നിയമം തെറ്റിച്ചാൽ പോക്കറ്റ് കാലിയാകും; കുവൈത്തിൽ കാൽനടയാത്രക്കാർക്കെതിരെ കർശന നടപടി
നിയമം ലംഘിച്ച് റോഡ് മുറിച്ചുകടന്നതിന് കഴിഞ്ഞ ഒരു വർഷത്തിനിടെ 8,938 പേർക്കെതിരെ ട്രാഫിക് നിയമലംഘന കേസുകൾ രജിസ്റ്റർ ചെയ്തതായി കുവൈത്ത് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.
കുവൈത്ത് സിറ്റി: നിയമം ലംഘിച്ച് റോഡ് മുറിച്ചുകടന്നതിന് കഴിഞ്ഞ ഒരു വർഷത്തിനിടെ 8,938 പേർക്കെതിരെ ട്രാഫിക് നിയമലംഘന കേസുകൾ രജിസ്റ്റർ ചെയ്തതായി കുവൈത്ത് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. 2025 ഏപ്രിൽ 22 മുതൽ 2026 ഏപ്രിൽ 22 വരെയുള്ള കാലയളവിലാണ് പിഴ ചുമത്തിയതെന്ന് ട്രാഫിക് റെഗുലേഷൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ബദർ അൽ-ഖത്താൻ വ്യക്തമാക്കി. 'സുരക്ഷിതമായി പാത മുറിച്ചുകടക്കൂ' എന്ന പ്രമേയത്തിൽ നടന്ന ജിസിസി ട്രാഫിക് വീക്കിൻറെ സമാപന ചടങ്ങിൽ സംസാരിക്കുന്നതിനിടെ ഡ്രൈവർമാരും കാൽനടയാത്രക്കാരും ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിൻറെ പ്രാധാന്യം അദ്ദേഹം ഓർമ്മിപ്പിച്ചു. റോഡ് സുരക്ഷ വ്യക്തിഗത ബോധവൽക്കരണത്തിൽ നിന്നാണ് ആരംഭിക്കുന്നതെന്നും സമൂഹത്തിൻറെ സുരക്ഷയിൽ അവസാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
റോഡ് അനധികൃതമായി മുറിച്ചുകടക്കുന്നത് അപകടകരമാണെന്നും നിയമലംഘകർക്ക് 20 മുതൽ 75 കുവൈത്തി ദിനാർ വരെ പിഴ ഈടാക്കാമെന്നും ജനറൽ ട്രാഫിക് വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. നിശ്ചിത പാതകൾ ഒഴിവാക്കി റോഡ് മുറിച്ചുകടക്കുന്നത് ജീവൻ അപകടത്തിലാക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു. റോഡ് മുറിച്ചുകടക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കുക, ട്രാഫിക് സിഗ്നലുകൾ പാലിക്കുക, വാഹനങ്ങൾ പൂർണമായി നിർത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക, ഇരുവശവും പരിശോധിക്കുക, നിർദ്ദിഷ്ട പാതകൾ മാത്രം ഉപയോഗിക്കുക എന്നിവയും ട്രാഫിക് വകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.