നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങളൊരുക്കിയതും പണിയെടുത്തതും എഐസിസി, കെസി വേണുഗോപാലിനെ എന്തിന് മാറ്റി നിര്‍ത്തണം, ആരേയും മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയല്ല വോട്ടു ചോദിച്ചത്

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തിന് പിന്നില്‍ നിര്‍ണായകമായത് എഐസിസിയും കെ.സി. വേണുഗോപാലും മുന്‍കൈയെടുത്ത് ആവിഷ്‌കരിച്ച തന്ത്രങ്ങളും

 

140 നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് വിജയത്തിന്റെ നിര്‍ണായക ഘടകം സിപിഎം വോട്ടുകളുടെ വരവായിരുന്നു.

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തിന് പിന്നില്‍ നിര്‍ണായകമായത് എഐസിസിയും കെ.സി. വേണുഗോപാലും മുന്‍കൈയെടുത്ത് ആവിഷ്‌കരിച്ച തന്ത്രങ്ങളും കഠിനാധ്വാനവും. വിജയത്തിന്റെ പശ്ചാത്തലത്തില്‍ ചില മാധ്യമങ്ങളും പാര്‍ട്ടി വിഭാഗങ്ങളും ഉയര്‍ത്തുന്ന വിവാദങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാത്ത പല കാര്യങ്ങളും ഉണ്ട്.

ഒന്നാമതായി, കെ.സി. വേണുഗോപാല്‍ മുന്‍കൈയെടുത്ത് സിപിഎമ്മിന്റെ വിമത നേതാക്കളെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിപ്പിച്ച തീരുമാനം യുഡിഎഫിന് ഈ തിരഞ്ഞെടുപ്പില്‍ വലിയ ഗുണം ചെയ്തു. 

രണ്ടാമതായി, കോണ്‍ഗ്രസ് മത്സരിച്ച 93 സീറ്റുകളിലും യുഡിഎഫ് മത്സരിച്ച 140 സീറ്റുകളിലും ഏതെങ്കിലും ഒരു നേതാവിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയല്ല ജനങ്ങള്‍ വോട്ട് ചെയ്തത്. അതിനാല്‍ ഇപ്പോള്‍ ഏതെങ്കിലും ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന് മാധ്യമങ്ങള്‍ ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ല.

2021-ല്‍ എഐസിസി പുതിയ ഒരു പ്രതിപക്ഷ നേതാവിനെ നിയോഗിച്ചത് അന്നത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയായിരുന്നു. ആ തീരുമാനങ്ങള്‍ തെറ്റാറില്ല എന്നതാണ് ചരിത്രം തെളിയിക്കുന്നത്. പ്രതിപക്ഷ നേതൃത്വത്തെക്കാള്‍ ഭാരിച്ച ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രി പദവിയിലേക്ക് ഒരാളെ തിരഞ്ഞെടുക്കുമ്പോള്‍ ഭരണപരിചയം, സംഘടനാ വൈദഗ്ധ്യം, സോഷ്യല്‍ എന്‍ജിനീയറിങ് മികവ്, മുന്നണിയിലെയും പാര്‍ട്ടിയിലെയും എല്ലാവരെയും ഏകോപിപ്പിച്ചു കൊണ്ടുപോകാനുള്ള കഴിവ് തുടങ്ങിയ എല്ലാ ഘടകങ്ങളും പരിഗണിക്കപ്പെടും. ഈ കാര്യങ്ങള്‍ പരിശോധിച്ച് എഐസിസി എടുക്കുന്ന തീരുമാനവും തെറ്റാറില്ല.

ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഒട്ടേറെ മണ്ഡലങ്ങളില്‍ സിപിഎം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. സിപിഎമ്മിനെ നിരന്തരം വിമര്‍ശിക്കുന്ന വി.ഡി. സതീശനെ കണ്ടിട്ടല്ല അവര്‍ വോട്ട് നല്‍കിയത്. 140 നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് വിജയത്തിന്റെ നിര്‍ണായക ഘടകം സിപിഎം വോട്ടുകളുടെ വരവായിരുന്നു.

