ഭാര്യാ പിതാവിനെ കാണാന്‍ ഹെലികോപ്റ്ററില്‍ യാത്ര, സ്വകാര്യ ആവശ്യത്തിന് ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിച്ച് മുഖ്യമന്ത്രി, രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററില്‍ പോയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ.

 

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തപ്പോള്‍ മാധ്യമങ്ങളൊന്നടങ്കം വിമര്‍ശനവുമായി എത്തിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിണറായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തു എന്നായിരുന്നു അന്ന് പല മാധ്യമങ്ങളും വിമര്‍ശിച്ചത്.

തിരുവനന്തപുരം: ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററില്‍ പോയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ഒറ്റ ദിവസം രണ്ടു തവണയാണ് തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മുഖ്യമന്ത്രി പറന്നത്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ സന്ദര്‍ശിക്കാനായിരുന്നു യാത്ര. ആദ്യ തവണ കൊച്ചിയില്‍ ഇറങ്ങാനാകാതെ മടങ്ങിയപ്പോള്‍ രണ്ടാം തവണ വീണ്ടും കൊച്ചിയിലെത്തി.

ഇടതുപക്ഷ സര്‍ക്കാര്‍ ജീവന്‍രക്ഷാ ആവശ്യത്തിനായി ഉപയോഗിച്ചിരുന്ന ഹെലികോപ്റ്റര്‍ ധൂര്‍ത്തെന്ന് ആരോപിച്ചിരുന്ന യുഡിഎഫ് ആണ് അധികാരത്തിലെത്തിയപ്പോള്‍ ജനങ്ങളുടെ പണം സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കുന്നത്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തപ്പോള്‍ മാധ്യമങ്ങളൊന്നടങ്കം വിമര്‍ശനവുമായി എത്തിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിണറായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തു എന്നായിരുന്നു അന്ന് പല മാധ്യമങ്ങളും വിമര്‍ശിച്ചത്.

എന്നാല്‍ അവയവദാന ദൗത്യങ്ങള്‍ക്കായി ഒട്ടേറെ തവണ ഹെലികോപ്ടര്‍ ഉപയോഗിച്ചു. എയര്‍ ആംബുലന്‍സ് ആയും അവയവങ്ങള്‍ ദൂരസ്ഥലങ്ങളിലേക്ക് വേഗത്തില്‍ എത്തിക്കാനായും ഉപയോഗിച്ചിരുന്ന ഹെലികോപ്റ്ററിനെയാണ് മുഖ്യമന്ത്രി സ്വകാര്യ ആവശ്യത്തിനായി ദുരുപയോഗം ചെയ്തത്.

മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എംബി രാജേഷ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായെത്തി. മാധ്യമങ്ങളെല്ലാം വാര്‍ത്ത തമസ്‌കരിച്ചെന്നും ഇടതുപക്ഷം ആയിരുന്നെങ്കില്‍ കാണാമായിരുന്നെന്നുമാണ് രാജേഷിന്റെ വിമര്‍ശനം.

എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

അതാ ആകാശത്ത് ഒരു സര്‍ക്കാര്‍ ഹെലികോപ്റ്റര്‍. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കതു പറന്നു. ഒരു തവണയല്ല, രണ്ടു തവണ.പ്രളയദുരിതാശ്വാസത്തിനല്ല. ഔദ്യോഗികാവശ്യവുമല്ല. തികച്ചും പേഴ്‌സണല്‍. 

ധൂര്‍ത്ത് ധൂര്‍ത്ത് എന്ന നെഞ്ചത്തടി എവിടെയെങ്കിലും കേട്ടോ?. പ്രൈംടൈമില്‍ മടിത്തട്ടിലെ അവതാരങ്ങള്‍ ഇന്ന് അലറുമോ? അവര്‍ ഇന്ന് മിക്കവാറും സൈലന്റ് മോഡിലായിരിക്കും.കാരണം കോണ്‍ഗ്രസുകാരന് അടുപ്പിലുമാകാം എന്നാണത്രേ ശാസ്ത്രം. അവതാരങ്ങള്‍ വേണമെങ്കില്‍ അടുപ്പിലെ സുഗന്ധം വര്‍ണിച്ചു വശംകെടുമായിരിക്കും. ഒപ്പം അവരുടെ സ്ഥിരം നിരീക്ഷക വിദൂഷക സദസ്സും. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാവണമായിരുന്നു. ടോപ് ഗിയറിലായേനെ ധാര്‍മ്മിക രോഷം.
 മാറ്റത്തിന് ആര്‍പ്പുവിളിക്കിന്‍ കൂട്ടരേ...പുതുയുഗ കേരളത്തെ കണ്ട് കോള്‍മയിര്‍ കൊള്ളിന്‍ മാദ്ധ്യമങ്ങളേ..

