ഒമാനിലെ ബര്‍ക്കയില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണമടഞ്ഞ മലയാളികളുടെ എണ്ണം മൂന്നായി

ഒമാനിലെ ബര്‍ക്കയില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണമടഞ്ഞ മലയാളികളുടെ എണ്ണം മൂന്നായി.

 


തൃശൂര്‍: ഒമാനിലെ ബര്‍ക്കയില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണമടഞ്ഞ മലയാളികളുടെ എണ്ണം മൂന്നായി. കാണാതായ തൃത്താല സൗത്തിലെ തച്ചറായ ത്തൊടിയില്‍ റംലത്തി (58 )ന്റെ മൃതദേഹം കണ്ടത്തിയതായി മസ്‌കറ്റ് കെ.എം.സി.സി പലക്കാട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ മുണ്ടൂര്‍ അറിയിച്ചു. ബര്‍ക്ക ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം എത്തിച്ചു. തുടര്‍നടപടി സ്വീകരിച്ചു തുടങ്ങി. ഇന്നലെ രാവിലെയാണ് രക്ഷാപ്രവര്‍ത്തകര്‍ കടല്‍ഭാഗത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.

ബര്‍കയില്‍ താമസിക്കുന്ന തൃത്താല സൗത്ത് തച്ചറത്തൊടിയില്‍ മുഹമ്മദ് കുട്ടിയുടെ ഭാര്യയാണ് റംലത്ത്. ഈ ദുരന്തത്തില്‍ മരിച്ച മകന്‍ ഫഹദ് യൂസുഫിന്റെയും മാതാവ് റംലത്തിന്റെയും മയ്യിത്ത് ഒരുമിച്ചാകും ഖബറടക്കുക.ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന ആറ് പേര്‍ രക്ഷപ്പെട്ടു. മരിച്ച ഷംനയുടെ മൃതദേഹം നാട്ടിലത്തിച്ച് പട്ടിശേരി പളളിയില്‍ ഖബറടക്കി.

ലുബ്ഷാദിന്റെയും ഫഹദ് യൂസുഫിന്റെയും കൂടുംബങ്ങള്‍ ഒരുമിച്ച പെരുന്നാള്‍ ആഘോഷിക്കാന്‍ സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങും വഴിയായിരുന്നു അപകടം. വലിയ നീര്‍ച്ചാല്‍ കുറുകെ കടക്കുന്നതിനിടെ, കുത്തി ഒലിച്ചത്തിയ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകി പോവുകയായിരുന്നു. നാല് കുട്ടികള്‍ ഉള്‍പ്പടെ ഒമ്പത് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കുട്ടികളും ഷംനയുടെ ഭര്‍ത്താവ് മാളിയേക്കല്‍ ലുബി ഷാദും യൂസഫ് ഫഹദിന്റെ ഭാര്യ ഫര്‍സുവും ഉള്‍പ്പെടെയുള്ളവരാണ് രക്ഷപ്പെട്ടത്. അപകടം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്ററോളം ദുരത്തില്‍ കാര്‍ ഒഴുകി പോയി.. ഷംനയുടെയും ഫഹദ് യൂസഫിന്റേയും മുതദേഹം സംഭവ ദിവസം തന്നെ കിട്ടിയിരുന്നു. യൂസഫിന്റെ മാതാവ് റംലത്ത് ഒഴുക്കി പെടുകയായിരുന്നു. ഒമാന്‍ പോലീസിന്റെ തെരച്ചില്‍ സംഘത്തോടപ്പം മസ്‌ക്കറ്റ് കെ.എം.സി.സി പ്രവര്‍ത്തകരും ഉണ്ടായിരുന്നു.