യുവാക്കളിലെ അകാലമരണത്തിന് ഫാസ്റ്റ്ഫുഡ് കാരണമാകുന്നു എന്ന് പഠനം, രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ ഹൃദയാഘാതം, വയറില്‍ എണ്ണയില്‍ പൊരിച്ച ഭക്ഷണം

അടുത്തിടെ യുവാക്കളിലുണ്ടാകുന്ന അകാല മരണത്തിന് ഫാസ്റ്റ് ഫുഡ് ഭക്ഷണശീലം കാരണമാകുന്നുണ്ടെന്ന പഠനവുമായി മഞ്ചേരി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍.

 

ഫാസ്റ്റ് ഫുഡിന്റെ അമിതമായ ഉപയോഗം ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുന്നുവെന്നും ഇത് ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

കോഴിക്കോട്: അടുത്തിടെ യുവാക്കളിലുണ്ടാകുന്ന അകാല മരണത്തിന് ഫാസ്റ്റ് ഫുഡ് ഭക്ഷണശീലം കാരണമാകുന്നുണ്ടെന്ന പഠനവുമായി മഞ്ചേരി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍. അവസാനവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ എസ് അജയ്, ആര്‍ എസ് ആര്യ രാജ്, പി പി അപര്‍ണ എന്നിവര്‍ 2024 ജനുവരി ഒന്നിനും ഡിസംബര്‍ 31-നുമിടയില്‍ നടത്തിയ പഠനം 'ഓര്‍ഗന്‍ സഡന്‍ഡെത്ത് സ്റ്റഡി' എന്നപേരിലാണ് അവതരിപ്പിച്ചത്.

മൂന്ന് സംഘമായി പിരിഞ്ഞായിരുന്നു പഠനം. മരിച്ചവരുടെ വീട്ടുകാര്‍, സുഹൃത്തുക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്ന് തെളിവുകള്‍ ശേഖരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളും ശാസ്ത്രീയ തെളിവുകളും ഉപയോഗപ്പെടുത്തി. ഉറങ്ങുന്നതിനുതൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് അനാരോഗ്യകരമാണെന്നും ശരിയായ ഭക്ഷണക്രമം ഹൃദ്രോഗസാധ്യത കുറയ്ക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു.

പഠനം നടന്നവയില്‍ 31 മരണവും ഹൃദയാഘാതത്തിലൂടെയാണ്. ഫാസ്റ്റ് ഫുഡിന്റെ അമിതമായ ഉപയോഗം ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുന്നുവെന്നും ഇത് ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മരിച്ചവരുടെ വയറില്‍ എണ്ണയില്‍ പൊരിച്ച ഇറച്ചി ഉള്‍പ്പെടെയുള്ളവ ദഹിക്കാത്ത രൂപത്തിലാണെന്നും പറയുന്നു.

രാത്രി പത്തിനും രാവിലെ ആറിനുമിടയിലാണ് ഇവരുടെ മരണം സംഭവിച്ചത്. രാത്രികാലങ്ങളില്‍ വിശ്രമിക്കേണ്ട ഹൃദയം ഭക്ഷണത്തിന്റെ ദഹനപ്രക്രിയക്കായി അമിതഭാരമേറ്റെടുത്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ആറുമാസമെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.