മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡ്:ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും

ചൊറുക്കള - ബാവുപ്പറമ്പ് - മയ്യിൽ - കോളോളം - മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡിനുള്ള ഭൂമി ഏറ്റെടുക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ റവന്യൂ മന്ത്രി കെ രാജൻ,

 

തളിപറമ്പ് :ചൊറുക്കള - ബാവുപ്പറമ്പ് - മയ്യിൽ - കോളോളം - മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡിനുള്ള ഭൂമി ഏറ്റെടുക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ റവന്യൂ മന്ത്രി കെ രാജൻ, പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ തീരുമാനമായി. ഭൂമി ഏറ്റെടുക്കൽ നടപടി അതിവേഗം പൂർത്തിയാക്കാനും ഒക്ടാബർ 25 നകം സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടർ നടപടികളിലേക്ക് കടക്കാനും യോഗം നിർദേശിച്ചു.

കിഫ്ബി ഫണ്ടിൽനിന്നും റോഡിനുവേണ്ടി 73.9 കോടി രൂപ അനുവദിച്ചിരുന്നു. 1600 ഭൂവുടമകളുടെ ഏഴ് ഹെക്ടർ ഭൂമിയാണ് റോഡ് വികസനത്തിന് ഏറ്റെടുക്കേണ്ടിവരിക. അതിനുള്ള നടപടികൾ വേഗത്തിലാക്കാനാണ് പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായ 19(1) വിജ്ഞാപനമിറങ്ങുന്നതോടെ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ രേഖകൾ പരിശോധന നടത്തി പണം ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടുകളിലെത്തിക്കാനാകും.

സാങ്കേതികാനുമതി ലഭ്യമായാലുടൻ ടെണ്ടർ നടപടികളിലേക്ക് കടന്ന് റോഡ് പണി ഉടൻ ആരംഭിക്കുമെന്നും തളിപ്പറമ്പ് മണ്ഡലത്തിലെതന്നെ വലിയ മാറ്റത്തിനാകും ഈ റോഡ് നവീകരണം സാക്ഷ്യവഹിക്കുകയെന്നും എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ പറഞ്ഞു. റോഡ് നിർമാണത്തിനുള്ള 231 കോടി രൂപ അനുവദിക്കാനുള്ള നടപടിയും അന്തിമഘട്ടത്തിലാണ്. ചൊറുക്കള സംസ്ഥാന പാതയിൽനിന്ന് ആരംഭിക്കുന്ന റോഡ് 22.5 കിലോമീറ്ററിലാണ് നവീകരിക്കുക.   

കാസർഗോഡ് ജില്ലയിലെയും ആലക്കോട്, കുടിയാന്മല, ചപ്പാരപ്പടവ്, ചെറുപുഴ, പുളിങ്ങോം തുടങ്ങി മലയോരത്തുള്ളവർക്കും എളുപ്പത്തിൽ വിമാനത്താവളത്തിലേക്ക് എത്തിച്ചേരാവുന്ന വഴിയാണിത്. തളിപ്പറമ്പ് മണക്കടവ് കൂർഗ് റോഡിൽനിന്ന് നവീകരണ പ്രവൃത്തി നടക്കുന്ന ഇ ടി സി - മഴൂർ -പന്നിയൂർ റോഡുവഴി കൊടിലേരി പാലം കടന്ന് എളുപ്പത്തിൽ എയർപോർട് ലിങ്ക് റോഡിൽ പ്രവേശിക്കാം. പൂമംഗലം കൊടിലേരി പാലം പണിയും പൂർത്തിയായിട്ടുണ്ട്. അപ്രോച്ച് റോഡ് പണിയും അവസാന ഘട്ടത്തിലാണ്. പ്രധാന തീർഥാടന വിനോദസഞ്ചാരകേന്ദ്രമായ പറശ്ശിനിക്കടവിലേക്കും ഇതുവഴി എളുപ്പത്തിൽ എത്തിച്ചേരാം.