മാണി സി കാപ്പനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി

 പാലാ എംഎൽഎ മാണി സി കാപ്പനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് നിയമസഭാ സ്പീക്കർക്ക് പരാതി. മുംബൈ മലയാളിയായ ദിനേശ് മേനോനാണ് പരാതി നൽകിയത്. മാണി സി കാപ്പന്റെ അയോഗ്യത ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
 

 തിരുവനന്തപുരം : പാലാ എംഎൽഎ മാണി സി കാപ്പനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് നിയമസഭാ സ്പീക്കർക്ക് പരാതി. മുംബൈ മലയാളിയായ ദിനേശ് മേനോനാണ് പരാതി നൽകിയത്. മാണി സി കാപ്പന്റെ അയോഗ്യത ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

 സാമ്പത്തിക കുറ്റകൃത്യത്തിൽ മാണി സി കാപ്പൻ കുറ്റക്കാരൻ എന്ന് മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു. നാല് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. രണ്ട് വർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ചാൽ ജനപ്രതിനിധി അയോഗ്യനാക്കപ്പെടുമെന്നാണ് പരാതിക്കാരന്റെ വാദം. മാണി സി കാപ്പൻ ശിക്ഷിക്കപ്പെട്ട കേസിലെ പരാതിക്കാരനാണ് ദിനേശ് മേനോൻ.
കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ദിനേശ് മേനോന്റെ പരാതിയിലടക്കം നാല് കേസുകളിൽ മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതിയാണ് മാണി സി കാപ്പനെ ഒരുവർഷം തടവിന് ശിക്ഷിച്ചത്. 

വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കാപ്പനെതിരെ കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. മൂന്നുകോടിയിലധികം രൂപ മാണി സി കാപ്പൻ തട്ടിയെടുത്തുവെന്നാണ് കേസ്. അതേസമയം കഴിഞ്ഞ ദിവസം കോടതി ജാമ്യമില്ലാ വാറണ്ട് പിൻവലിച്ചത് മാണി സി കാപ്പന് ആശ്വാസമായിരിന്നു. കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിനെ തുടർന്നായിരുന്നു കോടതിയുടെ നടപടി. ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകാനാണ് മാണി സി കാപ്പന്റെ നീക്കം.