സ്വകാര്യ മേഖലയില്‍ ഒന്നാം തിയതി തന്നെ ശമ്പളം; തിങ്കളാഴ്ച മുതല്‍ യുഎഇയില്‍ പുതിയ നിയമം നടപ്പിലാകുന്നു

രണ്ടാം തീയതിയായിട്ടും ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ഔദ്യോഗികമായി മുന്നറിയിപ്പ് നല്‍കും

 

ജൂണ്‍ മുതല്‍ എല്ലാ മാസവും ഒന്നാം തിയതി തന്നെ കമ്പനികള്‍ ശമ്പളം നല്‍കണം.

യുഎഇ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് പുതിയ നിയമം നടപ്പിലാകാന്‍ ഇനി ഒരു ദിവസം മാത്രം. പുതിയ വേതന സംരക്ഷണ നിയമപ്രകാരം, ജൂണ്‍ മുതല്‍ എല്ലാ മാസവും ഒന്നാം തിയതി തന്നെ കമ്പനികള്‍ ശമ്പളം നല്‍കണം. രാജ്യത്തെ ശമ്പള വിതരണം കൂടുതല്‍ സുതാര്യമാക്കുന്നതിനും ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്.
പുതുക്കിയ നിബന്ധനകള്‍ അനുസരിച്ച്, തൊഴിലുടമകള്‍ തങ്ങളുടെ ജീവനക്കാരുടെ മുന്‍മാസത്തെ ശമ്പളം വേതന സംരക്ഷണ സംവിധാനം (ഡബ്ല്യുപിഎസ്) വഴിയോ അല്ലെങ്കില്‍ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള മറ്റ് പേയ്മെന്റ് പ്ലാറ്റ്ഫോമുകള്‍ വഴിയോ നിര്‍ബന്ധമായും കൈമാറിയിരിക്കണം. രണ്ടാം തീയതിയായിട്ടും ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ഔദ്യോഗികമായി മുന്നറിയിപ്പ് നല്‍കും. ശമ്പള കുടിശ്ശിക തീര്‍ക്കുന്നതിനായി കമ്പനികള്‍ക്ക് 10 ദിവസത്തെ സമയം അനുവദിക്കും. പത്ത് ദിവസത്തെ സമയപരിധിക്ക് ശേഷവും ശമ്പളം നല്‍കിയില്ലെങ്കില്‍, പ്രസ്തുത കമ്പനികള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് മന്ത്രാലയം തടയും.