ബഹ്‌റൈനില്‍ സുരക്ഷാ ഭീഷണി രൂക്ഷം; അമേരിക്കൻ എംബസി അടച്ചു

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധസാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മനാമയിലെ അമേരിക്കൻ എംബസി തങ്ങളുടെ സേവനങ്ങള്‍ താല്‍ക്കാലികമായി നിർത്തിവെച്ചു. ഉദ്യോഗസ്ഥർക്കും അമേരിക്കൻ പൗരന്മാർക്കും എംബസി അടിയന്തര സുരക്ഷാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്

 

ഇറാൻ്റെ ഭാഗത്തുനിന്നുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ വർധിച്ച സാഹചര്യത്തിലാണ് ഭരണകൂടം സുരക്ഷാ നടപടികള്‍ കർശനമാക്കിയത്.

മനാമ: പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധസാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മനാമയിലെ അമേരിക്കൻ എംബസി തങ്ങളുടെ സേവനങ്ങള്‍ താല്‍ക്കാലികമായി നിർത്തിവെച്ചു. ഉദ്യോഗസ്ഥർക്കും അമേരിക്കൻ പൗരന്മാർക്കും എംബസി അടിയന്തര സുരക്ഷാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇറാൻ്റെ ഭാഗത്തുനിന്നുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ വർധിച്ച സാഹചര്യത്തിലാണ് ഭരണകൂടം സുരക്ഷാ നടപടികള്‍ കർശനമാക്കിയത്.

പ്രധാന നിർദേശങ്ങളും നടപടികളും:

ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്: ജനങ്ങള്‍ പരിഭ്രാന്തരാകാതെ ശാന്തരായിരിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകള്‍ക്കനുസരിച്ച്‌ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറായിരിക്കണമെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതർ കർശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒത്തുചേരലുകള്‍ക്ക് വിലക്ക്: രാജ്യത്ത് സുരക്ഷാ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി പൊതുയിടങ്ങളിലെ പ്രതിഷേധങ്ങള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും പൂർണ്ണ വിലക്ക് ഏർപ്പെടുത്തി. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.

അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം: അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അമേരിക്കൻ പൗരന്മാർക്ക് യു.എസ് അധികൃതർ നിർദേശം നല്‍കി. എംബസി സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച്‌ പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഏത് അടിയന്തര സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണെന്ന് ബഹ്റൈൻ പ്രതിരോധ സേന വ്യക്തമാക്കി. ഇസ്റാഈല് - ഇറാൻ സംഘർഷം വ്യാപിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ മേഖലയില്‍ വലിയ രീതിയില്‍ ബാധിക്കുന്ന രാജ്യങ്ങളിലൊന്നായി ബഹ്റൈൻ മാറിയിരിക്കുകയാണ്. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ രാപ്പകല്‍ ഭേദമന്യേ ജാഗ്രതയിലാണ്.