ലോകകപ്പ് സമയത്ത് ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് വിലക്ക് 

ലോകകപ്പ് സമയത്ത് ഹയ്യാകാര്‍ഡ് വഴിയാണ് ആരാധകര്‍ക്ക് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുക. 15 ലക്ഷത്തോളം ഫുട്‌ബോള്‍ ആരാധകരെത്തുമെന്നാണ് കണക്ക്.
 

ലോകകപ്പ് സമയത്ത് ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 23 വരെ ഓണ്‍ അറൈവല്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശക വിസകള്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ലോകകപ്പ് സമയത്ത് ഹയ്യാകാര്‍ഡ് വഴിയാണ് ആരാധകര്‍ക്ക് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുക. 15 ലക്ഷത്തോളം ഫുട്‌ബോള്‍ ആരാധകരെത്തുമെന്നാണ് കണക്ക്.
എന്നാല്‍ ഡിസംബര്‍ 23ന് ശേഷം സന്ദര്‍ശക വിസ വഴിയുള്ള പ്രവേശനം സാധാരണ ഗതിയിലാവുമെന്ന് അധികൃതര്‍ അറിയിച്ചു. നവംബര്‍ ഒന്ന് മുതല്‍ രാജ്യത്ത് പ്രവേശനം അനുവദിക്കുന്ന ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് ലോകകപ്പ് കഴിഞ്ഞും ഒരു മാസത്തിലേറെ ഖത്തറില്‍ തുടരാവുന്നതാണ്. ഇവര്‍ക്ക് 2023 ജനുവരി 23നുള്ളില്‍ മടങ്ങി പോയാല്‍ മതിയാവും.

ഖത്തര്‍ പൗരന്മാര്‍, താമസക്കാര്‍, ഖത്തര്‍ ഐ.ഡിയുള്ള ജി.സി.സി പൗരന്മാര്‍ എന്നിവര്‍ക്ക് ലോകകപ്പ് വേളയില്‍ ഹയ്യാ കാര്‍ഡില്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. വര്‍ക്ക് പെര്‍മിറ്റിലും, വ്യക്തിഗത റിക്രൂട്ട്‌മെന്റ് വിസയിലും എത്തുന്നവര്‍ക്കും പ്രവേശനത്തിന് തടസ ങ്ങളില്ല. പ്രത്യേക മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴി അംഗീകാരം ലഭിക്കുന്നവര്‍ക്കും ഇക്കാലയളവില്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും.