യു.എ.ഇയില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴ; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നു. അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് രാജ്യത്തുടനീളം അധികൃതർ ജാഗ്രതാ നിർദേശങ്ങള്‍ പുറപ്പെടുവിക്കുകയും അടിയന്തര സുരക്ഷാ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുകയും ചെയ്തു.
1,000 മുതല്‍ 2,000 ദിർഹം വരെ പിഴയും ട്രാഫിക് പോയിന്റും ഇതിന് ശിക്ഷയായി ലഭിക്കും. കുറ്റത്തിന്റെ ഗൗരവമനുസരിച്ച് 60 ദിവസം വരെ വാഹനം കണ്ടുകെട്ടാനും സാധ്യതയുണ്ട്.
അബുദാബി: യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നു. അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് രാജ്യത്തുടനീളം അധികൃതർ ജാഗ്രതാ നിർദേശങ്ങള്‍ പുറപ്പെടുവിക്കുകയും അടിയന്തര സുരക്ഷാ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുകയും ചെയ്തു.ഇന്നലെ രാത്രി മുതല്‍ ഇന്ന് പുലർച്ചെ വരെ പ്രധാന നഗരങ്ങളില്‍ ഇടിമിന്നലും കനത്ത മഴയും അനുഭവപ്പെട്ടു.
പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പ്, ലംഘിച്ചാല്‍ പിഴ
അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും മരങ്ങള്‍, പരസ്യ ബോർഡുകള്‍ എന്നിവയുടെ അരികില്‍ നില്‍ക്കരുതെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NCEMA) പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വാഹനമോടിക്കുന്നവർ വെള്ളക്കെട്ടുള്ള റോഡുകളിലൂടെയുള്ള യാത്രകള്‍ ഒഴിവാക്കണം.
മഴക്കാലത്തെ സുരക്ഷാ നിർദേശങ്ങള്‍ ലംഘിക്കുന്നവർക്ക് ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാദികളിലും അണക്കെട്ടുകളിലും ഇറങ്ങുന്നതും, അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ കൂട്ടംകൂടുന്നതും, അടിയന്തര സേനയുടെ പ്രവർത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതും കുറ്റകരമാണ്.
1,000 മുതല്‍ 2,000 ദിർഹം വരെ പിഴയും ട്രാഫിക് പോയിന്റും ഇതിന് ശിക്ഷയായി ലഭിക്കും. കുറ്റത്തിന്റെ ഗൗരവമനുസരിച്ച് 60 ദിവസം വരെ വാഹനം കണ്ടുകെട്ടാനും സാധ്യതയുണ്ട്.
അടിയന്തര സാഹചര്യങ്ങള്‍ നേരിടാൻ രാജ്യത്തുടനീളം സുരക്ഷാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. വീടുകളില്‍ വെള്ളം കയറിയാല്‍ ഉയർന്ന നിലകളിലേക്ക് മാറണമെന്നും സുരക്ഷാ നിർദേശങ്ങള്‍ പാലിക്കണമെന്നും അബുദാബി സിവില്‍ ഡിഫൻസ് അറിയിച്ചു. നാളെ മുതല്‍ കാലാവസ്ഥയില്‍ അനുകൂലമായ മാറ്റമുണ്ടാകുമെന്നും താപനില കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
ഞായർ, തിങ്കള്‍ ദിവസങ്ങളോടെ കാലാവസ്ഥ കൂടുതല്‍ മെച്ചപ്പെടും. കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ കൊതുക് വളരാനുള്ള സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ആവശ്യമായ മുൻകരുതലുകള്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയവും നിർദേശിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പുകള്‍ ഉണ്ടെങ്കില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ വഴി ജനങ്ങളെ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി