ഐഐടി കാണ്‍പൂരില്‍ നിന്ന് കോടീശ്വരനിലേക്ക്, യുവാവ് ഒരു ദിവസം സമ്പാദിച്ചത് 77 കോടിയോളം രൂപ, വിജയകഥ ഇങ്ങനെ

ഐഐടി കണ്‍പൂരിലെ ബിരുദധാരിയും എഐ സ്റ്റാര്‍ട്ടപ്പ് സഹസ്ഥാപകനുമായ സിദ്ധാര്‍ത്ഥ സക്‌സേന ഒരൊറ്റ ദിവസംകൊണ്ട് ഏകദേശം 77 കോടി രൂപ സമ്പാദിച്ച് ലോകശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

 

ഉത്തര്‍പ്രദേശിലെ അല്‍വാര്‍ സ്വദേശിയായ സിദ്ധാര്‍ത്ഥ സക്‌സേന 2019-ലാണ് ഐഐടി കണ്‍പൂര്‍ സിഎസ്ഇ വിഭാഗത്തില്‍ നിന്ന് ബിരുദം നേടിയത്.

ന്യൂഡല്‍ഹി: ഐഐടി കണ്‍പൂരിലെ ബിരുദധാരിയും എഐ സ്റ്റാര്‍ട്ടപ്പ് സഹസ്ഥാപകനുമായ സിദ്ധാര്‍ത്ഥ സക്‌സേന ഒരൊറ്റ ദിവസംകൊണ്ട് ഏകദേശം 77 കോടി രൂപ (8 മില്യണ്‍ യുഎസ് ഡോളര്‍) സമ്പാദിച്ച് ലോകശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. 26 വയസ്സ് മാത്രമുള്ള ഈ യുവ സംരംഭകന്‍ ഇപ്പോള്‍ ഇന്ത്യയിലെ ഉയര്‍ന്നു വരുന്ന എഐ സംരംഭകരില്‍ ഒരാളായി മാറിയിരിക്കുന്നു.

ഉത്തര്‍പ്രദേശിലെ അല്‍വാര്‍ സ്വദേശിയായ സിദ്ധാര്‍ത്ഥ സക്‌സേന 2019-ലാണ് ഐഐടി കാണ്‍പൂര്‍ സിഎസ്ഇ വിഭാഗത്തില്‍ നിന്ന് ബിരുദം നേടിയത്. ഐഐടി കാണ്‍പൂരിലെ കമ്പ്യൂട്ടര്‍ സയന്‍സ് പ്രവേശനം ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലേക്കുള്ള പ്രവേശനത്തെക്കാള്‍ 20 മടങ്ങ് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ബിരുദാനന്തരം സക്‌സേന എന്‍വെസ്റ്റ്‌നെറ്റ്, യോഡ്‌ലീ, വാധ്വാനി എഐ, ഫിന്‍ലാന്‍ഡിലെ ആള്‍ട്ടോ സര്‍വകലാശാല, ജുമിയോ കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ മെഷീന്‍ ലേണിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലകളില്‍ പ്രവര്‍ത്തിച്ച് പരിചയം സമ്പാദിച്ചു.

2022-ല്‍ ഐഐടി കണ്‍പൂര്‍ ബാച്ച് മേറ്റുകളായ പ്രത്യുഷ് റായ്, സിര്‍സേന്ദു സര്‍ക്കാര്‍ എന്നിവരോടൊപ്പം അദ്ദേഹം Merlin എന്ന എഐ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചു. ജനറേറ്റീവ് എഐ ഉപയോഗിച്ച് ഉപയോക്താക്കളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ക്രോം എക്സ്റ്റന്‍ഷന്‍ ആണ് മെര്‍ലിന്‍. നിലവില്‍ ഈ സ്റ്റാര്‍ട്ടപ്പിന്റെ മൂല്യം ഏകദേശം 50 മില്യണ്‍ ഡോളര്‍ ആണ്. സക്‌സേന Thine എന്ന മറ്റൊരു എഐ സംരംഭത്തിന്റെയും സഹസ്ഥാപകനാണ്.

കണ്ടന്റ് ക്രിയേറ്റര്‍ വിരാജ് അലയുമായുള്ള അഭിമുഖത്തില്‍ സക്‌സേന തന്റെ ഏറ്റവും വലിയ സാമ്പത്തിക നേട്ടത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ, ഞാന്‍ ഒരൊറ്റ ദിവസംകൊണ്ട് 8 മില്യണ്‍ ഡോളര്‍ സമ്പാദിച്ചു. രാത്രിവരെ സാധാരണക്കാരനായിരുന്ന അദ്ദേഹം ഒരു ദിവസംകൊണ്ട് കോടീശ്വരനായെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

സാങ്കേതിക വിദ്യ മാത്രം മതിയാകില്ലെന്ന് സക്‌സേന പറയുന്നു. റിസ്‌ക്കുകള്‍ എടുക്കാനും വലിയ ചിന്തകളിലേക്ക് പോകാനുമുള്ള മനോഭാവവും വേണം. 16 വയസ്സുള്ളപ്പോള്‍ താന്‍ ഇത്തരം വിജയം സ്വപ്നം കാണുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.