തന്റെ ഗാനം പാര്‍ലമെന്റില്‍ പാടി, പക്ഷെ പേരു പറയാതെ സുരേഷ് ഗോപി ഒതുക്കിയെന്ന് ശ്രീകുമാരന്‍ തമ്പി, ആ പേര് വഴങ്ങില്ലായിരിക്കും, ആദ്യമായി നായകനാക്കിയതിന്റെ നന്ദികേട് കാട്ടുന്നത് ഇങ്ങനെയോ എന്ന് ചോദ്യം 

നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീകുമാരന്‍ തമ്പി.

 

സിനിമയില്‍ കൈവെച്ച മേഖലയിലെല്ലാം വിജയംവരിച്ച സംവിധായകനും ഗാനരചയിതാവും നിര്‍മാതാവുമെല്ലാമായി ശോഭിച്ച ശ്രീകുമാരന്‍ തമ്പിയെ സുരേഷ് ഗോപി ഒതുക്കിയെന്നാണ് ആരോപണം.

കൊച്ചി: നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീകുമാരന്‍ തമ്പി. സിനിമയില്‍ കൈവെച്ച മേഖലയിലെല്ലാം വിജയംവരിച്ച സംവിധായകനും ഗാനരചയിതാവും നിര്‍മാതാവുമെല്ലാമായി ശോഭിച്ച ശ്രീകുമാരന്‍ തമ്പിയെ സുരേഷ് ഗോപി ഒതുക്കിയെന്നാണ് ആരോപണം.

കേരള എന്നതുമാറ്റി കേരളം എന്നാക്കി മാറ്റിയതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി കഴിഞ്ഞദിവസം പാര്‍ലമന്റില്‍ ഗാനം ആലപിച്ചത്. ശ്രീകുമാരന്‍ തമ്പി എഴുതിയ കേരളം കേരളം കേളി കൊട്ടുയരുന്ന കേരളം എന്ന ഗാനം ആലപിക്കുകയും എം ടി വാസുദേവന്‍ നായര്‍, ജോണ്‍സണ്‍, വയലാര്‍, ജി. ദേവരാജന്‍ തുടങ്ങിയ മലയാളികളായ പ്രഗത്ഭരെ അനുസ്മരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ പേരുമാത്രം പറഞ്ഞില്ല.

സുരേഷ് ഗോപിക്ക് ആദ്യമായി നായകവേഷം നല്‍കാന്‍ ഐവി ശശിയോട് അഭ്യര്‍ത്ഥിച്ചത് താനായിരുന്നെന്നും അത്തരത്തില്‍ പല കാരണങ്ങളുമാകാം തന്നെ ഒതുക്കാനുണ്ടായ കാരണമെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.

ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ശ്രീ. സുരേഷ് ഗോപി ഇന്ന് പാര്‍ലമെന്റില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് പൂര്‍ണ്ണമായി അംഗീകരിക്കപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിക്കുന്നതിനിടയില്‍ 
'കേരളം കേരളം 
കേളി കൊട്ടുയരുന്ന കേരളം.. എന്ന ഗാനം പാടി അഭിമാനപുളകിതനായി.  എം ടി വാസുദേവന്‍ നായര്‍ , ജോണ്‍സണ്‍, വയലാര്‍ , ജി. ദേവരാജന്‍ തുടങ്ങിയ മലയാളികളായ പ്രഗത്ഭരെ അനുസ്മരിച്ച് സാഹിത്യത്തിലും സംഗീതത്തിലുമുള്ള തന്റെ താല്പര്യം അദ്ദേഹം വെളിവാക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹം പാടിയ 'കേരളം... കേരളം' എന്ന പാട്ട്  എഴുതിയ ശ്രീകുമാരന്‍ തമ്പി എന്ന അടിയന്റെ പേര് പറയാന്‍ തയ്യാറായില്ല. ഒരു പക്ഷെ എന്റെ  പേര് അദ്ദേഹത്തിന്റെ നാവിന് വഴങ്ങില്ലായിരിക്കും. പകരം 'ഒരു മഹാകവി' എന്ന ലേബലില്‍ എന്നെ ഒതുക്കി. പാട്ട് പാടുന്നതിനു മുന്‍പ് വയലാര്‍, ദേവരാജന്‍ എന്നീ പേരുകള്‍ പറഞ്ഞതില്‍ നിന്ന് ഈ ഗാനവും വയലാര്‍ എഴുതിയത് എന്ന് ജനങ്ങള്‍ ധരിച്ചോട്ടെ എന്ന് ആ ശുദ്ധഹൃദയന്‍  വിചാരിച്ചുകാണും. 

