സൗദി അറേബ്യയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി മരിച്ചു
ദമ്മാമിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എറണാകുളം സൗത്ത് പറവൂർ സ്വദേശി പനച്ചിക്കൽ വീട്ടിൽ സാജു വർഗീസിൻറെ (58) മൃതദേഹം ജന്മനാട്ടിൽ സംസ്കരിച്ചു.
റിയാദ്: ദമ്മാമിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എറണാകുളം സൗത്ത് പറവൂർ സ്വദേശി പനച്ചിക്കൽ വീട്ടിൽ സാജു വർഗീസിൻറെ (58) മൃതദേഹം ജന്മനാട്ടിൽ സംസ്കരിച്ചു. ദമ്മാമിൽ വെച്ചുണ്ടായ അപകടത്തെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. അപകടത്തിന് പിന്നാലെ ദമ്മാമിലെ അൽ മന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സാജുവിനെ, വിദഗ്ധ ചികിത്സയ്ക്കായി ഫെബ്രുവരി 26നാണ് എയർ ആംബുലൻസ് മാർഗം കേരളത്തിലെത്തിച്ചത്. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സ തുടരുന്നതിനിടെ കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം സംഭവിച്ചത്.
കഴിഞ്ഞ 33 വർഷമായി ദമ്മാമിൽ പ്രവാസിയായിരുന്ന സാജു വർഗീസ്, പ്രവാസലോകത്തെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. പ്രവാസത്തിൻറെ ആദ്യ ഏഴ് വർഷം സാമിൽ ഫുഡ്‌സിൽ സേവനമനുഷ്ഠിച്ച അദ്ദേഹം, പിന്നീട് 'ടവർ പ്ലാനിങ് കമ്പനി' എന്ന സ്വന്തം സ്ഥാപനത്തിലൂടെ ട്രാൻസ്‌പോർട്ടേഷൻ രംഗത്ത് പ്രവർത്തിച്ചു വരികയായിരുന്നു. ഷീജ സാജു ആണ് ഭാര്യ. റിച്ചാർഡ്, റൊണാൾഡ്, റെയ്മണ്ട് എന്നിവർ മക്കളാണ്. സാജു വർഗീസിൻറെ നിര്യാണത്തിൽ ദമ്മാമിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.