സംസ്ഥാനത്തെ 2.33 ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കി: മന്ത്രി കെ രാജൻ
കൊല്ലം :കഴിഞ്ഞ നാല് വർഷത്തിനിടെ 2,33,947 ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കിയെന്ന് റവന്യൂ-ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ. സംസ്ഥാനതല-ജില്ലാതല പട്ടയമേളകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒൻപത് വർഷത്തിനുള്ളിൽ 4,13,000 പട്ടയങ്ങൾ വിതരണംചെയ്തു; അഞ്ചു ലക്ഷമാക്കാനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പട്ടയമിഷൻ, പട്ടയ അസംബ്ലി, പട്ടയ ഡാഷ്‌ബോർഡ് എന്നിവയിലൂടെ നിയമകുരുക്കിൽ അകപ്പെട്ട ഭൂമി പ്രശ്‌നങ്ങൾക്ക് പരിഹാരമായി. കോവളത്ത് കടൽപുറമ്പോക്ക് ഭൂമിയിൽ കഴിഞ്ഞിരുന്ന 504 പേർക്ക് പട്ടയം നൽകി.
പട്ടയ ഡാഷ്‌ബോർഡിലൂടെ 287 ഭൂമിതർക്ക കേസുകൾക്ക് പരിഹാരം കണ്ടെത്തി. 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' ലക്ഷ്യംനേടാൻ രാജ്യത്താദ്യമായി ഡിജിറ്റൽ ഭൂമി സർവേ നടപ്പാക്കി. ഇതുവരെ എട്ടു ലക്ഷം ഹെക്ടർ ഭൂമി അളന്ന് തിട്ടപ്പെടുത്തി. ഡിജിറ്റൽ സർവേ പൂർത്തീകരിച്ചാൽ ഭൂമി രജിസ്‌ട്രേഷൻ എന്റെ ഭൂമി പോർട്ടലിലൂടെമാത്രമേ നടത്താൻകഴിയൂ. ക്രയവിക്രയ നടപടികൾ സുതാര്യമാവുകയും കൃത്രിമത്തം ഇല്ലാതാകുകയും ചെയ്യും. ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് കൺക്ലൂസീവ് ടൈറ്റിൽ (അന്തിമമായ രേഖ) ഉറപ്പാക്കും. ആദ്യപടിയായി സെറ്റിൽമെന്റ് ആക്ട് പാസാക്കി. ഡിജിറ്റൽ സർവേ പൂർത്തിയായ ഇടങ്ങളുടെവിവരങ്ങൾ കേന്ദ്രീകൃത ഭൂമിഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തും. നവംബർ ഒന്നിന് രാജ്യത്ത് അതിദരിദ്രരില്ലാത്ത ഏക സംസ്ഥാനമായി കേരളം മാറും. സംസ്ഥാന രൂപീകരണത്തിന്റെ 75 -ാം വാർഷികത്തിൽ തർക്കരഹിത ഭൂമിഇടപാടുകൾ നടക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല പട്ടയമേളയിൽ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ജില്ലയിലെ 98 പേർക്ക് പട്ടയം വിതരണം ചെയ്തു. ജില്ലയിൽ എം.എൽ.എമാരുടെ നേതൃത്വത്തിൽ നടന്ന പട്ടയ അസംബ്ലികളിൽ 37 ഭൂമി തർക്കവിഷയങ്ങൾ കണ്ടെത്തുകയും അവ പട്ടയ ഡാഷ്‌ബോർഡിൽ ഉൾപ്പെടുത്തി മന്ത്രിസഭാഅംഗീകാരത്തോടെ തീർപാക്കിയെന്നും മന്ത്രി വ്യക്തമാക്കി. നാല് വർഷത്തിനിടെ ജില്ലയിൽ 2500 പട്ടയങ്ങളും തീരദേശത്ത് 500 പട്ടയങ്ങളും നൽകിയതായി മന്ത്രി അറിയിച്ചു.
എം മുകേഷ് എം.എൽ.എ അധ്യക്ഷനായി. ജില്ലാ കലക്ടർ എൻ ദേവിദാസ്, ഡെപ്യൂട്ടി കലക്ടർമാരായ ആർ ബീനാറാണി, എഫ്. റോയ്കുമാർ, അനിൽ ഫിലിപ്പ്, സുരേഷ് ബാബു, രാഗേഷ് കുമാർ, തുടങ്ങിയവർ പങ്കെടുത്തു.