തിരഞ്ഞെടുപ്പില്‍ മറ്റാരെക്കാളും ഏറ്റവും കൂടുതല്‍ പണിയെടുത്തത് എഐസിസി നേതൃത്വമാണ്. എല്ലാ മണ്ഡലങ്ങളിലും നിരീക്ഷകരെ നിയോഗിച്ച് പ്രശ്‌നങ്ങള്‍ പഠിക്കുകയും പരിഹരിക്കാന്‍ ഇടപെടുകയും ചെയ്തു. എഐസിസി വിജയിക്കുമെന്ന് നിര്‍ദേശിച്ച മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുമെന്ന് വിശ്വസിച്ചവരായിരുന്നു കോണ്‍ഗ്രസിലെ ഭൂരിഭാഗം ആളുകള്‍. തൃക്കരിപ്പൂര്‍ സന്ദീപ് വാര്യര്‍, കണ്ണൂര്‍ ടി.ഒ. മോഹനന്‍, എലത്തൂര്‍ വിദ്യാബാലകൃഷ്ണന്‍, ബാലുശ്ശേരി വി.ടി. സൂരജ്, നാദാപുരം കെ.എം. അഭിജിത്ത്, കോഴിക്കോട് നോര്‍ത്ത് കെ. ജയന്ത്, തവനൂര്‍ വി.എസ്. ജോയ്, ആലപ്പുഴ എ.ഡി. തോമസ്, പാലക്കാട് രമേഷ് പിഷാരടി, ചിറ്റൂര്‍ സുമേഷ് അച്യുതന്‍, തൃശ്ശൂര്‍ രാജന്‍ പല്ലന്‍, കൊടുങ്ങല്ലൂര്‍ ഓ.ജെ. ജനീഷ്, പെരുമ്പാവൂര്‍ മനോജ് മൂത്തേടന്‍, തൃപ്പുണിത്തുറ ദീപക് ജോയ്, കൊച്ചി മുഹമ്മദ് ഷിയാസ്, ഏറ്റുമാനൂര്‍ നാട്ടകം സുരേഷ്, വൈക്കം കെ. ബിനിമോന്‍, പൂഞ്ഞാറ് എം.ജെ. സെബാസ്റ്റ്യന്‍, കായംകുളം എം. ലിജു, റാന്നി പഴകുളം മധു, ചടയമംഗലം എം.എം. നസീര്‍, വാമനപുരം സുധീര്‍ഷാ പാലോട്, നെയ്യാറ്റിന്‍കര എന്‍. ശക്തന്‍, ചിറയിന്‍കീഴ് രമ്യ ഹരിദാസ്, കൊല്ലം ബിന്ദു കൃഷ്ണ തുടങ്ങിയവരും സിപിഎം വിട്ടുവന്ന ജി. സുധാകരന്‍ (അമ്പലപ്പുഴ), വി. കുഞ്ഞികൃഷ്ണന്‍ (പയ്യന്നൂര്‍), ടി.കെ. ഗോവിന്ദന്‍ (തളിപ്പറമ്പ്) തുടങ്ങിയവരും തോല്‍ക്കുമെന്നായിരുന്നു അവരുടെ വിലയിരുത്തല്‍. എന്നാല്‍ ഫലം വന്നപ്പോള്‍ ഇവരെല്ലാം വിജയിച്ചു.

എഐസിസിയുടെ കണക്കുകൂട്ടലുകള്‍ കൃത്യമായിരുന്നു. 95 മുതല്‍ നൂറിലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നായിരുന്നു അവരുടെ പ്രതീക്ഷയും.

മാധ്യമങ്ങള്‍ കോണ്‍ഗ്രസിനുള്ളിലെ യഥാര്‍ത്ഥ വസ്തുതകള്‍ അറിയാതെ ചിലര്‍ നല്‍കുന്ന വിവരങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി വാര്‍ത്തകള്‍ നല്‍കുന്നവരാണ്. ഏതെങ്കിലും ഒരു നേതാവിനെ പാര്‍വതീകരിച്ചു കാണിച്ചാല്‍ ആ നേതാവ് മികച്ചതും ബാക്കിയുള്ളവര്‍ മോശവുമെന്ന് അര്‍ത്ഥമാക്കേണ്ടതില്ല.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ള മൂന്ന് നേതാക്കളും അവരവരുടെ മേഖലകളില്‍ വൈദഗ്ധ്യം തെളിയിച്ചവരാണ്. അതിനാല്‍ മാധ്യമങ്ങള്‍ വിധിയെഴുതുന്നതുപോലെ ഏകപക്ഷീയമായ തീരുമാനം എടുക്കാന്‍ കഴിയില്ല. മൂന്നുപേരുടെയും കഴിവുകളും വൈദഗ്ധ്യവും ഇഴകീറി പരിശോധിച്ച് ഏറ്റവും മികച്ച തീരുമാനമാണ് എടുക്കുക.

2011-ല്‍ ഉമ്മന്‍ചാണ്ടിയെയും 2016-ല്‍ രമേശ് ചെന്നിത്തലയെയും 2021-ല്‍ വി.ഡി. സതീശനെയും തിരഞ്ഞെടുത്തപ്പോഴും എഐസിസിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയിട്ടില്ല. അതുകൊണ്ടുതന്നെ 2026-ലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിലും ഉചിതമായ തീരുമാനം ഉണ്ടാകും.

സമ്മര്‍ദ്ദത്തിന്റെ തന്ത്രത്തിലൂടെ ഹൈക്കമാന്‍ഡിനെ വരുതിയിലാക്കാനാവില്ല എന്നത് കെ. സുധാകരന്റെ ആഗ്രഹങ്ങള്‍ തടയിട്ടുകൊണ്ട് ഈ തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍ കൂടി തെളിയിച്ചിട്ടുണ്ട്.

ഓരോ മണ്ഡലത്തിലും വിജയിച്ച ജനപ്രതിനിധികള്‍ അവരവരുടെ വ്യക്തിപ്രഭാവം, നിലപാട് തുടങ്ങിയ ഘടകങ്ങള്‍ കൊണ്ടാണ് തിരഞ്ഞെടുക്കപ്പെട്ടത്. അവരുടെ അഭിപ്രായങ്ങള്‍ക്ക് ആ മണ്ഡലത്തിന്റെ പൊതു സ്വഭാവവും ഉണ്ടാകും. അതുകൂടി പരിഗണിച്ചു വേണം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍.

എല്ലാ ഘടകങ്ങളെയും പരിഗണിച്ചുള്ള വിശാലമായ തീരുമാനമാണ് വേണ്ടത്. അത് ഒരിക്കലും ഏതെങ്കിലും സമ്മര്‍ദ്ദത്തിന് വഴങ്ങിയാവരുത്. സങ്കുചിത ചിന്തകളോടെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് ഈ വിശാലതയുടെ ആവശ്യകത മനസ്സിലാകണം