അമേരിക്കക്കാര്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ വിശ്വാസമില്ല, ഇന്ത്യയില്‍ നേരെ തിരിച്ചും

ലോകമെങ്ങും ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് അമേരിക്കയിലേത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പും പല കാരണങ്ങള്‍കൊണ്ടും ശ്രദ്ധേയമായി.

 

അമേരിക്കയില്‍ ഇന്ത്യയിലേതുപോലെ വോട്ടിങ് മെഷീനുകളുമുണ്ട്. എന്നാല്‍, കേവലം 5 ശതമാനം പേര്‍ മാത്രമാണ് ഇവ ഉപയോഗിക്കുന്നത്. സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി ഭൂരിഭാഗംപേരും വോട്ടിങ് മെഷീനില്‍ വോട്ടു ചെയ്യാറില്ല.

ന്യൂയോര്‍ക്ക്: ലോകമെങ്ങും ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് അമേരിക്കയിലേത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പും പല കാരണങ്ങള്‍കൊണ്ടും ശ്രദ്ധേയമായി. ഡൊണാള്‍ഡ് ട്രംപ് തുടര്‍ച്ചയായി അല്ലാതെ ആദ്യ അമേരിക്കന്‍ പ്രസിഡന്റായ തെരഞ്ഞെടുപ്പില്‍ ഏകദേശം 17 കോടി ജനങ്ങളാണ് വോട്ടു രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പിന് പിന്നാലെ ഫലപ്രഖ്യാപനം വന്നെങ്കിലും അമേരിക്കയില്‍ ഇപ്പോഴും ബാലറ്റു പേപ്പറുകളിലാണ് വോട്ടു രേഖപ്പെടുത്തുന്നത്.

മൂന്നു തരത്തിലുള്ള വോട്ടിങ്ങാണ് അമേരിക്കയില്‍ നിലവിലുള്ളത്. ഇതില്‍ ഏതുവേണമെന്നത് വോട്ടര്‍മാര്‍ക്ക് തീരുമാനിക്കാം. ഏകദേശം 69.9% വോട്ടര്‍മാര്‍ പേപ്പര്‍ ബാലറ്റുകളാണ് ഉപയോഗിക്കുന്നത്. കൂടുതല്‍ വിശ്വാസയോഗ്യമാണ് ഇതെന്നാണ് ഇവരുടെ വിലയിരുത്തല്‍. വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണെന്നും അമേരിക്കന്‍ ജനത വിശ്വസിക്കുന്നു.

ബാലറ്റ് അടയാളപ്പെടുത്തുന്ന ഉപകരണങ്ങളിലൂടെയും വോട്ടുചെയ്യാം. ഏകദേശം 25.1% വോട്ടര്‍മാര്‍ ഇത് ഉപയോഗിക്കുന്നു. ഒരു സ്‌ക്രീനില്‍ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാന്‍ വോട്ടര്‍മാരെ അനുവദിക്കുന്ന ഇലക്ട്രോണിക് സംവിധാനങ്ങളാണ് ഇവ.

അമേരിക്കയില്‍ ഇന്ത്യയിലേതുപോലെ വോട്ടിങ് മെഷീനുകളുമുണ്ട്. എന്നാല്‍, കേവലം 5 ശതമാനം പേര്‍ മാത്രമാണ് ഇവ ഉപയോഗിക്കുന്നത്. സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി ഭൂരിഭാഗംപേരും വോട്ടിങ് മെഷീനില്‍ വോട്ടു ചെയ്യാറില്ല. തങ്ങള്‍ ചെയ്യുന്ന വോട്ടുകള്‍ അതേ വ്യക്തിക്കുതന്നെ ലഭിക്കണമെന്ന നിര്‍ബന്ധമാണ് അമേരിക്കക്കാരെ ബാലറ്റു പേപ്പര്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്.

ട്രംപിനെ പരസ്യമായി പിന്തുണച്ച ബില്യണയര്‍ എലോണ്‍ മസ്‌ക് വോട്ടിംഗ് മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ വളരെ എളുപ്പമാണെന്ന് പറഞ്ഞിരുന്നു. 2000 വരെ, പഞ്ച് കാര്‍ഡ് വോട്ടിംഗ് മെഷീനുകളുള്ള പേപ്പര്‍ ബാലറ്റുകളാണ് യുഎസ് ഉപയോഗിച്ചിരുന്നത്.

2006-ഓടെ, പേപ്പര്‍ലെസ് മെഷീനുകള്‍ ഉപയോഗിക്കുന്ന രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ പങ്ക് കുതിച്ചുയര്‍ന്നെങ്കിലും ഇലക്ട്രോണിക് ടാബുലേറ്ററുകള്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുന്ന പേപ്പര്‍ ബാലറ്റുകള്‍ ഏറ്റവും ജനപ്രിയമായി തുടര്‍ന്നു. 2022-ന്റെ മധ്യകാലഘട്ടമായപ്പോഴേക്കും, രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 70 ശതമാനവും കൈകൊണ്ട് അടയാളപ്പെടുത്തിയ പേപ്പര്‍ ബാലറ്റുകളാണ് ഉപയോഗിക്കുന്നത്.

സ്വിംഗ് സ്റ്റേറ്റുകളില്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പേപ്പര്‍ ബാലറ്റുകളുടെ സാമ്പിള്‍ കൈകൊണ്ട് എണ്ണുകയും അവ ഇലക്ട്രോണിക് എണ്ണവുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നു. ഇലക്ട്രോണിക് ടാബുലേഷന്‍ കൃത്യമാണെന്ന് ഉറപ്പിക്കാനാണിത്.