സൗദിയില്‍ സിനിമാ വ്യവസായം നേട്ടത്തിലേക്ക് ; കഴിഞ്ഞ ആറ് മാസത്തിനിടെ സിനിമ ടിക്കറ്റ് വില്‍പനയിലൂടെ നേടിയ വരുമാനം 1000 കോടി റിയാലായി

കഴിഞ്ഞ ആറ് മാസത്തിനിടെ 2.63 കോടി റിയാലിന്റെ മൊത്തം വരുമാനവുമായി അമേരിക്കന്‍ ചിത്രമായ 'എഫ്1 ദി മൂവി' പട്ടികയില്‍ ഒന്നാമതെത്തി.

 

സിനിമ ടിക്കറ്റ് വില്‍പനയുടെ 19 ശതമാനം എട്ട് സിനിമകളാണ് കൈയടക്കിയത്.

സൗദിയിലെ സിനിമ വ്യവസായത്തിന്റെ കുതിപ്പ് തുടരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ സിനിമ ടിക്കറ്റ് വില്‍പനയിലൂടെ നേടിയ വരുമാനം 1000 കോടി റിയാലായി ഉയര്‍ന്നു. ഇത് സിനിമ വ്യവസായത്തിന്റെ വികസനത്തെയും പൊതുജനവിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്ന ഒരു ദേശീയ നേട്ടമാണെന്നും സൗദി ഫിലിം കമീഷന്‍ വ്യക്തമാക്കി. സിനിമ ടിക്കറ്റ് വില്‍പനയുടെ 19 ശതമാനം എട്ട് സിനിമകളാണ് കൈയടക്കിയത്. ശബാബ് അല്‍ബോംബ് 2, ഹോബല്‍, അല്‍ സര്‍ഫ, ഇസ്ആഫ്, ഫഖ്ര്‍ അല്‍സുവൈദി, ലൈല്‍ നഹാര്‍, സെയ്ഫി, തഷ്വീഷ് എന്നീ സിനിമകളാണ് ഏറ്റവും കൂടുതല്‍ വരുമാനം സ്വന്തമാക്കിയത്. ജൂലൈ 13 മുതല്‍ 19 വരെയുള്ള കാലയളവില്‍ 2.6 കോടി റിയാലിന്റെ ടിക്കറ്റാണ് വിറ്റത്.


കഴിഞ്ഞ ആറ് മാസത്തിനിടെ 2.63 കോടി റിയാലിന്റെ മൊത്തം വരുമാനവുമായി അമേരിക്കന്‍ ചിത്രമായ 'എഫ്1 ദി മൂവി' പട്ടികയില്‍ ഒന്നാമതെത്തി. 2.26 കോടി റിയാലുമായി 'അല്‍ സര്‍ഫ' എന്ന സൗദി സിനിമയാണ് രണ്ടാം സ്ഥാനത്ത്. അമേരിക്കന്‍ ചിത്രമായ സൂപ്പര്‍മാന്‍ 77 ലക്ഷം റിയാല്‍ കളക്ഷന്‍ നേടിയപ്പോള്‍, ഈജിപ്ഷ്യന്‍ ചിത്രമായ അഹമ്മദ് ആന്‍ഡ് അഹമ്മദ് 35 ലക്ഷം റിയാലുമായി നാലാം സ്ഥാനത്തെത്തിയതായും ഫിലിം കമീഷെന്റ റിപ്പോര്‍ട്ട് വ്യക്തമാക്കി.