എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു, പക്ഷേ ഒന്നും ഓർമിക്കാനാകുന്നില്ല ;പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ചു
തിരുവനന്തപുരം വട്ടിയൂർക്കാവ് മരുതൻകുഴിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദർശനീയം വീട്ടിൽ രതീഷിന്റെ മകൻ ദർശനാണ് (17) മരിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവ് മരുതൻകുഴിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദർശനീയം വീട്ടിൽ രതീഷിന്റെ മകൻ ദർശനാണ് (17) മരിച്ചത്. ഇന്നലെ രാവിലെ ബെഡ് റൂമിലാണ് മൃതദേഹം കണ്ടത്. വഴുതക്കാട് ചിൻമയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ദർശൻ. ഇന്നലെ പരീക്ഷ തുടങ്ങാനിരിക്കെയാണ് മരണം. ഏക മകനായിരുന്നു ദർശൻ.
പരീക്ഷയെ ചൊല്ലി കുട്ടിക്ക് ടെൻഷൻ ഉണ്ടായിരുന്നു എന്നാണ് വിവരം. ആത്മഹത്യാക്കുറിപ്പിൽ പരീക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നതാണ് പൊലീസ് അറിയിച്ചു. എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു. പക്ഷേ ഒന്നും ഓർമിക്കാനാകുന്നില്ലെന്നാണ് കുറിപ്പിലുള്ളത്. ബെഡ്റൂമിലെ മേശയിലായിരുന്നു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. അച്ഛനും അമ്മയും വിഷമിക്കരുതെന്നും കുറിപ്പിലുണ്ട്. അച്ഛനും അമ്മയും ഒന്നിനും എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. ബുദ്ധിമുട്ടിച്ചുവെങ്കിൽ ഞാൻ എന്തെങ്കിലും ആകുമായിരുന്നു. ഞാൻ കഠിന ഹൃദയനല്ലാത്തതിനാൽ യാത്രയാകുന്നു. എൻ്റെ കൂട്ടുകാർ സിനിമയിൽ കാണുന്നതുപോലെ വലിയ ആൾക്കാർ ആകണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.