കണ്ണൂരിൽ പോളിയോ തുള്ളിമരുന്ന് വിതരണം ഒക്ടോബർ 12 ന്
പോളിയോ നിർമ്മാർജ്ജന യജ്ഞം സബ്‌നാഷണൽ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി ജില്ലയിലെ അഞ്ചുവയസിൽ താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഒക്ടോബർ 12 ന് പോളിയോ തുള്ളിമരുന്ന് നൽകും
കണ്ണൂർ : പോളിയോ നിർമ്മാർജ്ജന യജ്ഞം സബ്‌നാഷണൽ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി ജില്ലയിലെ അഞ്ചുവയസിൽ താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഒക്ടോബർ 12 ന് പോളിയോ തുള്ളിമരുന്ന് നൽകും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയിൽ രാവിലെ 10 മണിക്ക് രജിസ്ട്രേഷൻ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കും.
പോളിയോ തുള്ളിമരുന്ന് വിതരണത്തിനായി ജില്ലയിൽ 1930 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, മേളകൾ, എന്നിവിടങ്ങളിലായി 47 ട്രാൻസിറ്റ് ബൂത്തുകളും 109 മൊബൈൽ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം അഞ്ചുവയസിൽ താഴെയുള്ള 1.6 ലക്ഷം കുഞ്ഞുങ്ങളും അതിഥി തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിലായി 1729 കുട്ടികളുമാണുള്ളത്. 12 ന് രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചുവരെയുള്ള സമയത്ത് പോളിയോ മരുന്ന് സ്വീകരിക്കാത്ത കുട്ടികൾക്കായി 13,14 തീയതികളിൽ ഗൃഹ സന്ദർശനം നടത്തി മരുന്ന് നൽകും.
പരിപാടിയുടെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ അസിസ്റ്റന്റ് കലക്ടർ എഹ്‌തെദാ മുഫസിർ അധ്യക്ഷയായി. ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.അനീറ്റ കെ ജോഷി മുന്നൊരുക്കങ്ങൾ വിശദീകരിച്ചു. ആരോഗ്യവിഭാഗം ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.ടി.രേഖ, ജില്ലാ സർവെയിലൻസ് ഓഫീസർ ഡോ.കെ.സി.സച്ചിൻ എന്നിവർ കുഷ്ഠം, മലേറിയ, കാലാഅസർ, മന്ത് തുടങ്ങിയ രോഗങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദീകരിച്ചു. ആരോഗ്യ വിഭാഗത്തിലേയും വിവിധ വകുപ്പുകളിലെയും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.