മുന്നണി മൂന്നാമതും സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചപ്പോൾ ഗൾഫിലേക്ക് മുങ്ങി : മുരളീ വീനസിന് പറയാനുള്ളത് വ്യത്യസ്ത തെരഞ്ഞെടുപ്പ് ജീവിതകഥ
കണ്ണൂർ : രണ്ട് തവണ മത്സരിച്ച് ജയിച്ച് മൂന്നാം തവണയും പാർട്ടി സീറ്റുമായി പിന്നാലെയെത്തിയപ്പോൾ ഓടി രക്ഷപ്പെട്ട സ്ഥാനാർത്ഥിയുണ്ട് കണ്ണൂർ ജില്ലയിലെ എടക്കാട്. ജനപ്രതിനിധിയായി മാറി ഇനിയും കടം വരുത്തി വെക്കാനാവില്ലെത്താതുകൊണ്ടു പാലായനം ചെയ്ത കഥയാണ് മുരളി വീനസിന് പറയാനുള്ളത്. സ്ഥാനാർത്ഥി ഭയം കാരണം നാട് വിട്ട ആ മെമ്പർ ഇപ്പോൾ ഗൾഫിലാണുള്ളത്. നാടും നാട്ടാരു മറിയുന്ന മുരളീവീനസാണ് കഥയിലെ കേന്ദ്ര കഥാപാത്രം.
കണ്ണൂർ ജില്ലയിലെ എടക്കാട് ഗ്രാമപഞ്ചായത്തിലെ ചാല വാർഡിലെ മെമ്പറായിരുന്നു അദ്ദേഹം. ആദ്യ തിരഞ്ഞെടുപ്പിൽ ജനതാപാർട്ടിയുടെയും രണ്ടാം തവണ കോൺഗ്രസ് എസിന്റെയും സ്ഥാനാർത്ഥിയായാണ് അദ്ദേഹം മത്സരിച്ച് ജയിച്ചത്. 1995 ലായിരുന്നു മുരളീ വീനസിന്റെ ആദ്യജയം. അന്ന് ജനതാദളിലൂടെ ഇടത് മുന്നണിക്ക് വേണ്ടിയായിരുന്നു ചാലയിൽ മത്സരിച്ചത്.അതിനിടയിലാണ് പാർട്ടി പിളർന്നതും മുരളീ വിനസ് ഹെഗ്‌ഡെ നേതൃത്വം നൽകുന്ന ലോക് ശക്തിയിലെത്തിയതും. കേരളത്തിൽ ലോക്ശക്തി പാർട്ടി യു ഡി എഫിന് പിന്തുണ നൽകിയപ്പോൾ മുരളീ വീനസ് അന്ന് വാർത്തകളിലും നിറഞ്ഞു നിന്നു. എടക്കാട് പഞ്ചായത്ത് എൽ ഡി എഫ് ഭരിച്ചത് ഒരു അംഗത്തിന്റെ പിൻബലത്തിലായിരുന്നു. മുരളി പിന്തുണ നൽകിയാൽ ഭരണം യു ഡി എഫിന്റെ കൈയിലെത്തും. വേണമെങ്കിൽ അന്ന് പഞ്ചായത്ത് പ്രസിഡന്റുമാകാമായിരുന്നു. എന്നാൽ മുരളി എൽ ഡി എഫിനെ വഞ്ചിക്കാൻ തയ്യാറായില്ല. ലോക്ശക്തിയോടെ സലാം പറഞ്ഞ് മുരളീയും കൂട്ടരും എൽ ഡി എഫിലെ ഘടക കക്ഷിയായ കോൺഗ്രസ് എസിലെത്തി.പിന്നീട് 2000 ൽ നടന്ന തിരഞ്ഞെടുപ്പിൽ എടക്കാട് നാലാം വാർഡിൽ മുരളി എൽ ഡി എഫ് സ്ഥാനാർത്ഥിയായി. യു ഡി എഫിൽ നിന്ന് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു അദ്ദേഹം.
2005 ൽ നടന്ന തിരഞ്ഞെടുപ്പിലും കോൺഗ്രസ് എസ് മുരളി വീനസിനെ തന്നെ സ്ഥാനാർത്ഥിയാക്കാനായി ആലോചന തുടങ്ങി.പക്ഷെ മൂന്നാമതും സ്ഥാനാർത്ഥിയാകാൻ മുരളി ഒരുക്കമല്ലായിരുന്നു. പാർട്ടിയും മുന്നണിയും മാത്രമല്ല നാട്ടുകാരും നിർബന്ധം തുടങ്ങിയതോടെ പിന്നെ മുരളി മുങ്ങിയെന്ന് വേണമെങ്കിൽ പറയാം. പൊങ്ങിയത് അങ്ങ് ഗൾഫിലെ ജുമൈറയിലാണ്. പെയിന്റിങ്ങ് തൊഴിലായിരുന്നു മുരളിയുടെ ജീവിത മാർഗം. പഞ്ചായത്ത് മെമ്പറായതോടെ തൊഴിലും എടുക്കാൻ പറ്റാതായി . ഇതോടെ നിത്യ ചെലവിനുള്ള വരുമാനവും മുട്ടി. മാത്രമല്ല മെമ്പറെന്ന നിലയിൽ നാട്ടിലെ ഏത് കാര്യത്തിനും ഓടണമെന്നായതോടെ പണിക്കൂലിയും.ജനങ്ങളുടെ പല ആവശ്യങ്ങൾക്കു വേണ്ടി തന്നെ ചെലവഴിക്കണമെന്ന അവസ്ഥയായി. അതു പോരാതെ വായ്പ എടുത്ത കടത്തിന്റെ കണക്കും പെരുകി.
ഒടുവിൽ പത്ത് വർഷത്തെ നാട് സേവനത്തിനിറങ്ങിയത് കാരണം വലിയ തുകയുടെ കടക്കാരനുമായി. ഇനിയും നാട്ടിൽ നിന്നാൽ വീടും സ്ഥലവും കൂടി കടം കൊണ്ട് പോകുമെന്നായപ്പോഴാണ് ഗൾഫിലേക്ക് കടക്കാൻ തീരുമാനിച്ചത്. ചില സുഹൃത്തുക്കൾ സഹായിച്ചു. ഇപ്പോൾ കഴിഞ്ഞ 23 വർഷമായി ജുമൈറയിൽ വില്ലകളുടെ കെയർടേക്കർ ജോലി ചെയ്യുകയാണ് മുരളി. ഇവിടെയും ജീവ കാരുണ്യ പ്രവർത്തനങ്ങളും സാമൂഹ്യ സേവനവും തുടരുന്നുണ്ട്. കെക്‌സ്പ എന്ന കണ്ണൂർ ജില്ലാ തല പ്രവാസി കൂട്ടായ്മയുടെ പ്രവർത്തകനാണ് മുരളി. ഗൾഫിൽ പോയപ്പോൾ കടം വീടാനായോ യെന്ന് ചോദിച്ചാൽ മുരളി പറയും അന്നത്തെ കടം വീടിയപ്പോൾ പുതിയ കടങ്ങൾ ഉണ്ടായെന്ന് .ഗൾഫിലും സാമൂഹ്യ സേവനം ജീവിതത്തിന്റെ ഭാഗമായതോടെ അവിടെയും മുരളിയുടെ കടങ്ങൾ കൂടി വരുന്നേയുള്ളൂ.