭാവി നിക്ഷേപ അവസരങ്ങള്‍ മെച്ചപ്പെടുത്താനും പദ്ധതിയിലൂടെ ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നു.

സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ വെച്ച് നടന്ന പ്രത്യേക കൂടിക്കാഴ്ചയില്‍ സിറിയന്‍ ഊര്‍ജ്ജ മന്ത്രി മുഹമ്മദ് അല്‍ ബഷീറും സൗദി മന്ത്രാലയ പ്രതിനിധികളും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ധാരണാപത്രങ്ങള്‍ കൈമാറിയത്. തലസ്ഥാന നഗരത്തിന് സമീപമുള്ള 'വദിയാന്‍ അല്‍റബീ' എന്ന മേഖല കേന്ദ്രീകരിച്ചാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്.

ആകെ 760 മെഗാവാട്ട് ഉത്പ്പാദന ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റുകളാണ് ഇവിടെ നിര്‍മ്മിക്കുക. യുദ്ധക്കെടുതികളില്‍ തകര്‍ന്ന സിറിയയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും അടിസ്ഥാന ജനജീവിതം മെച്ചപ്പെടുത്തുന്നതിനും പദ്ധതി വലിയ തോതില്‍ സഹായകമാകും.