അബുദാബിയില്‍ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ചു; മൂന്ന് മാസത്തിനിടെ അടച്ചുപൂട്ടിയത് ഏഴ് റെസ്റ്റോറന്റുകള്‍

പൊതുജനാരോഗ്യത്തിന് ദോഷകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ ഈ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

ഹംദാന്‍ സ്ട്രീറ്റില്‍ ഒരു റെസ്റ്ററന്റും ഒരു കഫേയും അടച്ചുപൂട്ടി

ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തിനിടെ അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് സേഫ്റ്റി അതോറിറ്റി അടച്ചുപൂട്ടിയത് ഏഴ് റെസ്റ്റോറന്റുകളും ഭക്ഷണശാലകളും. ഭക്ഷ്യ സുരക്ഷ സംവിധാനം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പരിശോധനകളുടെ ഭാഗമായാണ് നിയമലംഘനം കണ്ടെത്തിയ റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടിയത്. 

ഹംദാന്‍ സ്ട്രീറ്റില്‍ ഒരു റെസ്റ്ററന്റും ഒരു കഫേയും അടച്ചുപൂട്ടി. ഖാലിദിയയിലും മുസഫ വ്യവസായ മേഖലയിലും സൂപ്പര്‍മാര്‍ക്കറ്റാണ് അടപ്പിച്ചത്. അജ്ബാന്‍ ഏരിയയിലെ ഒരു കോഴി ഫാമും ഷഹാമ പ്രദേശത്തെ ഒരു വാണിജ്യ സ്ഥാപനവും അബുദാബിയിലെ മുസഫ ഏരിയ 9ലെ ഒരു പലചരക്ക് കടയും അടച്ചുപൂട്ടി. 

പൊതുജനാരോഗ്യത്തിന് ദോഷകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ ഈ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും നിയമലംഘനം തുടര്‍ന്നതോടെയാണ് അടച്ചുപൂട്ടല്‍ നടപടിയിലേക്ക് കടന്നതെന്ന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു.