ഭൂപ്രശ്നങ്ങൾ പരിഹരിച്ച് ഇടുക്കിയിലെ ജനങ്ങളെ സർക്കാർ സംരക്ഷിക്കും: മന്ത്രി റോഷി അഗസ്റ്റിൻ
ഭൂപ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് ഇടുക്കിയിലെ ജനങ്ങളെ സർക്കാർ സംരക്ഷിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വാത്തിക്കുടി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വികസനസദസിന്റെ ഉദ്ഘാടനം നിർവഹിച്ചു
ഇടുക്കി : ഭൂപ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് ഇടുക്കിയിലെ ജനങ്ങളെ സർക്കാർ സംരക്ഷിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വാത്തിക്കുടി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വികസനസദസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.പട്ടയ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ക്രമവത്കരിക്കുന്നതിന് സർക്കാർ നിയമ നിർമ്മാണം നടത്തി. കർഷകരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. 3000 സ്ക്വയർ ഫീറ്റ് വരെയുള്ള കെട്ടിടങ്ങൾ ക്രമവത്കരിക്കുന്നതിന് ഫീസ് സൗജന്യമാക്കി.
പട്ടയ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിസ്തൃതി പരിഗണിക്കാതെ അനുമതി നൽകുവാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുവാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർ ജനങ്ങളോടൊപ്പം നിന്നിട്ടുണ്ടെന്നും പട്ടിണി ഇല്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കുയാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.
മുരിക്കാശ്ശേരി മാതാ കൺവെൻഷൻ ഹാളിൽ സംഘടിപ്പിച്ച വാത്തിക്കുടി ഗ്രാമപഞ്ചായത്തിന്റെ വികസന സദസിൽ വാത്തിക്കുടി ഗ്രാമപഞ്ചായത്ത് മെമ്പർ അലിയാർ കൊച്ചുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീർണാംകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ മന്ത്രി പഞ്ചായത്തിലെ ഹരിതകർമ്മസേന അംഗങ്ങളെ ആദരിച്ചു.
സംസ്ഥാനസർക്കാരിന്റെ വികസന നേട്ടങ്ങളുടെ വീഡിയോ പ്രദർശനവും സദസിൽ നടത്തി. വാത്തിക്കുടി ഗ്രാമപഞ്ചായത്തിൽ നടത്തിയ വികസന നേട്ടങ്ങളുടെ റിപ്പോർട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആകാശ് കെ.വി അവതരിപ്പിച്ചു.
സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയിൽ 10 വർഷം കൊണ്ട് 67734 കോടി രൂപ പഞ്ചായത്തിൽ വിനിയോഗിച്ചിട്ടുണ്ട്. 2025-2026 ൽ 7609066 രൂപയുടെ പദ്ധതികൾ മാലിന്യ സംസ്കരണത്തിനായി പഞ്ചായത്ത് നടപ്പിലാക്കിയിട്ടുണ്ട്. പശ്ചാത്തല സൗകര്യ വികസനം, തദ്ദേശസ്ഥാപനത്തിന്റെ തനത് പ്രവർത്തനങ്ങൾ, പാലിയേറ്റീവ് പരിചരണം, കെ സ്മാർട്ട് സേവനങ്ങൾ, റോഡുകളുടെ വികസനം എന്നിങ്ങനെ നിരവധി മേഖലകളിൽ പഞ്ചായത്ത് മികച്ച പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളും നടത്തിയ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമായി നടത്തിവരുന്ന വികസന സദസിൽ പൊതുജനങ്ങൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സിബിച്ചൻ തോമസ്, പഞ്ചായത്തംഗങ്ങളായ റോണിയോ എബ്രഹാം, സനില വിജയൻ, വിജി ജോർജ്, സുരേഷ് സുകുമാരൻ, ബിനു പട്ടരുകണ്ടത്തിൽ, മിനി സിബിച്ചൻ, ലൈല മണി, സിഡിഎസ് ചെയർപേഴ്സൺ ആതിര അനിൽ, വാത്തിക്കുടി പഞ്ചായത്ത് സെക്രട്ടറി കെ.വി. ആകാശ്, മുരിക്കാശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ഇഎൻ ചന്ദ്രൻ, തോപ്രാംകുടി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അനീഷ് കാലാച്ചിറ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ജിമ്മി സെബാസ്റ്റിൻ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, വിവിധ രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.