സ്പോർട്സ് ക്വോട്ടയിലെ എസ് ഐ നിയമനം ; പി ശശിയും ആഭ്യന്തര സെക്രട്ടറിയും എഡിജിപിയും ഉൾപ്പെടെയുള്ളവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി
പൊലീസ് ഇൻസ്പെക്ടർമാരായി രണ്ട് ബോഡിബില്‍ഡർമാർക്ക് എസ്.ഐമാരായി നിയമനം നൽകിയത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. കെ എം ഷാജഹാൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.
എറണാകുളം വടുതല സ്വദേശിയായ ചിത്തരേശ് നടേശൻ, കണ്ണൂർ സ്വദേശിയായ ഷിനു ചൊവ്വ എന്നിവരുടെ അപേക്ഷ പ്രത്യേക കേസായി പരിഗണിച്ച് നിയമനം നല്‍കാൻ കഴിഞ്ഞ വർഷമാണ് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നത്.
പൊലീസ് ഇൻസ്പെക്ടർമാരായി രണ്ട് ബോഡിബില്‍ഡർമാർക്ക് എസ്.ഐമാരായി നിയമനം നൽകിയത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. കെ എം ഷാജഹാൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.
സർക്കാർ ഉത്തരവും ചട്ടങ്ങളും അട്ടിമറിച്ച് സ്പോർട്സ് ക്വോട്ടയില്‍ പൊലീസ് ഇൻസ്പെക്ടർമാരായി രണ്ട് ബോഡിബില്‍ഡർമാർക്ക് എസ്.ഐമാരായി നിയമനം നല്‍കിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ, സംസ്ഥാന പൊലീസ് ചീഫ് രവത ചന്ദ്രശേഖർ, പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്ത്, എന്നിവർക്ക് എതിരെ കേസ് രജിസ്റ്റർ അന്വേഷണം നടത്തണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പൊലീസിലെ സ്പോർട്സ് ക്വോട്ട നിയമനത്തിന് ബോഡിബില്‍ഡിങ് പരിഗണിക്കാറില്ലെന്നിരിക്കെ നിയമ വിരുദ്ധമായ ഈ നിയമനത്തിന് പിന്നിൽ ഉന്നത തല ഗൂഢാലോന നടന്നിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എറണാകുളം വടുതല സ്വദേശിയായ ചിത്തരേശ് നടേശൻ, കണ്ണൂർ സ്വദേശിയായ ഷിനു ചൊവ്വ എന്നിവരുടെ അപേക്ഷ പ്രത്യേക കേസായി പരിഗണിച്ച് നിയമനം നല്‍കാൻ കഴിഞ്ഞ വർഷമാണ് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നത്. രാജ്യാന്തര ബോഡിബില്‍ഡിങ് മത്സരങ്ങളില്‍ വിജയികളാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നീക്കം നടന്നിരിക്കുന്നത്. ഇൻസ്പെക്ടർ തസ്തികയിലേക്ക് നേരിട്ട് സ്പോർട്സ് ക്വോട്ട നിയമനം പാടില്ലെന്ന ഉത്തരവും ഈ നിയമ വിരുദ്ധ നിയമനത്തിനുവേണ്ടി അട്ടിമറിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട് എന്നാണ് പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
നിയമന നീക്കം പൊലീസിനകത്തും പുറത്തും വിവാദമായതോടെ അധികൃതർ ശാരീരികക്ഷമതാ പരീക്ഷ നടത്തിയെങ്കിലും ചിത്തിരേഷ് പങ്കെടുത്തിരുന്നില്ല. ഷിനു ചൊവ്വ ഈ പരീക്ഷയില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഇവരുടെ ഫയല്‍ പുറത്തെടുത്ത് അഡ്‌മിനിസ്ട്രേഷൻ എഡിജിപി എസ് ശ്രീജിത്താണ് നിയമനം നൽകുന്നതിനായി സംസ്ഥാന പൊലീസ് ചീഫിന് ശുപാർശ നൽകിയിരുന്നത്.
ബറ്റാലിയൻ എഡിജിപിയായ ദിനേന്ദ്ര കശ്യപ് നൽകിയ റിപ്പോർട്ട് തള്ളിയാണ് ഈ നിയമ വിരുദ്ധ ശുപാർശ എസ് ശ്രീജിത്ത് നൽകിയത് എന്നത് എഡിജിപി ശ്രീജിത്തിൻ്റെ പ്രത്യേക താല്പര്യം വ്യക്തമാക്കുന്നതാണ്. ഇതിനു പിന്നിൽ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെയും ഇടപടലുണ്ട് എന്നാണ് പരാതിയിൽ പറയുന്നത്. അതു കൊണ്ടു തന്നെ, പി ശശിയുടെയും എഡിജിപി എസ് ശ്രീജിത്തിൻ്റെയും ഈ കാലയളവിലെ എല്ലാ മൊബൈൽ ഫോൺ വിശദാംശങ്ങളും, വാട്സ് ആപ്പ് സന്ദേശങ്ങളും പരിശോധിക്കാനും വിജിലൻസ് ഡിപ്പാർട്ട്മെൻ്റ് തയ്യാറാകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
എഡിജിപി ശ്രീജിത്ത് ഫയലില്‍ എഴുതിയ ശുപാർശ നോട്ട് പരിശണിച്ചാണ് സംസ്ഥാന പൊലീസ് മേധാവി രവത ചന്ദ്രശേഖർ നിയമന ഉത്തരവിൽ ഒപ്പുവച്ചിരിക്കുന്നത് എന്നതിനാൽ ബോഡി ബിൽഡർമാർക്ക് നിയമനം നൽകുന്നത് സംബന്ധമായി തീരുമാനമെടുത്ത മുഴുവൻ ഫയലുകളും പിടിച്ചെടുത്ത് വിജിലൻസ് അന്വേഷണം നടത്തണമെന്നതാണ് ആവശ്യം.
വൻ ശമ്പള സ്കെയിലില്‍ ഇൻസ്പെക്ടർമാരായി നിയമിച്ചശേഷം നടത്തിയ വൈദ്യപരിശോധനയില്‍ ചിത്തിരേഷ് നടേശൻ ഇപ്പോൾ പരിജയപ്പെട്ടിട്ടുണ്ട്. 'ഫ്ലാറ്റ് ഫൂട്ട്' ആണെന്ന് കണ്ടെത്തിയതിനാലാണ് വൈദ്യപരിശോധനയില്‍ ഇയാള്‍ പരാജയപ്പെട്ടിരിക്കുന്നത്. ചിത്തിരേഷിനൊപ്പം നിയമനം നേടിയ കണ്ണൂർ സ്വദേശി ഷിനു ചൊവ്വ നേരത്തേ ശാരീരികക്ഷമത പരിശോധനയില്‍ പരാജയപ്പെട്ടിരുന്നെങ്കിലും വൈദ്യപരിശോധനയില്‍ കടന്നുകൂടിയിട്ടുണ്ട്.
ഇതേകുറിച്ചും വിശദമായി വിജിലൻസ് പരിശോധന നടത്തേണ്ടതുണ്ടത് എന്നും പരാതിയിൽ അഡ്വക്കറ്റ് കെ എം ഷാജഹാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പരാതിയിൻ മേൽ വിജിലൻസ് ഡയറക്ടറേറ്റ് എത്രയും പെട്ടന്ന് നടപടി തുടങ്ങിയില്ലങ്കിൽ കോടതിയെ സമീപിക്കുമെന്നും ഷാജഹാൻ അറിയിച്ചിട്ടുണ്ട്.