മാധ്യമ പ്രവര്‍ത്തകന്‍ മോഹന്‍ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ഭാര്യയുടെ അച്ഛന്‍, അതായത് അമ്മായി അപ്പന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഹെലികോപ്റ്ററിലൊക്കെ പറന്നു ചെല്ലണമെങ്കില്‍ എന്തായിരിക്കും ആ കുടുംബ സ്നേഹത്തിന്റെ ഒരു ആഴം !

നെഹ്റുവിയന്‍ സോഷ്യലിസ്റ്റിന്റെ ഉത്തമവും ഉദാത്തവും അതിമഹനീയവുമായ ലളിത ജീവിത മാതൃകയും കുടുബസ്നേഹവും ദര്‍ശിച്ച് ആനരും കൊള്ളുവിന്‍.
2026 മെയ് 18 വരെ മുഖ്യമന്ത്രിയുടെ ധൂര്‍ത്തിന്റെയും ആഡംബരത്തിന്റെയും പ്രതീകമായിരുന്ന ഹെലികോപ്റ്റര്‍ എത്ര പെട്ടെന്നാണ് ലാളിത്യത്തിന്റെയും എളിമയുടെയും കുടുംബ സ്നേഹത്തിന്റെയും പ്രതീകമായി പരിണാമം പ്രാപിച്ചത്.

മനോരമക്ക് സങ്കടം വന്നത് കാലാവസ്ഥ ചതിച്ചതുകൊണ്ട് സതീശന്‍ മുഖ്യന്റെ ഹെലികോപ്റ്റര്‍ കൊച്ചിയിലിറങ്ങാതെ തിരിച്ചു തിരുവനന്തപുരത്തേക്ക് തന്നെ പറന്നതിലാണ്. കേരളത്തിന്റെ ഭാവിയെ അതി ഭയങ്കരമായി ബാധിക്കാനിടയുള്ള എന്തോ വന്‍ സംഭവം ചര്‍ച്ച ചെയ്യാനാണ് ഇദ്ദേഹം കൊച്ചിക്ക് പറന്നതെന്ന് തോന്നും മനോരമ കണ്ടാല്‍.

എന്നാല്‍ മാതൃഭൂമി ആ പ്രയാസം തീര്‍ത്തു തന്നിട്ടുണ്ട്. തലസ്ഥാനത്തു നിന്ന് കൊച്ചിക്ക് പറന്ന്, ഇറങ്ങാന്‍ പറ്റാതെ തലസ്ഥാനത്തേക്കു തിരിച്ചു പറന്ന്, പിന്നെ ഉച്ചക്കു ശേഷം തലസ്ഥാനത്തു നിന്ന് കൊച്ചിയില്‍ പറന്നിറങ്ങി, ദൗത്യനിര്‍വാണത്തിനു ശേഷം തലസ്ഥാനത്തേക്ക് തിരിച്ചു പറന്നെന്ന് മാതൃഭൂമി
അതായത് മൊത്തം നാലു പറക്കല്‍.

ബഹു മുഖ്യമന്ത്രി അവര്‍കളുടെ ഹെലികോപ്റ്റര്‍ ദൗത്യത്തിന്റെ ലക്ഷ്യവും മാതൃഭൂമി വിശദീകരിക്കുന്നുണ്ട്.
അതിങ്ങനെ:

'ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യാ പിതാവിനെ സന്ദര്‍ശിക്കാനാണ് കൊച്ചിയിലെത്തിയത്..... '
എന്തൊരു മാതൃകാ ജീവിതമാണിത്