കുവൈറ്റ് താമസനിയമത്തില്‍ വന്‍ ഭേദഗതി

ഗാര്‍ഹിക തൊഴിലാളികളുടെ കാര്യത്തില്‍ വിദേശത്ത് തങ്ങാവുന്ന പരമാവധി കാലാവധി നാല് മാസമാക്കി മന്ത്രാലയം നിജപ്പെടുത്തിയിട്ടുണ്ട്.

 

പൗരത്വം റദ്ദാക്കപ്പെട്ടവരുടെ നിയമപരമായ പദവിയും താമസസൗകര്യവും ഉറപ്പാക്കുന്നതിനൊപ്പം പ്രവാസി സമൂഹത്തിനും നിക്ഷേപകര്‍ക്കും പ്രയോജനപ്പെടുന്ന നിരവധി നിര്‍ണ്ണായക മാറ്റങ്ങള്‍ പുതിയ ഭേദഗതിയിലുണ്ട്.

കുവൈറ്റില്‍ പൗരത്വം പിന്‍വലിക്കപ്പെട്ട വ്യക്തികള്‍ക്ക് ആശ്വാസമായി സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇവര്‍ക്ക് യാതൊരുവിധ ഫീസുമില്ലാതെ 10 വര്‍ഷത്തെ റെസിഡന്‍സി പെര്‍മിറ്റ് അനുവദിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. താമസനിയമത്തിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളില്‍ കാതലായ ഭേദഗതികള്‍ വരുത്തി പുറപ്പെടുവിച്ച പുതിയ മന്ത്രിതല തീരുമാനത്തിലാണ് ഈ ചരിത്രപരമായ വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പൗരത്വം റദ്ദാക്കപ്പെട്ടവരുടെ നിയമപരമായ പദവിയും താമസസൗകര്യവും ഉറപ്പാക്കുന്നതിനൊപ്പം പ്രവാസി സമൂഹത്തിനും നിക്ഷേപകര്‍ക്കും പ്രയോജനപ്പെടുന്ന നിരവധി നിര്‍ണ്ണായക മാറ്റങ്ങള്‍ പുതിയ ഭേദഗതിയിലുണ്ട്. കുവൈത്തി വനിതകളുടെ മക്കള്‍ക്കും വിദേശ നിക്ഷേപകര്‍ക്കും രാജ്യത്തിന് പുറത്ത് തങ്ങുന്നതിനുള്ള ആറുമാസ പരിധിയില്‍ പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, സാധാരണ പ്രവാസികള്‍ക്ക് വിദേശത്ത് കഴിയുന്ന കാലയളവിലും റെസിഡന്‍സി പെര്‍മിറ്റിന് സാധുതയുണ്ടെങ്കില്‍, മുമ്പത്തെപ്പോലെ ആറുമാസത്തിന് ശേഷം വിസ റദ്ദാകാതെ കൂടുതല്‍ കാലം രാജ്യത്തിന് പുറത്ത് കഴിയാനും അനുമതിയുണ്ട്.

അതേസമയം, ഗാര്‍ഹിക തൊഴിലാളികളുടെ കാര്യത്തില്‍ വിദേശത്ത് തങ്ങാവുന്ന പരമാവധി കാലാവധി നാല് മാസമാക്കി മന്ത്രാലയം നിജപ്പെടുത്തിയിട്ടുണ്ട്. നാല് മാസത്തില്‍ കൂടുതല്‍ കുവൈറ്റിന് പുറത്ത് തുടരണമെങ്കില്‍ റെസിഡന്‍സ് അഫയേഴ്സിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. കാലാവധി തികയുന്നതിന് മുമ്പ് ആവശ്യമായ അനുമതി നേടിയില്ലെങ്കില്‍ ഇവരുടെ റെസിഡന്‍സ് പെര്‍മിറ്റ് സ്വയം റദ്ദാക്കപ്പെടും.