സീറോയില്‍ നിന്നും ഹീറോയിലേക്ക്, കുത്തുപാളയെടുത്ത അനില്‍ അംബാനി ഇപ്പോള്‍ മക്കള്‍ക്കൊപ്പം മുന്നേറുന്നു, ഷെയറുകളില്‍ വന്‍ കുതിപ്പ്

ഒരു കാലത്ത് പാപ്പരായി പ്രഖ്യാപിക്കപ്പെട്ട അനില്‍ അംബാനി ഇപ്പോള്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെയും റിലയന്‍സ് പവറിന്റെയും ഓഹരികളുടെ കുതിപ്പിലൂടെ വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുകയാണ്.

 

2020-ല്‍ യുകെ കോടതിയില്‍ 'സീറോ നെറ്റ് വര്‍ത്ത്' എന്ന് പ്രഖ്യാപിച്ച അനില്‍ അംബാനി, കടക്കെണിയും നിയമപരമായ പ്രശ്‌നങ്ങളും മൂലം ബിസിനസ് സാമ്രാജ്യം തകര്‍ന്നിരുന്നു.

ന്യൂഡല്‍ഹി: ഒരു കാലത്ത് പാപ്പരായി പ്രഖ്യാപിക്കപ്പെട്ട അനില്‍ അംബാനി ഇപ്പോള്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെയും റിലയന്‍സ് പവറിന്റെയും ഓഹരികളുടെ കുതിപ്പിലൂടെ വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുകയാണ്. വന്‍കിട സര്‍ക്കാര്‍ കരാറുകള്‍, പ്രതിരോധ, ഊര്‍ജ മേഖലകളിലെ തന്ത്രപരമായ നീക്കങ്ങള്‍ എന്നിവയാണ് ഈ തിരിച്ചുവരവിന് പിന്നില്‍.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഷെയറുകള്‍ 105% വരുമാനം നല്‍കി. കഴിഞ്ഞ മാസം മാത്രം 61% വര്‍ധനവും അവസാന 5 ട്രേഡിംഗ് ദിനങ്ങളില്‍ 11% വര്‍ധനവും രേഖപ്പെടുത്തി. റിലയന്‍സ് പവര്‍ 63% വര്‍ധനവോടെ 2018-ലെ നിലവാരത്തിലെത്തി. റിലയന്‍സ് പവറിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് എന്‍യു സണ്‍ടെക്, സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി 25 വര്‍ഷത്തെ പവര്‍ പര്‍ച്ചേസ് അഗ്രിമെന്റ് ഒപ്പുവെച്ചതാണ് ഇതിന് പ്രധാന കാരണം.

2020-ല്‍ യുകെ കോടതിയില്‍ 'സീറോ നെറ്റ് വര്‍ത്ത്' എന്ന് പ്രഖ്യാപിച്ച അനില്‍ അംബാനിയുടെ ബിസിനസ് സാമ്രാജ്യം, കടക്കെണിയും നിയമപരമായ പ്രശ്‌നങ്ങളും മൂലം  തകര്‍ന്നിരുന്നു. എന്നാല്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആദ്യത്തെ സ്വകാര്യ ഇന്ത്യന്‍ കമ്പനിയായി ഒരു വിമാന നവീകരണ പദ്ധതി സ്വതന്ത്രമായി നടത്തുന്നതിലൂടെ 5,000 കോടി രൂപയുടെ കരാര്‍ നേടി. ഇത് പ്രതിരോധ, എയ്‌റോസ്‌പേസ് മേഖലകളില്‍ ദീര്‍ഘകാല വരുമാനം ഉറപ്പാക്കുന്നു.

ആന്ധ്രാപ്രദേശില്‍ 930 മെഗാവാട്ട് സോളാര്‍ പവര്‍ പ്ലാന്റും, 1860 മെഗാവാട്ട് ബാറ്ററി സ്റ്റോറേജ് ശേഷിയുള്ള 10,000 കോടി രൂപയുടെ പദ്ധതിയാണ് റിലയന്‍സ് പവര്‍ ആരംഭിക്കുന്നത്. ഇത് ഏഷ്യയിലെ ഏറ്റവും വലിയ സോളാര്‍-ബാറ്ററി സംയോജിത സംരഭമാണ്.

നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിനെതിരായ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് കമ്പനിക്ക് വലിയ ആശ്വാസമാണ്. ഇതേതുടര്‍ന്ന് ഓഹരി വില 10% ഉയര്‍ന്ന് 378.35 രൂപയിലെത്തി.

അനില്‍ അംബാനിയുടെ മക്കളായ ജയ് അന്‍മോളും ജയ് അന്‍ഷുലും ബിസിനസില്‍ സജീവമായി ഇടപെടുന്നതും റിലയന്‍സ് ഗ്രൂപ്പിന്റെ പുനരുജ്ജീവനത്തിന് കരുത്ത് പകരുന്നു. ജയ് അന്‍മോള്‍ റിലയന്‍സ് ക്യാപിറ്റല്‍ പുനരുദ്ധരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

റിലയന്‍സ് ഗ്രൂപ്പിന്റെ 'വിഷന്‍ 2030' പദ്ധതിയിലൂടെ, പ്രതിരോധ, ഹരിത ഊര്‍ജ മേഖലകളില്‍ കൂടുതല്‍ നിക്ഷേപവും വളര്‍ച്ചയും ലക്ഷ്യമിടുന്നു. 17,600 കോടി രൂപയുടെ ഫണ്ട് ശേഖരണം, 4,500 കോടി രൂപയുടെ പ്രിഫറന്‍ഷ്യല്‍ ഇഷ്യൂ, 7,100 കോടി രൂപയുടെ ഫോറിന്‍ കറന്‍സി കണ്‍വേര്‍ട്ടബിള്‍ ബോണ്ടുകള്‍, 6,000 കോടി രൂപയുടെ ക്യുഐപി എന്നിവ ഇതിന്റെ ഭാഗമാണ്.