പാലക്കാട് ജില്ലയിലെ നേത്ര രോഗികൾക്ക് ചികിത്സ ഉറപ്പുവരുത്തി മൊബൈൽ ഓഫ്ത്താൽമോളജി യൂണിറ്റ്:ഇതുവരെ ആയിരത്തോളം രോഗികൾക്ക് പ്രയോജനം ലഭിച്ചു
പാലക്കാട് ജില്ലയിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും നേത്ര ചികിൽസ ക്യാമ്പുകൾ സംഘടിപ്പിച്ച് രോഗികൾക്ക് ആശ്വാസമാവുകയാണ് മൊബൈൽ ഓഫ്ത്താൽമോളജി ക്ലിനിക്ല്.
പാലക്കാട് : പാലക്കാട് ജില്ലയിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും നേത്ര ചികിൽസ ക്യാമ്പുകൾ സംഘടിപ്പിച്ച് രോഗികൾക്ക് ആശ്വാസമാവുകയാണ് മൊബൈൽ ഓഫ്ത്താൽമോളജി ക്ലിനിക്ല്. 2015 ൽ ആരംഭിച്ച ക്ലിനിക്കിലൂടെ ഇതിനകം ആയിരത്തോളം പേർക്ക് പ്രയോജനം ലഭിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് കണ്ടെത്തുന്ന തുടർ ചികിത്സ ആവശ്യമുള്ള രോഗികളെ വാഹനത്തിൽ ജില്ലാ ആശുപത്രിയിലെത്തിച്ച് തിമിര ശസ്ത്രക്രിയ സൗജന്യമായി നടത്തി തിരിച്ചെത്തിക്കുന്നു. ഒരു മാസം ശരാശരി 50 ഓളം രോഗികൾ ക്യാമ്പിൽ മാത്രം ശസ്ത്രക്രിയ നടത്തുന്നുണ്ട്. പ്രമേഹ രോഗികൾക്ക് ലേസർ ചികിത്സയും നൽകി വരുന്നു. ആവശ്യമായ രോഗികൾക്ക് കണ്ണടകളും ക്യാമ്പിന്റെ ഭാഗമായി നൽകുന്നു. ദുർഘട പ്രദേശങ്ങൾക്ക് മുൻഗണന നൽകി ഗോത്രമേഖലകളിലും വിദൂര ഗ്രാമങ്ങളിലും നേത്രചികിത്സാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമാകുകയാണ്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സഹകരിപ്പിച്ചാണ് മൊബൈൽ നേത്രചികിത്സാ വിഭാഗം ക്യാമ്പുകൾ നടത്തുന്നത്. ഒരു ഒഫ്താൽമോളജിസ്റ്റ് (നേത്രരോഗ വിദഗ്ദ്ധൻ), ഒഫ്താൽമിക് കോ ഓർഡിനേറ്റർ (നേത്രരോഗ ഏകോപകൻ), നഴ്‌സിങ് അസിസ്റ്റന്റ്, ഒപ്റ്റോമെട്രിസ്റ്റ്, ഡ്രൈവർ എന്നിവരടങ്ങുന്നതാണ് ടീം. പ്രാദേശികമായി ലഭ്യമാകുന്ന ഒപ്റ്റോമെട്രിസ്റ്റുകളെയും ക്യാമ്പിന്റെ ഭാഗമാക്കുന്നുണ്ട്. ക്യാമ്പ് തുടങ്ങുന്നതിന് ഒരു മാസം മുമ്പുതന്നെ ആസൂത്രണം ആരംഭിക്കും. പ്രാദേശിക മെഡിക്കൽ ഓഫീസറുമായും ഫീൽഡ് സ്റ്റാഫുമായും ആലോചിച്ചാണ് ക്യാമ്പിന്റെ തീയതികളും വേദികളും തീരുമാനിക്കുന്നത്.ജില്ലാ ആശുപത്രിയിലെ ഒഫ്താൽമിക് സർജൻ ഡോ. വി കെ പി ഗീതയാണ് ക്ലിനിക്കിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.