കുട്ടികളുടെ അമിതമായ സ്‌ക്രീന്‍ ഉപയോഗം ; മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് യുഎഇയിലെ ആരോഗ്യ വിദഗ്ധര്‍

കുട്ടികളുടെ സ്വാഭാവിക മസ്തിഷ്‌ക വികാസത്തെ പ്രതികൂലമായി ബാധിക്കും.

 

സ്‌ക്രീനില്‍ സമയം ചെലവഴിക്കുന്നതിനേക്കാള്‍ ഉപരിയായി, ആ സമയം കൊണ്ട് കുട്ടിക്ക് നഷ്ടപ്പെടുന്നത് എന്താണ് എന്നതാണ് പ്രധാന വിഷയമെന്ന് വിദഗ്ദ്ധന്‍ ചൂണ്ടിക്കാട്ടുകയാണ്.

കമ്പ്യൂട്ടര്‍, മൊബൈല്‍ ഉള്‍പ്പടെയുള്ള ഇലക്ടോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികളുടെ മസ്തിഷ്‌ക വളര്‍ച്ചയെയും ഭാഷാ ശേഷിയെയും സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി യുഎഇയിലെ ആരോഗ്യ വിദഗ്ദ്ധര്‍. രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളിലെ സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റ് ഉപയോഗങ്ങള്‍ ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ജീവിതനിലവാരത്തിലെ തകര്‍ച്ചയ്ക്കും കാരണമാകുമെന്ന് 'ദി 1001 ക്രിട്ടിക്കല്‍ ഡേയ്സ് ഫൗണ്ടേഷന്‍' നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മുതിര്‍ന്ന കുട്ടികളിലെയും കൗമാരക്കാരിലെയും സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാണെങ്കിലും കൊച്ചുകുട്ടികളുടെ കാര്യത്തില്‍ ഇത്തരം അപകടസാധ്യതകള്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

സ്‌ക്രീനില്‍ സമയം ചെലവഴിക്കുന്നതിനേക്കാള്‍ ഉപരിയായി, ആ സമയം കൊണ്ട് കുട്ടിക്ക് നഷ്ടപ്പെടുന്നത് എന്താണ് എന്നതാണ് പ്രധാന വിഷയമെന്ന് വിദഗ്ദ്ധന്‍ ചൂണ്ടിക്കാട്ടുകയാണ്. ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ മാതാപിതാക്കളുമായുള്ള നേരിട്ടുള്ള സംസാരം, കഥ പറയല്‍, കളിചിരികള്‍ എന്നിവയിലൂടെയാണ് കുട്ടികളില്‍ ഭാഷ, ശ്രദ്ധ, വൈകാരിക നിയന്ത്രണം എന്നിവ വികസിക്കുന്നത്. എന്നാല്‍ സ്‌ക്രീനുകള്‍ ഒരു വശത്തുനിന്നു മാത്രം വിവരങ്ങള്‍ നല്‍കുന്നവയായതിനാല്‍ കുട്ടിയുടെ പ്രതികരണങ്ങളോട് പ്രതികരിക്കാന്‍ അവയ്ക്ക് കഴിയില്ല. ഇത് കുട്ടികളുടെ സ്വാഭാവിക മസ്തിഷ്‌ക വികാസത്തെ പ്രതികൂലമായി ബാധിക്കും.