      കേരളത്തെക്കുറിച്ചുള്ള ഒരു മികച്ച ഗാനമായി  എല്ലാ മലയാളികളും അംഗീകരിച്ചിരിക്കുന്ന  ഈ ഗാനത്തിന്റെ രചയിതാവായ എന്റെ പേര്  ആ നല്ല അവസരത്തില്‍ പറയാതിരിക്കാന്‍ സുരേഷ് ഗോപിക്ക്  രണ്ടു മൂന്നു കാരണങ്ങള്‍ ഉണ്ട്. മോഹന്‍ലാലിനെ നായകനാക്കി ഞാന്‍ സ്വന്തമായി നിര്‍മ്മിച്ചു സംവിധാനം ചെയ്ത 'യുവജനോത്സവം' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ അതുവരെ ചെറിയ വേഷങ്ങളില്‍ മാത്രം അഭിനയിച്ചിരുന്ന സുരേഷ് ഗോപിയെ ഞാന്‍ പ്രധാന വില്ലനാക്കി. നായകനാകാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചപ്പോള്‍ ഞാന്‍ തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതി ഐ വി ശശി സംവിധാനം ചെയ്ത 'അക്ഷരത്തെറ്റ്' എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയെ നായകനാക്കണമെന്ന് ഞാന്‍ നിര്‍ബന്ധമായി ശശിയോട് പറഞ്ഞു. സുരേഷ് ഗോപി ആദ്യമായി നായകനായി വന്നത് 'അക്ഷരത്തെറ്റ്' എന്ന ചിത്രത്തില്‍ ആണ്. അന്ന് ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു പ്രശസ്തനായ ഒരു യുവനായകനായിരുന്നു ഐ വി ശശിയുടെ മനസ്സില്‍. എന്നാല്‍ എന്റെ അഭ്യര്‍ത്ഥന മാനിച്ച്  ശശി സുരേഷ് ഗോപിയെ തന്നെ നായകനാക്കി.  'അക്ഷരത്തെറ്റ്' റിലീസ് ആയ ദിവസം സുരേഷ് ഗോപിയുടെ അമ്മ കൊല്ലത്തെ ഒരു തീയേറ്ററില്‍ സിനിമ കണ്ടതിനു ശേഷം എന്നെ ഫോണില്‍ വിളിച്ച് ആ കുടുംബത്തിന്റെ നന്ദിയും കടപ്പാടും അറിയിച്ചത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ആരില്‍ നിന്നും നന്ദി പ്രതീക്ഷിക്കണ്ട എന്ന സത്യവും എനിക്കറിയാം. കേന്ദ്രമന്ത്രി ആയ സുരേഷ് ഗോപി ഇതൊക്കെ  മറന്നു കാണും.  പക്ഷെ ഈ എണ്‍പത്താറാം വയസ്സിലും എന്റെ ഓര്‍മ്മശക്തിക്കു കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല. എന്നെക്കാള്‍ വളരെ ചെറുപ്പമായ സുരേഷ് ഗോപി ഈ മറവിരോഗത്തില്‍ നിന്ന് രക്ഷ പ്രാപിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. 
'ബന്ധുവാര് ശത്രുവാര് 
ബന്ധനത്തിന്‍ നോവറിയും 
കിളിമകളേ പറയൂ ...'
ഇതും എന്റെ വരികളാണ്. എന്റെ പേര് പറയാതെ സുരേഷ് ഗോപി ഈ വരികളും ഇടയ്ക്ക് ഉദ്ധരിക്കുന്നത് നല്ലതാണ്.