സൗദിയില്‍ വിദേശികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാം; പുതിയ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം

പുതിയ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട്, ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതിയോടെ വിദേശികള്‍ക്ക് സൗദിയില്‍ വിപുലമായ രീതിയില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ നടത്താന്‍ സാധിക്കും.

 

രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല വിദേശ നിക്ഷേപകര്‍ക്കായി കൂടുതല്‍ തുറന്നുകൊടുക്കുന്ന ചരിത്രപരമായ നിയമം ഇക്കഴിഞ്ഞ ജനുവരിയിലാണ് രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്.

വിദേശ നിക്ഷേപകരെയും ബിസിനസ്സ് സ്ഥാപനങ്ങളെയും ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി, വിദേശികള്‍ക്ക് രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നല്‍കുന്നതിനുള്ള നിര്‍ണായക നിയമാവലിക്ക് അംഗീകാരം നല്‍കി സൗദി അറേബ്യ. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് 'നോണ്‍-സൗദി റിയല്‍ എസ്റ്റേറ്റ് ഓണര്‍ഷിപ്പ്' നിയമത്തിന്റെ പുതിയ എക്‌സിക്യൂട്ടീവ് നിയമാവലികള്‍ക്ക് അംഗീകാരം നല്‍കിയത്. വിദേശ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും രാജ്യത്ത് എവിടെയൊക്കെ വസ്തുവകകള്‍ വാങ്ങാന്‍ അനുവാദമുണ്ട് എന്നതുള്‍പ്പെടെയുള്ള ഭൂമിശാസ്ത്രപരമായ അതിരുകളും പുതിയ തീരുമാനത്തിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല വിദേശ നിക്ഷേപകര്‍ക്കായി കൂടുതല്‍ തുറന്നുകൊടുക്കുന്ന ചരിത്രപരമായ നിയമം ഇക്കഴിഞ്ഞ ജനുവരിയിലാണ് രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നിയമം നടപ്പിലാക്കുന്നതിനുള്ള കൃത്യമായ മാര്‍ഗ്ഗരേഖയ്ക്ക് ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്. പുതിയ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട്, ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതിയോടെ വിദേശികള്‍ക്ക് സൗദിയില്‍ വിപുലമായ രീതിയില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ നടത്താന്‍ സാധിക്കും.

പുതിയ നിയമപ്രകാരം വിദേശ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും താമസസ്ഥലങ്ങള്‍, വാണിജ്യ കെട്ടിടങ്ങള്‍, കാര്‍ഷിക ഭൂമി, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള സ്ഥലങ്ങള്‍ എന്നിവ സ്വന്തമാക്കാന്‍ അനുവാദമുണ്ട്. കൂടാതെ, സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കാന്‍ ഔദ്യോഗിക ലൈസന്‍സുള്ള വിദേശ കമ്പനികള്‍ക്ക് അവരുടെ ബിസിനസ്സ് ആവശ്യങ്ങള്‍ക്ക് ആവശ്യമായ ഓഫീസുകള്‍, ഫാക്ടറികള്‍, വെയര്‍ഹൗസുകള്‍ എന്നിവയും ഇനിമുതല്‍ സ്വന്തം പേരില്‍ വാങ്ങാനാകും.