ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ ടൂര്‍ പാക്കേജ്,  നാലമ്പല ദര്‍ശനത്തിന് പോയവരും പള്ളിയിലെത്തി

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ ടൂര്‍ പാക്കേജുമായി ഏജന്‍സികള്‍. കേരളത്തിലങ്ങോളമിങ്ങോളമുള്ള ഏജന്‍സികളെല്ലാം ഇപ്പോള്‍ ടൂര്‍ പാക്കേജുമായി എത്തിക്കഴിഞ്ഞു. ആറ്റിങ്ങലില്‍ നിന്നുമാണ് ആദ്യ സംഘമെത്തിയത്. 50 പേരടങ്ങുന്ന സംഘമാണ് ടൂര്‍ പാക്കേജിന്റെ ഭാഗമായി എത്തിയത്.
 

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ ടൂര്‍ പാക്കേജുമായി ഏജന്‍സികള്‍. കേരളത്തിലങ്ങോളമിങ്ങോളമുള്ള ഏജന്‍സികളെല്ലാം ഇപ്പോള്‍ ടൂര്‍ പാക്കേജുമായി എത്തിക്കഴിഞ്ഞു. ആറ്റിങ്ങലില്‍ നിന്നുമാണ് ആദ്യ സംഘമെത്തിയത്. 50 പേരടങ്ങുന്ന സംഘം ടൂര്‍ പാക്കേജിന്റെ ഭാഗമായി എത്തി. ഭക്ഷണവും യാത്രാചെലവും എല്ലാം ഉള്‍പ്പെടുന്നതാണ് പാക്കേജ്.

ആറ്റിങ്ങലില്‍ ടൂര്‍ പാക്കേജ് നടത്തുന്ന എസ്.പ്രശാന്തന്റെ നേതൃത്വത്തിലാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ കല്ലറ കാണാന്‍ ആളുകളെത്തിയത്. ആറ്റിങ്ങലില്‍ നിന്നു രാമപുരം നാലമ്പല ദര്‍ശനത്തിന് പോയ സംഘവും ഇവിടെയെത്തി. ഇതിന് പിന്നാലെയാണ് പ്രശാന്തന്റെ നേതൃത്വത്തില്‍ മറ്റൊരു സംഘം കൂടി പുതുപ്പള്ളിയിലെത്തിയത്.

വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ആളുകളെ കണ്ടെത്തിയതെന്ന് പ്രശാന്തന്‍ പറയുന്നു. കല്ലറ കാണാന്‍ പാക്കേജുണ്ടെന്ന് പറഞ്ഞതോടെ ജാതിമത ഭേദമന്യേ ഒട്ടേറെയാളുകള്‍ യാത്രയ്ക്ക് തയ്യാറായി. ഇവരെ കൂടാതെ പല ഭാഗത്തുനിന്നും ടൂര്‍ പാക്കേജിന്റെ പരസ്യം ആരംഭിച്ചുകഴിഞ്ഞു. വരും ദിവസങ്ങളില്‍ തന്നെ വന്‍ ജനപ്രവാഹം കല്ലറ കാണാന്‍ എത്തിയേക്കുമെന്നാണ് കണക്കുകൂട്ടല്‍.

മലബാര്‍ ഇക്കോടൂറിസം സൊസൈറ്റി പ്രത്യേക ടൂര്‍ പാക്കേജിന്റെ പരസ്യം പുറത്തുവിട്ടു. പയ്യന്നൂരില്‍ നിന്നും പതുപ്പള്ളിയിലേക്കാണ് യാത്ര. എസി ബസ്, ഭക്ഷണം, താമസം എല്ലാം ഉള്‍പ്പെടുന്നതാണ് പാക്കേജ്.

അതിനിടെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയ്ക്കു മുന്നില്‍ മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിക്കുന്നതിനിടെ സ്റ്റാന്‍ഡില്‍ തീ പടര്‍ന്നു. തീ ആളിപ്പടര്‍ന്നതു മൂലം പന്തലിനു മുകളിലെ കുറച്ചുഭാഗം  കത്തിനശിച്ചു. മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിക്കാനുള്ള വന്‍ തിരക്കിനിടെയാണ് തീ കത്തിയത്.