ശബരിമല സ്വർണപ്പാളി വിവാദം:കണ്ണൂരിൽ ബി.ജെ.പി കലക്ടറേറ്റ് മാർച്ചിന് നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
ശബരിമലയിൽ നടന്ന കൊള്ളയും സ്വർണ്ണ കവർച്ചയും സിബിഐ അന്വേഷിക്കുക, ദേവസ്വം മന്ത്രി രാജിവെക്കുക, ദേവസ്വം ബോർഡ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഭാരതീയ ജനതാ പാർട്ടി നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി
കണ്ണൂർ : ശബരിമലയിൽ നടന്ന കൊള്ളയും സ്വർണ്ണ കവർച്ചയും സിബിഐ അന്വേഷിക്കുക, ദേവസ്വം മന്ത്രി രാജിവെക്കുക, ദേവസ്വം ബോർഡ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഭാരതീയ ജനതാ പാർട്ടി നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
കണ്ണൂർ നോർത്ത് ജില്ല കമ്മറ്റി യുടെ മാർച്ച് പള്ളിക്കുന്ന് സുപ്രണ്ട് ഗേറ്റിൽനിന്നും കണ്ണൂർ സൌത്ത് ജില്ലാ കമ്മറ്റിയുടെ മാർച്ച് താണ ജംഗ്ഷനിൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്.നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ അധ്യക്ഷനായി. സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു എളക്കുഴി അദ്ധ്യക്ഷനായി.മാർച്ചിനോടനുബന്ധിച്ച് വൻ സുരക്ഷാ സന്നാഹമാണ് കലക്ടറേറ്റ് പരിസരത്ത് ഒരുക്കിയത്.സമരത്തിനൊടുവിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പോലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള പൊലീസ് ശ്രമം നേതാക്കളടപ്പെട്ട് തടഞ്ഞു.