ദുരൂഹമായ പിഎം കെയേഴ്‌സ് ഫണ്ട്, സിഎജി ഓഡിറ്റിങ് ഇല്ല, ആര്‍ടിഐ നല്‍കിയാല്‍ വിവരം നല്‍കില്ല, സഹസ്രകോടികള്‍ എന്തു ചെയ്യുന്നു, ചെലവഴിച്ചത് വെറും 88 ലക്ഷം രൂപ മാത്രം
ഇന്ത്യയില്‍ കൊറോണ പടരുന്നതിനിടെ, സാഹചര്യങ്ങളെ നേരിടാന്‍ എന്ന പേരില്‍ രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ട് ഇന്ന് ഒരു വലിയ ചോദ്യചിഹ്നമായി നിലകൊള്ളുന്നു.
ജനങ്ങളുടെ ആവശ്യത്തിന് ചെലവഴിക്കാന്‍ പിരിച്ചെടുത്ത ഫണ്ട് ദുരിതാശ്വാസ നിധിപോലെ ചെലവഴിക്കേണ്ടതാണ്. എന്നാല്‍, ഒരു ബാങ്ക് അക്കൗണ്ടിലെന്നപോലെ കൂട്ടിവെച്ച് പലിശ വാങ്ങുന്ന ഒരു നിക്ഷേപ സ്ഥാപനമായി മാറിയിരിക്കുകയാണ്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ പടരുന്നതിനിടെ, സാഹചര്യങ്ങളെ നേരിടാന്‍ എന്ന പേരില്‍ രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ട് ഇന്ന് ഒരു വലിയ ചോദ്യചിഹ്നമായി നിലകൊള്ളുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവന്നതോടെ, ഫണ്ടിന്റെ യഥാര്‍ത്ഥ സ്വഭാവം കൂടുതല്‍ വ്യക്തമായി.
2024-25 സാമ്പത്തിക വര്‍ഷാവസാനം മൊത്തം തുക 8,450 കോടി രൂപയാണ്. എന്നാല്‍, ആ വര്‍ഷം ചെലവഴിച്ചത് വെറും 88 ലക്ഷം രൂപ മാത്രം. അതായത് മൊത്തം തുകയുടെ ആയിരത്തിലൊരു ശതമാനത്തില്‍ താഴെ. തൊണ്ണൂറ്റിമൂന്ന് ശതമാനം തുക നിശ്ചിത നിക്ഷേപങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നു.
ജനങ്ങളുടെ ആവശ്യത്തിന് ചെലവഴിക്കാന്‍ പിരിച്ചെടുത്ത ഫണ്ട് ദുരിതാശ്വാസ നിധിപോലെ ചെലവഴിക്കേണ്ടതാണ്. എന്നാല്‍, ഒരു ബാങ്ക് അക്കൗണ്ടിലെന്നപോലെ കൂട്ടിവെച്ച് പലിശ വാങ്ങുന്ന ഒരു നിക്ഷേപ സ്ഥാപനമായി മാറിയിരിക്കുകയാണ്.
പിഎം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ സ്‌കീം കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സഹായം നല്‍കാന്‍ 2021-ല്‍ പ്രഖ്യാപിച്ചതാണ്. വാര്‍ഷിക സ്‌കോളര്‍ഷിപ്പ് 20,000 രൂപ, വിദ്യാഭ്യാസ-ആരോഗ്യ സഹായം, 18 വയസ്സാകുമ്പോള്‍ 10 ലക്ഷം രൂപ എന്നിവ വാഗ്ദാനം ചെയ്തു. എന്നാല്‍, ചെലവ് ക്രമേണ കുത്തനെ ഇടിഞ്ഞു. 2022-23-ല്‍ 346 കോടി, 2023-24-ല്‍ 15 കോടി, 2024-25-ല്‍ വെറും 88 ലക്ഷം രൂപ. സര്‍ക്കാര്‍ അവകാശപ്പെടുന്നത് 3,383 കുട്ടികള്‍ക്ക് ആനുകൂല്യം നല്‍കിയെന്നാണ്. അങ്ങനെയെങ്കില്‍ ഒരു കുട്ടിക്ക് ശരാശരി 2,596 രൂപ മാത്രം ലഭിച്ചിരിക്കും. വാഗ്ദാനം ചെയ്ത 20,000 രൂപയുടെ ഒരു ചെറിയ ഭാഗം മാത്രം
2024-25-ല്‍ ഫണ്ടിന് ഫിക്‌സഡ് ഡെപ്പോസിറ്റിലൂടെ 469 കോടി രൂപ പലിശ ലഭിച്ചു. ആഭ്യന്തര സംഭാവന 479 കോടിയായിരുന്നു. അതായത് സംഭാവനയോളം തന്നെ പലിശയും കിട്ടി. നടപ്പിലാക്കുന്ന ഏജന്‍സികളില്‍ നിന്ന് 325 കോടി റീഫണ്ടും ലഭിച്ചു.
