കണ്ണൂരില്‍ ഡോക്ടര്‍ക്ക് യുവതിയുടെ പ്രേമശല്യവും ലൈംഗിക ആരോപണ ഭീഷണിയും, നിരന്തരം ഒപി ടിക്കറ്റെടുത്ത് കാണാനെത്തുന്നു, നടപടിയെടുക്കാത്തതില്‍ മുഖ്യമന്ത്രിക്ക് പരാതി

ഡോക്ടര്‍ക്ക് നേരെയുള്ള  പ്രേമശല്യവും ഭീഷണിയും കേസ് എടുക്കാത്തതും ഇടപെടാത്തതും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി.

 

ആശുപത്രിയില്‍ എത്തി ഡോക്ടറോട് പ്രേമാഭ്യര്‍ത്ഥന നടത്തിയ യുവതിയുടെ പ്രവൃത്തിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിന് ഡോക്ടര്‍ക്ക് എതിരെ യുവതി ലൈംഗിക ആരോപണം ഉന്നയിക്കുവാന്‍ ശ്രമം നടത്തി.

കണ്ണൂര്‍: ഡോക്ടര്‍ക്ക് നേരെയുള്ള  പ്രേമശല്യവും ഭീഷണിയും കേസ് എടുക്കാത്തതും ഇടപെടാത്തതും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പ്രമുഖ സ്‌പെഷ്യലിസ്റ്റ്പുരുഷ ഡോക്ടറെ ശ്രീകണ്ഠപുരം സ്വദേശിനിയായ യുവതി സ്ഥിരമായി ആശുപത്രിയില്‍ എത്തി കാണുകയും പ്രേമാഭ്യര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ലൈംഗിക ആരോപണവും ഭീഷണിയും ആരംഭിച്ചതായി ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് നല്‍കിയ പരാതിയില്‍ പറയുന്നു.

യുവതിക്ക് എതിരെ ഡോക്ടര്‍ ഡിവൈഎസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ പോലീസ് ഇതുവരെ കേസ് എടുക്കുവാന്‍ തയ്യാറാകാത്തത് നിയമ വിരുദ്ധമാണ്.  ഡോക്ടറെ കാണുവാന്‍ ആവശ്യമായ അസുഖങ്ങള്‍ ഇല്ലെങ്കില്‍ കൂടി അനാവശ്യമായി ഓപി ടിക്കറ്റ് എടുത്ത് സ്ഥിരമായി ആശുപത്രിയില്‍ പ്രവേശിച്ച യുവതിയുടെ നടപടി കുറ്റകരമാണെന്നും ജയ്‌സിങ് വ്യക്തമാക്കി.

ആശുപത്രിയില്‍ എത്തി ഡോക്ടറോട് പ്രേമാഭ്യര്‍ത്ഥന നടത്തിയ യുവതിയുടെ പ്രവൃത്തിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിന് ഡോക്ടര്‍ക്ക് എതിരെ യുവതി ലൈംഗിക ആരോപണം ഉന്നയിക്കുവാന്‍ ശ്രമം നടത്തി. ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കിയത് മനസ്സിലാക്കിയ യുവതി ഡോക്ടറെ അവഹേളിക്കുവാന്‍ വ്യാജ ആരോപണം ഉന്നയിക്കുകയും എസ് ഐ ഭീഷണിപ്പെടുത്തുന്നതായും കാണിച്ച് കള്ള പരാതികള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. വിഷയത്തെ നിസ്സാരവല്‍ക്കരിക്കുവാന്‍ പോലീസും ആരോഗ്യ വകുപ്പും ശ്രമിച്ചതാണ് യുവതിക്ക് ഡോക്ടര്‍ക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുവാന്‍ അവസരം ഉണ്ടാക്കി നല്‍കിയതെന്ന് അഡ്വ. കുളത്തൂര്‍ ജയ്സിങ് ചൂണ്ടിക്കാട്ടുന്നു.

ഡോക്ടര്‍ക്ക് എതിരെ വ്യാജ ആരോപണം ഉന്നയിച്ച യുവതിക്ക് എതിരെ കര്‍ശന നടപടി ആവശ്യമാണ്. യുവതിയുടെ പ്രേമ രോഗ ശല്യവും ഭീഷണിയും ചര്‍ച്ചയായിട്ടും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് നടപടി ശുപാര്‍ശ ചെയ്യാത്തതും ഡോക്ടറുടെ പരാതിയില്‍ പോലീസ് കേസ് എടുക്കാത്തതും പരിശോധിക്കണമെന്നാണ് അഡ്വ. കുളത്തൂര്‍ ജയ്സിങ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്. വ്യാജ പരാതി ഗുരുതര കുറ്റകൃത്യത്തിന്റെ ഭാഗമാണ്. പരാതിക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കുവാന്‍ പോലീസ് വ്യാപകമായി സംസ്ഥാനത്ത് മടിക്കുന്നതാണ് ഇത്തരം പ്രവൃത്തികള്‍ക്ക് പ്രോത്സാഹനം പകരുന്നതെന്ന് കുളത്തൂര്‍ ജയ്സിങ് പറഞ്ഞു.