കേരള രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണയുടെ എക്‌സാലോജിക് കമ്പനിക്കെതിരായുള്ള എസ്എഫ്‌ഐഒ അന്വേഷണമാണ്. എന്താണ് എസ്എഫ്‌ഐഒ, അന്വേഷണ രീതി എങ്ങനെയാണ്; പരിശോധിക്കാം

സിബിഐ, എന്‍ഐഎ, ഇഡി, ഇന്‍കംടാക്‌സ്, കസ്റ്റംസ്, എന്‍സിബി തുടങ്ങി ഐബിയും റോയും വരെയുള്ള വിവിധ കേന്ദ്ര ഏജന്‍സികളേകുറിച്ച് മലയാളികള്‍ക്ക് അറിയാം. ഇതില്‍ പല ഏജന്‍സികളും കേരളത്തില്‍
 

സിബിഐ, എന്‍ഐഎ, ഇഡി, ഇന്‍കംടാക്‌സ്, കസ്റ്റംസ്, എന്‍സിബി തുടങ്ങി ഐബിയും റോയും വരെയുള്ള വിവിധ കേന്ദ്ര ഏജന്‍സികളേകുറിച്ച് മലയാളികള്‍ക്ക് അറിയാം. ഇതില്‍ പല ഏജന്‍സികളും കേരളത്തില്‍ തുടര്‍ച്ചയായ അന്വേഷണങ്ങളും റെയിഡുകളും നടത്തുന്നുണ്ട്. എന്നാല്‍, അങ്ങനെ ആര്‍ക്കും സുപരിചതമല്ലാത്ത ഏജന്‍സിയാണ് എസ്എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്). പേര് അധികം സുപരിചതമല്ലെങ്കിലും എസ്എഫ്‌ഐഒ അത്ര നിസാരക്കാരല്ല.

ശക്തമായ അന്വേഷണ ഏജന്‍സി തന്നെയാണ് എസ്എഫ്‌ഐഒ. കമ്പനികളുടെ മറവില്‍ നടത്തുന്ന ഏത് തട്ടിപ്പുകളും വെളിച്ചത്ത് കൊണ്ടുവരാന്‍ കഴിവുള്ള സമര്‍ദ്ധരായ ഉദ്യോഗസ്ഥരുള്ള ഏജന്‍സിയാണ് എസ്എഫ്‌ഐഒ. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന അന്വേഷണ ഏജന്‍സിയാണ് എസ്എഫ്‌ഐഒ.

ഇതിലെ ഉദ്യോഗസ്ഥരുടെ എണ്ണം തന്നെ 300ല്‍ താഴെ മാത്രമാണ്. മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണയ്ക്ക് എതിരെ നടക്കുന്ന അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് കാര്‍ത്തി ചിദംബരം ഉള്‍പ്പെട്ട എയര്‍സെല്‍ മാക്‌സിസ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറാക്ടര്‍ എം.അരുണ്‍ പ്രസാദാണ് ഈ കേസിലും അന്വേഷണ ഉദ്യോഗസ്ഥന്‍.

ചെന്നൈ റീജിയണല്‍ ഓഫീസ് തലവന്‍ എന്ന നിലയിലാണ് അരുണ്‍ പ്രസാദ് അന്വേഷണ ഉദ്യോഗസ്ഥനായത് എന്നാണ് കോര്‍പ്പറേറ്റ് കാര്യമന്ത്രാലയ വൃത്തം പറയുന്നത്.. എന്നാല്‍ ഗുരുതരമായ ക്രമക്കേടുകള്‍ എന്നതിന് അപ്പുറം, കേസിന്റെ പ്രാധാന്യം കൂടി കണക്കിലെടുത്താണ് ആറ് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടത് എന്ന് വ്യക്തം.