നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പത്തു വര്‍ഷത്തെ റെസിഡന്‍സി പദ്ധതിയുമായി ഖത്തര്‍

 

വിദേശികള്‍ക്ക് സ്‌പോണ്‍സര്‍ ഇല്ലാതെ തന്നെ ഖത്തറില്‍ ദീര്‍ഘകാലം താമസിക്കാനും ബിസിനസ് ചെയ്യാനും അവസരമൊരുക്കുന്നതാണ് ഈ പദ്ധതി.

 

പ്രമുഖ സംരംഭകരെയും നിക്ഷേപകരേയും ഖത്തറിലേക്ക് ആകര്‍ഷിക്കുന്നതിനുമായി പുതിയ പത്ത് വര്‍ഷത്തെ റെസിഡന്‍സി പദ്ധതിക്ക് ഖത്തര്‍ തുടക്കം കുറിച്ചു

രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിനും ആഗോളതലത്തിലുള്ള പ്രമുഖ സംരംഭകരെയും നിക്ഷേപകരേയും ഖത്തറിലേക്ക് ആകര്‍ഷിക്കുന്നതിനുമായി പുതിയ പത്ത് വര്‍ഷത്തെ റെസിഡന്‍സി പദ്ധതിക്ക് ഖത്തര്‍ തുടക്കം കുറിച്ചു. ഫെബ്രുവരി ഒന്നിന് ദോഹയില്‍ നടന്ന 'വെബ് സമ്മിറ്റ് ഖത്തര്‍ 2026' ന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ച് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഖത്തറിനെ ആഗോള ബിസിനസ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പുതിയ പദ്ധതിയിലൂടെ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ക്കും പത്ത് വര്‍ഷത്തെ റെസിഡന്‍സി പദവി ലഭിക്കും. വിദേശികള്‍ക്ക് സ്‌പോണ്‍സര്‍ ഇല്ലാതെ തന്നെ ഖത്തറില്‍ ദീര്‍ഘകാലം താമസിക്കാനും ബിസിനസ് ചെയ്യാനും അവസരമൊരുക്കുന്നതാണ് ഈ പദ്ധതി.


പ്രധാനമായും രണ്ട് വിഭാഗങ്ങളിലായാണ് പുതിയ റെസിഡന്‍സി പദ്ധതി വിഭജിച്ചിരിക്കുന്നത്. സംരംഭകര്‍ക്കുള്ള റെസിഡന്‍സിയും സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ക്കുള്ള റെസിഡന്‍സിയും. സംരംഭകരുടെ വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ ഖത്തര്‍ ഫിന്‍ടെക് ഹബ്, ഖത്തര്‍ ഡെവലപ്മെന്റ് ബാങ്ക്, ക്യുബിക് തുടങ്ങിയ അംഗീകൃത ബിസിനസ് ഇന്‍കുബേറ്ററുകളില്‍ നിന്നുള്ള എന്‍ഡോഴ്‌സ്മെന്റ് അഥവാ സാക്ഷ്യപത്രം കരസ്ഥമാക്കണം. കുറഞ്ഞത് 2,50,000 ഖത്തര്‍ റിയാല്‍ നിക്ഷേപവും കൃത്യമായ ബിസിനസ് പ്ലാനും ഇതിനായി ആവശ്യമാണ്. നവീന ആശയങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകളെയും വ്യവസായ സംരംഭങ്ങളെയും ഖത്തറില്‍ വേരുറപ്പിക്കാന്‍ സഹായിക്കുക എന്നതാണ് ഈ വിഭാഗത്തിന്റെ ലക്ഷ്യം. ഖത്തറിന് അകത്തുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും ഇതിനായി അപേക്ഷിക്കാം.