അതേസമയം, അസം പ്രളയം, കേരള വയനാട് ഉരുള്‍പൊട്ടല്‍, കര്‍ണാടക വരള്‍ച്ച തുടങ്ങിയ ദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് മതിയായ സഹായം ആവശ്യപ്പെടുമ്പോള്‍, ഈ 8,000-ത്തിലധികം കോടി രൂപയുടെ ഫണ്ട് നിശ്ചലമായി കിടക്കുന്നു. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫണ്ട് പോലും പൂര്‍ണമായി ഉപയോഗിക്കാത്ത സാഹചര്യത്തില്‍, PM CARESന്റെ നിഷ്‌ക്രിയത്വം കൂടുതല്‍ ചോദ്യമുയര്‍ത്തുന്നു.
ഈ ഫണ്ട് ഒരു ''പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ്'' ആണെന്ന് പറയുന്നു. പ്രധാനമന്ത്രി എക്‌സ്-ഓഫിഷ്യോ ചെയര്‍പേഴ്‌സണ്‍, പ്രതിരോധ, ആഭ്യന്തര, ധനമന്ത്രിമാര്‍ ട്രസ്റ്റിമാര്‍. PMO-യില്‍ നിന്നാണ് പ്രവര്‍ത്തനം. എന്നിട്ടും ഇത് ''പബ്ലിക് അതോറിറ്റി'' അല്ലെന്നും അതിനാല്‍ RTI ആക്ട് ബാധകമല്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു. CAG ഓഡിറ്റും നടക്കുന്നില്ല. സുപ്രീം കോടതി പോലും NDRFലേക്ക് മാറ്റേണ്ടെന്നും CAG ഓഡിറ്റ് ആവശ്യമില്ലെന്നും വിധിച്ചു.
റിപ്പോര്‍ട്ടുകളില്‍ വെറും റസീപ്റ്റ്-പേയ്മെന്റ് അക്കൗണ്ട് മാത്രം. ആര്‍ക്ക് പണം കൊടുത്തു, എന്തിന് റീഫണ്ട് വന്നു, ഓഡിറ്റില്‍ എന്തെങ്കിലും കുറവുകള്‍ കണ്ടെത്തിയോ എന്നിവയൊന്നുമില്ല. മുന്‍പ് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും സമ്മര്‍ദ്ദത്തിലൂടെ സംഭാവന നേടിയിരുന്നു. CSR ഫണ്ട് PM CARES-ന് മാത്രം അണ്‍കാപ്പ്ഡ് ആയി അനുവദിച്ചു. മറ്റ് റിലീഫ് ഫണ്ടുകള്‍ക്ക് അല്ല. ഇത് കോര്‍പ്പറേറ്റ് സംഭാവനകളിലൂടെ സ്വാധീനം ചെലുത്താനുള്ള സാധ്യതയും ഉയര്‍ത്തുന്നു.
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട് പോലുള്ള നിലവിലുള്ള സംവിധാനം ഉണ്ടായിരുന്നിട്ടും പുതിയ ഫണ്ട് എന്തിന് എന്ന ചോദ്യമുയരുന്നുണ്ട്. PMNRF 2024-25ല്‍ 355 കോടി ബാലന്‍സ് ഉള്ളപ്പോള്‍ മെഡിക്കല്‍ അസിസ്റ്റന്‍സ്, എക്‌സ്-ഗ്രേഷ്യ തുടങ്ങിയവയ്ക്ക് ഏതാണ്ട് 282 കോടി ചെലവഴിച്ചു.
ജനങ്ങള്‍ സംഭാവന ചെയ്ത പണം, ശമ്പളത്തില്‍ നിന്ന് കുറച്ച് നല്‍കിയ തുക, CSR വഴി വന്ന പണം ഇവയെല്ലാം ജനങ്ങളുടെ സഹായത്തിന് എന്ന വിശ്വാസത്തോടെയായിരുന്നു. ഇന്ന് അത് ബാങ്കുകളില്‍ പലിശ വാങ്ങി കിടക്കുന്നു. ദുരന്തങ്ങള്‍ വരുമ്പോള്‍ ഉപയോഗിക്കാത്ത ഈ ഫണ്ട് ആര്‍ക്കുവേണ്ടി?
സുതാര്യത ഇല്ലാത്ത ഏത് പൊതു ഫണ്ടും സംശയത്തിന് ഇടയാക്കും. RTIയില്‍ നിന്നും CAG-യില്‍ നിന്നും ഒഴിവാക്കിയ ഈ ഫണ്ട്, ജനാധിപത്യ ഉത്തരവാദിത്തത്തിന്റെ അടിസ്ഥാന തത്വങ്ങളെ ചോദ്യം ചെയ്യുന്നു. 8,452 കോടി രൂപ ഒരു രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതെ സൂക്ഷിക്കുന്നത് നീതീകരിക്കാനാവില്ല.