റോഡിൽ വാഹനങ്ങൾ കഴുകിയ മലിനജലം ഒഴുക്കി വിട്ടത് വാക്ക്  തർക്കത്തിലെത്തി; അയൽവാസികൾ തമ്മിലുള്ള ഏറ്റുമുട്ടൽ കൊലപാതകത്തിലെത്തി

കണ്ണൂരിലെ ജനങ്ങളെ നടുക്കി അവധി ദിനമായ ഞായറാഴ്ച്ച നടന്നകൊലപാതകം.കണ്ണൂർ കോർപറേഷൻ പരിധിയിലെ തുളിച്ചേരിയിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ അടിയേറ്റ് 61 വയസുകാരൻ മരിച്ച വാർത്തയാണ് നാടിനെ നടുക്കത്തിലാഴ്ത്തിയത്.
 

കണ്ണൂർ: കണ്ണൂരിലെ ജനങ്ങളെ നടുക്കി അവധി ദിനമായ ഞായറാഴ്ച്ച നടന്നകൊലപാതകം.കണ്ണൂർ കോർപറേഷൻ പരിധിയിലെ തുളിച്ചേരിയിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ അടിയേറ്റ് 61 വയസുകാരൻ മരിച്ച വാർത്തയാണ് നാടിനെ നടുക്കത്തിലാഴ്ത്തിയത്.

സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ ദേവദാസിൻ്റെ വീട്ടുമുറ്റത്തു നിന്നും കാറും ഓട്ടോറിക്ഷയും കഴുകിയ  മലിന ജലം  തൊട്ടടുത്ത റോഡിലേക്ക് ഒഴുക്കിവിട്ടതിനെ ചൊല്ലിയുള്ള തർക്കമാണ് തുളിച്ചേരി നമ്പ്യാർ മെട്ടയിലെ അമ്പൻ ഹൗസിൽ അജയകുമാറിൻ്റെ കൊലപാതകത്തിൽ കലാശിച്ചത്.

 ഞായറാഴ്ച്ച വൈകുന്നേരം നാലു മണിക്ക്  ഇതു സംബന്ധിച്ച് അയൽവാസികളായ ദേവദാസ്, മക്കളായ സജ്ഞയ് ദാസ്, സൂര്യ ദാസ് എന്നിവരുമായി അജയകുമാർ വാക്കേറ്റം നടത്തിയിരുന്നു. അയൽവാസികളും നാട്ടുകാരും ചേർന്നാണ് ഇരുവിഭാഗത്തെയും ശാന്തരാക്കി താൽക്കാലികമായി പ്രശ്നം അവസാനിപ്പിച്ചത്. ഇതിനു ശേഷം  രാത്രി എട്ടരയോടെ ദേവദാസിൻ്റെ വീടിനടുത്തുള്ള പൂട്ടിയിട്ട കടവരാന്തയിൽ ഇരിക്കുകയായിരുന്ന അജയകുമാറിനെ ബൈക്കിലെത്തിയ ദേവദാസിൻ്റെ മക്കളും ഇതര സംസ്ഥാനതൊഴിലാളിയും ദേവദാസും ചേർന്ന് അതി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. 

ഹെൽമെറ്റ്, കസേര, ചെടിച്ചട്ടി, കല്ലുകൾ എന്നിവ കൊണ്ടാണ് അജയകുമാറിൻ്റെ തലയ്ക്ക് ഇവർ മാരകമായി മർദ്ദിച്ചത്. അജയകുമാറിൻ്റെ നിലവിളി കേട്ട് രക്ഷിക്കാൻ ഓടിയെത്തിയ അയൽവാസിയായ കെ.പ്രവീൺ കുമാറി (51)യും അക്രമം തടയുന്നതിനിടെ പ്രതികൾ അതി മാരകമായി മർദ്ദിച്ചു. റോഡിൽ വീണു കിടന്ന ഇരുവരെയും പ്രദേശവാസിയായ കോൺഗ്രസ് നേതാവ് കല്ലിക്കോടൻ രാജേഷിൻ്റെ നേതൃത്വത്തിലാണ് ആംബുലൻസിൽ കണ്ണൂർ നഗരത്തിലെ കൊയിലി ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ അജയകുമാർ ഇതിനിടെ മരിച്ചിരുന്നു. ഇദ്ദേഹത്തിനൊപ്പം പരുക്കേറ്റ പ്രവീൺ കുമാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്ക് തലയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. 

വാക് തർക്കത്തെ തുടർന്നുണ്ടായ പെട്ടെന്നുള്ള പ്രകോപനമാണ് അജയകുമാറിൻ്റെ കൊലപാതകത്തിലെത്തിയതെന്നാണ് പൊലിസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ' അജയകുമാറിൻ്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം പൊലിസ് കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഞായറാഴ്ച്ച രാത്രി പത്തുമണിയോടെ കസ്റ്റഡിയിലെടുത്ത നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം കണ്ണൂർ കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.