മലപ്പുറത്ത് രാവിലെ നടക്കാനിറങ്ങിയവർക്ക് നേരെ ആക്രമണം

മലപ്പുറം ജില്ലയിൽ നിരവധി പ്രദേശങ്ങളിൽ തെരുവുനായയുടെ ആക്രമണം. കഴിഞ്ഞ ദിവസങ്ങളിലായി കടുങ്ങാത്തുകണ്ടിൽ ആറു പേർക്ക് തെരുവു നായയുടെ കടിയേറ്റു. അഞ്ച് വിദ്യാർഥികൾക്കും ഒരു ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് കടിയേറ്റത്

 

മലപ്പുറം: മലപ്പുറം ജില്ലയിൽ നിരവധി പ്രദേശങ്ങളിൽ തെരുവുനായയുടെ ആക്രമണം. കഴിഞ്ഞ ദിവസങ്ങളിലായി കടുങ്ങാത്തുകണ്ടിൽ ആറു പേർക്ക് തെരുവു നായയുടെ കടിയേറ്റു. അഞ്ച് വിദ്യാർഥികൾക്കും ഒരു ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് കടിയേറ്റത്. ടി.സി നഗർ, നടയാൽ പറമ്പ് എന്നിവിടങ്ങളിലാണ് വ്യാഴം, വെള്ളി ദിവസങ്ങളിൽ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. കാലിനും കൈയിലും മുഖത്തും മുറിവേറ്റവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവു നായയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത്, മൃഗാശുപത്രി, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്. 

അതേസമയം എടക്കരിയിലും പ്രഭാത സവാരിക്കിറങ്ങിയ നാലു പേർക്ക് തെരുവ് നായുടെ കടിയേറ്റിട്ടുണ്ട്. കൗക്കാട് ചിത്രംപള്ളിയിൽ സുധീർ ബാബു (45), കലാസാഗർ ചരുവിള മുളക്കടയിൽ റഹ്‌മാബി (63), കലാസാഗർപടിയിൽ വർക്ക് ഷോപ്പ് നടത്തുന്ന ദാസൻ (60), തമ്പുരാൻകുന്ന് സ്വദേശിയായ യുവാവ് എന്നിവർക്കാണ് കടിയേറ്റത്. ഇവർ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. റഹ്‌മാബിയുടെ കൂടെയുണ്ടായിരുന്ന സ്ത്രീ കടിയേൽക്കാതെ രക്ഷപ്പെട്ടു. തമ്പുരാൻ കുന്നിനും കൗക്കാടിനും ഇടയിൽ റോഡരികിൽ പ്രസവിച്ച് കിടന്ന നായയാണ് പ്രഭാത സവാരിക്കാരെ ആക്രമിച്ചത്. സംഭവത്തെ തുടർന്ന് ട്രോമാ കെയർ എടക്കര യൂനിറ്റ് ലീഡർ ഹംസയുടെ നേതൃത്വത്തിൽ പട്ടിയെയും കുട്ടികളെയും പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.