ബിജെപിക്ക് തിരിച്ചടി തുടങ്ങുന്നത് യുപിയില്‍ നിന്നോ? തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് വന്‍ മുന്നേറ്റമുണ്ടായേക്കും, ജെന്‍സിയുടെ വരവില്‍ പകച്ച് എന്‍ഡിഎ

അടുത്ത വര്‍ഷം യുപിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിക്ക് വന്‍ മുന്നേറ്റമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്.

 

ജെന്‍സി മുന്നേറ്റം ഉള്‍പ്പെടെയുള്ള സമകാലിക രാഷ്ട്രീയ അന്തരീക്ഷം ബിജെപിക്കും സഖ്യത്തിനും എതിരാണെന്ന് ചില സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നു.

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം യുപിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിക്ക് വന്‍ മുന്നേറ്റമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ജെന്‍സി മുന്നേറ്റം ഉള്‍പ്പെടെയുള്ള സമകാലിക രാഷ്ട്രീയ അന്തരീക്ഷം ബിജെപിക്കും സഖ്യത്തിനും എതിരാണെന്ന് ചില സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് 2027 ഫെബ്രുവരി മാര്‍ച്ച് കാലയളവില്‍ നടക്കാന്‍ സാധ്യതയുണ്ട്. ബിജെപി നയിക്കുന്ന എന്‍ഡിഎ 2022-ല്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തിയത്. എന്നാല്‍, സമീപകാല സര്‍വേകളും യുവജന അസംതൃപ്തിയും സൂചിപ്പിക്കുന്നത് മത്സരം കൂടുതല്‍ കടുത്തതായി മാറിയിരിക്കുന്നു എന്നാണ്. ബിജെപിയുടെ സാധ്യതകള്‍ മുമ്പത്തെപ്പോലെ സുരക്ഷിതമല്ലെന്നും ഇന്ത്യ മുന്നണിയുടെ മഹാ ഗഡ്ബന്ധന് അവസരങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും ചില ഡാറ്റകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞദിവസം പുറത്തുവന്ന Vote Vibe സര്‍വേ പ്രകാരം, ഒപ്പത്തിനൊപ്പമാണ് പോരാട്ടം. എന്നാല്‍, നിലവിലെ എംഎല്‍എമാര്‍ക്കെതിരെ കടുത്ത അസംതൃപ്തിയുണ്ട്. തൊഴിലില്ലായ്മ, കര്‍ഷക പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസം-ആരോഗ്യം, വിലക്കയറ്റം എന്നിവയാണ് പ്രധാന വിഷയങ്ങള്‍.

ഇന്ത്യ ടുഡേ-സിവോട്ടര്‍, ദൈനിക് ഭാസ്‌കര്‍ തുടങ്ങിയ സര്‍വേയിലെല്ലാം ബിജെപിക്ക് മേല്‍ക്കൈ നഷ്ടപ്പെടുന്നതായി കാണിക്കുന്നു. മുന്‍കാലങ്ങളിലെ വ്യക്തമായ ബിജെപി മുന്‍തൂക്കത്തില്‍ നിന്ന് മാറി കടുത്ത മത്സരത്തിലേക്ക് മാറിയിരിക്കുന്നു.

യുപിയില്‍ 18-29 വയസ്സ് പ്രായമുള്ളവര്‍ 21 ശതമാനം (ഏകദേശം 2.8 കോടി) വോട്ടര്‍മാരാണ്. ചോദ്യപേപ്പര്‍ ലീക്ക് വിവാദങ്ങള്‍, റിക്രൂട്ട്മെന്റ് കാലതാമസം, വിദ്യാഭ്യാസ സംവിധാനത്തിലെ പ്രശ്‌നങ്ങള്‍ എന്നിവ യുവജനങ്ങളില്‍ അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്.

ബിജെപി യുവജനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നുണ്ടെങ്കിലും, യുവവോട്ടര്‍മാര്‍ക്കിടയില്‍ എതിര്‍പക്ഷത്തിന് താരതമ്യേന കൂടുതല്‍ പിന്തുണയുണ്ടെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു.

അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള മുന്നണിക്ക് ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. സീറ്റ് വിഭജനം ഉള്‍പ്പെടെ ശരിയായ രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധച്ചില്ലെങ്കില്‍ തിരിച്ചടി നേരിടും. ബൂത്ത് തലത്തില്‍ സംഘടന ശക്തിപ്പെടുത്താനും യുവാക്കളെ ലക്ഷ്യമിടാനും അവര്‍ ശ്രമിക്കുന്നു. ബിഎസ്പിയുടെ വോട്ട് ബാങ്ക് പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും തുടരുന്നു.

ബിജെപിക്ക് ഇപ്പോഴും സംഘടനാ മുന്‍തൂക്കവും യോഗിയുടെ ഇമേജും ഉണ്ടെങ്കിലും, സര്‍വേകള്‍ പ്രതിപക്ഷത്തിന് വന്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് അടുക്കുംതോറും കൂടുതല്‍ സര്‍വേകളും ഗ്രൗണ്ട് റിപ്പോര്‍ട്ടുകളും പുറത്തുവന്നേക്കാം.