വാഹന ഗ്ലാസുകള്‍ക്ക് പരമാവധി 50 ശതമാനം ടിന്റ് മാത്രം; റോയല്‍ ഒമാന്‍ പൊലീസ്

പുതിയ അറിയിപ്പനുസരിച്ച് വാഹനത്തിന്റെ മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡില്‍ യാതൊരു തരത്തിലുള്ള ടിന്റും ഉപയോഗിക്കാന്‍ അനുവദിക്കില്ല.

 

റോഡ് സുരക്ഷ പൂര്‍ണ്ണമായും ഉറപ്പാക്കുന്നതിനൊപ്പം വാഹനയാത്രികരുടെ സൗകര്യവും കൂടി പരിഗണിച്ചാണ് പൊതുജനങ്ങള്‍ക്കായി ഈ നിര്‍ദ്ദേശങ്ങള്‍ വീണ്ടും പുറപ്പെടുവിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

വാഹനങ്ങളുടെ ഗ്ലാസുകളില്‍ ടിന്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തി റോയല്‍ ഒമാന്‍ പൊലീസ്. റോഡ് സുരക്ഷ പൂര്‍ണ്ണമായും ഉറപ്പാക്കുന്നതിനൊപ്പം വാഹനയാത്രികരുടെ സൗകര്യവും കൂടി പരിഗണിച്ചാണ് പൊതുജനങ്ങള്‍ക്കായി ഈ നിര്‍ദ്ദേശങ്ങള്‍ വീണ്ടും പുറപ്പെടുവിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

പുതിയ അറിയിപ്പനുസരിച്ച് വാഹനത്തിന്റെ മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡില്‍ യാതൊരു തരത്തിലുള്ള ടിന്റും ഉപയോഗിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ വശങ്ങളിലെയും പിന്‍വശത്തെയും ജനല്‍ ഗ്ലാസുകളില്‍ പരമാവധി 50 ശതമാനം വരെ ടിന്റ് ഉപയോഗിക്കാവുന്നതാണ്. ഇതിലധികം ഇരുണ്ട രീതിയില്‍ ടിന്റ് ഉപയോഗിക്കുന്നത് കടുത്ത നിയമലംഘനമായി കണക്കാക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

ഫാക്ടറിയില്‍ നിന്നുതന്നെ ടിന്റ് ചെയ്ത് വരുന്ന സൈഡ് ഗ്ലാസുകളുള്ള വാഹനങ്ങള്‍ക്കും ഒമാനില്‍ അനുമതിയുണ്ട്. എന്നാല്‍ അത്തരം ഗ്ലാസുകളിലൂടെ കുറഞ്ഞത് 30 ശതമാനമെങ്കിലും പ്രകാശം കടന്നുപോകാന്‍ കഴിയണം. അതായത്, ഫാക്ടറി ടിന്റ് ആണെങ്കില്‍ പോലും ഗ്ലാസ് പൂര്‍ണ്ണമായും ഇരുണ്ടതാകാന്‍ പാടില്ലെന്ന് പൊലീസ് പ്രത്യേകം വ്യക്തമാക്കി.