എണ്ണ വരുമാനം: ജി.സി.സിയിൽ കുവൈത്ത് ഒന്നാമതാകുമെന്ന് പ്രവചനം
കുവൈത്ത് സിറ്റി: ഗൾഫ് സമ്പദ്വ്യവസ്ഥയുടെ തലത്തിൽ എണ്ണവരുമാനത്തിൽ കുവൈത്ത് ഏറ്റവും ഉയർന്ന വാർഷിക വർധന കൈവരിക്കുമെന്ന് ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. എണ്ണവരുമാനം ഈ വർഷം കുവൈത്തിന്റെ ജി.ഡി.പിയുടെ 15 ശതമാനത്തിലെത്തുമെന്നാണ് മൂഡീസ് പറയുന്നത്. ജി.സി.സി രാജ്യങ്ങൾക്കിടയിൽ സൗദി അറേബ്യയിലും ബഹ്റൈനിലും ഇത് ജി.ഡി.പിയുടെ 5.5 ശതമാനവും ഖത്തറിൽ 10 ഉം യു.എ.ഇ.യിൽ 11 ഉം ഒമാനിൽ ഒമ്പത് ശതമാനവും ആയിരിക്കുമെന്നും മൂഡീസ് പുറത്തുവിട്ട കണക്കുകൾ വിശദീകരിക്കുന്നു. എണ്ണവില ഈ വർഷം ശരാശരി ബാരലിന് 105 ഡോളറായിരിക്കുമെന്ന മൂഡീസിന്റെ അനുമാനത്തെ അടിസ്ഥാനമാക്കിയാണ് കണക്കുകൾ അവർ സമർഥിക്കുന്നത്.
രാജ്യത്ത് പുതുതായി നടപ്പാക്കിയ എണ്ണ ഉൽപാദനമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ പദ്ധതിയായ ക്ലീൻ ഫ്യുവൽസ് േപ്രാജക്ട് (സി.എഫ്.പി) രാജ്യത്തിന്റെ നിലയും ഭാവിയും മാറ്റിമറിക്കുകയും ഉയർന്ന നിലവാരമുള്ളതും പരിസ്ഥിതി സൗഹൃദവുമായ കയറ്റുമതിക്കാരുടെ ഇടയിൽ തങ്ങൾക്ക് വലിയ പ്രാധാന്യം നേടിത്തരുമെന്നുമാണ് പൊതുവെ വിലയിരുത്തൽ. പദ്ധതി എണ്ണ ഉൽപാദനത്തിലും കയറ്റുമതിയിലും രാജ്യത്തെ ഒന്നാമതാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. മൂഡീസിന്റെ ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ പദ്ധതിയെക്കുറിച്ചുള്ള രാജ്യത്തിന്റെ വിലയിരുത്തലുകൾ ശരിയാണെന്ന് തെളിയിക്കുകയാണ്.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പണപ്പെരുപ്പം മിതമായ തോതിൽ ഉയർന്നതായി മൂഡീസ് വ്യക്തമാക്കുന്നു. വാർഷികാടിസ്ഥാനത്തിൽ 4.5% രേഖപ്പെടുത്തിയ പണപ്പെരുപ്പത്തിന്റെ വർധനയിൽ ജി.സി.സി രാജ്യങ്ങളുടെ തലത്തിൽ കുവൈത്ത് മൂന്നാം സ്ഥാനത്താണ്. യു.എ.ഇ - 5.7%, ഖത്തർ - 5.4 %, ഒമാൻ - 3.5, ബഹ്റൈൻ 2.9 %, സൗദി അറേബ്യ 2.3 ശതമാനം എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകളായി മൂഡീസ് പറയുന്നത്. ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങളെ അടിസ്ഥാനമാക്കി ഗൾഫ് സമ്പദ്വ്യവസ്ഥയിലെ ശരാശരി ഉപഭോക്തൃവില പണപ്പെരുപ്പം 2021ലെ 1.7 ശതമാനത്തിൽനിന്ന് മേയ് മാസത്തിൽ 3.8 ശതമാനത്തിലെത്തിയെന്ന് മൂഡീസ് പറയുന്നു.
ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പണപ്പെരുപ്പ നിരക്ക് പല കാരണങ്ങളാൽ ആഗോള ശരാശരിയേക്കാൾ താഴെയായി തുടരുമെന്ന് അവർ പറയുന്നു. സാധാരണയായി ഡോളറിൽ വ്യാപാരം ചെയ്യപ്പെടുന്ന ക്രൂഡ് ഓയിൽ, ധാന്യങ്ങൾ തുടങ്ങിയ ഉൽപന്നങ്ങളുടെ ആഭ്യന്തര വിലയിലെ വർധന വിലപ്പെരുപ്പം രൂക്ഷമാക്കി. ഗൾഫ് സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഡോളർ പെഗ് അതേപടി തുടരുന്നുണ്ട്. വാങ്ങൽശേഷിയിൽ ആഗോള പണപ്പെരുപ്പം വർധിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് ഗൾഫ് രാഷ്ട്രങ്ങളിലെ ഭരണാധികാരികൾ സ്വീകരിക്കുന്ന സാമ്പത്തിക നടപടികളിലൂടെ പ്രതിസന്ധികൾ കുറെയേറെ മറികടക്കാനാകുമെന്ന് മൂഡീസ് കൂട്ടിച്ചേർത്തു.
ആഗോളതലത്തിൽ ഉയരുന്ന വിലക്കയറ്റത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളെ പിന്തുണക്കുന്നതിനായി ഈ വർഷം 20 ബില്യൺ റിയാൽ അധികമായി അനുവദിക്കുമെന്ന് സൗദി അറേബ്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. യു.എ.ഇയിൽ കുറഞ്ഞ വരുമാനമുള്ള എമിറാത്തി കുടുംബങ്ങൾക്ക് വാർഷിക സാമ്പത്തിക സഹായമായി 14 ബില്യൺ ദിർഹം മാറ്റിവെച്ചിട്ടുണ്ട്. കുവൈത്ത് 1.6 ബില്യൺ ഡോളർ (ജി.ഡി.പിയുടെ 0.8%) ധനസഹായം വിരമിച്ചവർക്കായി നൽകുന്നുണ്ട്.
ഗൾഫ് രാജ്യങ്ങളിലുണ്ടാകുന്ന അസാധാരണമായ സാമ്പത്തികനേട്ടം ആഭ്യന്തര ഇന്ധനവിലയുടെ പരിധി നിലനിർത്താൻ സഹായിക്കുമെന്ന് മൂഡീസ് പറയുന്നു. ഗൾഫ് രാജ്യങ്ങളിലെ നാണയപ്പെരുപ്പനിരക്കിൽ ഇതുവരെയുള്ള ഉയർന്ന ക്രൂഡ് ഓയിൽ വിലയുടെ ആഘാതം ഉൾപ്പെടുന്നുണ്ടെന്ന് കുവൈത്തിലെ ഉദാഹരണം ചൂണ്ടിക്കാട്ടി അവർ വ്യക്തമാക്കി. ഗൾഫ് രാഷ്ട്രങ്ങൾ ആഭ്യന്തര സംവിധാനങ്ങളിലൂടെ എണ്ണവില നിർണയിച്ചിരുന്നത് മാറ്റി അന്താരാഷ്ട്ര വിലക്ക് അനുസൃതമായി വില വർധിപ്പിക്കുന്ന സംവിധാനത്തിലേക്ക് നീങ്ങിയെന്ന് ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി മൂഡീസ് പറഞ്ഞു.