റിയാദ് വിമാനത്താവളത്തില്‍ വന്‍ മാറ്റം, 31.5 കോടി റിയാലിന്റെ കരാര്‍

വിമാനത്താവളത്തിലെ പാസഞ്ചര്‍ ബോര്‍ഡിങ് ബ്രിഡ്ജുകളുടെ പ്രവര്‍ത്തനവും അവയുമായി ബന്ധപ്പെട്ട സാങ്കേതിക സേവനങ്ങളുടെ പരിപാലനവുമാണ് ഈ കരാറിലൂടെ കമ്പനി ഏറ്റെടുത്തിരിക്കുന്നത്.

 

മെയ് ഒന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍ കാലാവധി നിശ്ചയിച്ചിരിക്കുന്നത്.

കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുപ്രധാന സേവനങ്ങള്‍ക്കായി റിയാദ് എയര്‍പോര്‍ട്ട്‌സ് കമ്പനി നല്‍കിയ 31.49 കോടി റിയാലിന്റെ കരാര്‍ സൗദി ഗ്രൗണ്ട് സര്‍വീസസ് (എസ്.ജി.എസ്) സ്വന്തമാക്കി. വിമാനത്താവളത്തിലെ പാസഞ്ചര്‍ ബോര്‍ഡിങ് ബ്രിഡ്ജുകളുടെ പ്രവര്‍ത്തനവും അവയുമായി ബന്ധപ്പെട്ട സാങ്കേതിക സേവനങ്ങളുടെ പരിപാലനവുമാണ് ഈ കരാറിലൂടെ കമ്പനി ഏറ്റെടുത്തിരിക്കുന്നത്.

മെയ് ഒന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഇത് പിന്നീട് മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള വ്യവസ്ഥയും കരാറിലുണ്ട്. സൗദി ഗ്രൗണ്ട് സര്‍വീസസിന് 51 ശതമാനം ഓഹരി പങ്കാളിത്തമുള്ള 'എയര്‍പോര്‍ട്ട് ബ്രിഡ്ജസ് ഫോര്‍ ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ്' എന്ന കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആവശ്യമായ ഔദ്യോഗിക ലൈസന്‍സുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് കരാര്‍ ഈ സബ്‌സിഡിയറി കമ്പനിക്ക് പൂര്‍ണമായും കൈമാറും. യാത്രക്കാരുടെ ബോര്‍ഡിങ് ബ്രിഡ്ജുകള്‍ക്ക് പുറമെ, വിമാനങ്ങള്‍ക്കുള്ള ഗ്രൗണ്ട് പവര്‍ യൂനിറ്റുകള്‍, പ്രീ-കണ്ടീഷന്‍ഡ് എയര്‍ സിസ്റ്റങ്ങള്‍, വിമാനങ്ങളെ കൃത്യമായി നയിക്കുന്നതിനുള്ള വിഷ്വല്‍ ഗൈഡന്‍സ് ഡോക്കിങ് സിസ്റ്റം എന്നിവയുടെ മാനേജ്മെന്റും സാങ്കേതിക മേല്‍നോട്ടവും ഈ പദ്ധതിയുടെ ഭാഗമാണ്.

ഈ കരാറിലൂടെയുള്ള സാമ്പത്തിക നേട്ടങ്ങള്‍ 2026-െന്റെ രണ്ടാം പാദം മുതല്‍ കമ്പനിയുടെ വരുമാനത്തില്‍ പ്രതിഫലിക്കുമെന്ന് സൗദി ഓഹരി വിപണിയായ 'തദാവുലി'നെ അറിയിച്ചു. ഈ ഇടപാടില്‍ മറ്റ് താല്പര്യബന്ധമുള്ള കക്ഷികളാരും ഉള്‍പ്പെട്ടിട്ടില്ലെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.