12 ലക്ഷം രൂപയല്ല, വരുമാനം 14.65 ലക്ഷം രൂപയായാലും ആദായ നികുതി അടക്കാതെ രക്ഷപ്പെടാന്‍ വഴികളുണ്ട്

നികുതിദായകര്‍ക്ക് വലിയ ആശ്വാസമായി 2025-26 ബജറ്റിലെ റിബേറ്റിലൂടെ 12 ലക്ഷം രൂപ വരെയുള്ള വാര്‍ഷിക വരുമാനത്തെ സര്‍ക്കാര്‍ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

മറ്റ് ആദായനികുതി ഇളവുകള്‍ ശരിയായി ഉപയോഗിച്ചാല്‍ ഈ 12 ലക്ഷം രൂപ പരിധി ഇനിയും നീട്ടാനാകും. പ്രതിവര്‍ഷം 14.65 ലക്ഷം രൂപയുടെ വരുമാനം ഉണ്ടെങ്കില്‍ പോലും നികുതി ബാധ്യത ഒഴിവാക്കാം.

ന്യൂഡല്‍ഹി: നികുതിദായകര്‍ക്ക് വലിയ ആശ്വാസമായി 2025-26 ബജറ്റിലെ റിബേറ്റിലൂടെ 12 ലക്ഷം രൂപ വരെയുള്ള വാര്‍ഷിക വരുമാനത്തെ സര്‍ക്കാര്‍ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. മറ്റ് ആദായനികുതി ഇളവുകള്‍ ശരിയായി ഉപയോഗിച്ചാല്‍ ഈ 12 ലക്ഷം രൂപ പരിധി ഇനിയും നീട്ടാനാകും. പ്രതിവര്‍ഷം 14.65 ലക്ഷം രൂപയുടെ വരുമാനം ഉണ്ടെങ്കില്‍ പോലും നികുതി ബാധ്യത ഒഴിവാക്കാം.

പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍. 75,000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനുണ്ട്. 25,000 രൂപ ഫാമിലി പെന്‍ഷന്‍ പ്രകാരമുള്ള കിഴിവ്, തൊഴിലുടമയുടെ എന്‍പിഎസ് വിഹിതം 14 ശതമാനം, തൊഴിലുടമയുടെ ഇപിഎഫ് വിഹിതം 12 ശതമാനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

വാര്‍ഷിക ശമ്പളം അല്ലെങ്കില്‍ CTC 14,65,000 രൂപയായാല്‍ ആദായ നികുതി അടക്കാതിരിക്കാം.

അടിസ്ഥാന ശമ്പളം (സിടിസിയുടെ 50 ശതമാനം): 7,32,500 രൂപ

സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍: 75,000 രൂപ

തൊഴിലുടമയുടെ ഇപിഎഫ് (അടിസ്ഥാന ശമ്പളത്തിന്റെ 12%): 87,900 രൂപ

തൊഴിലുടമയുടെ NPS (അടിസ്ഥാന ശമ്പളത്തിന്റെ 14%): 1,02,550 രൂപ

നികുതി നല്‍കേണ്ട വരുമാനം (ഡിഡക്ഷന്‍സ് ക്രമീകരിച്ചതിന് ശേഷം): 11,99,550 രൂപ

11,99,550 രൂപ 12 ലക്ഷം റിബേറ്റ് പരിധിക്ക് താഴെയായതിനാല്‍, ഈ സാഹചര്യത്തില്‍ നിങ്ങളുടെ ആദായ നികുതി ബാധ്യത പൂജ്യമായിരിക്കും.

ഈ നികുതി ആനുകൂല്യം ലഭിക്കുന്നതിന് ജീവനക്കാര്‍ക്ക് അവരുടെ ശമ്പള ഘടനയില്‍ NPS, EPF എന്നിവ ഉണ്ടായിരിക്കണം. അങ്ങിനെയെങ്കില്‍ മാത്രമേ 14.65 ലക്ഷം രൂപ വരെയുള്ള ആനുകൂല്യം ക്ലെയിം ചെയ്യാന്‍ കഴിയൂ.

എന്താണ് NPS, എങ്ങനെ നിക്ഷേപിക്കാം?

ദേശീയ പെന്‍ഷന്‍ സംവിധാനം (എന്‍പിഎസ്) സര്‍ക്കാര്‍ പിന്തുണയുള്ള റിട്ടയര്‍മെന്റ് സേവിംഗ്‌സ് സ്‌കീമാണ്. മാര്‍ക്കറ്റ്-ലിങ്ക്ഡ് സ്‌കീം ആയ ഈ സ്‌കീം പഴയതും പുതിയതുമായ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ ചില നികുതി ആനുകൂല്യങ്ങള്‍ നല്‍കുന്നു. എന്നിരുന്നാലും, പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍, തൊഴിലുടമയുടെ സംഭാവന മാത്രമേ നികുതി കിഴിവുകള്‍ക്ക് പരിഗണിക്കൂ.

2001ന് ശേഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്‍പിഎസ് പദ്ധതിയുണ്ടെങ്കിലും സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ഇത് സ്വമേധയാ തുടങ്ങാം.

എന്താണ് ഇപിഎഫ്?

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) മറ്റൊരു റിട്ടയര്‍മെന്റ് സേവിംഗ് സ്‌കീമാണ്. ഈ സ്‌കീമിന് കീഴില്‍, ജീവനക്കാരും തൊഴിലുടമകളും ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം സംഭാവന ചെയ്യുന്നു. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍, നികുതിയിളവുകള്‍ക്ക് തൊഴിലുടമകളുടെ വിഹിതം മാത്രമേ ലഭ്യമാകൂ.