സങ്കക്കാര തിരിച്ചെത്തിയതോടെ റോയല്‍സിന്റെ കളിമാറി, ദ്രാവിഡിന്റെ കാലത്ത് തട്ടിമുട്ടിയുള്ള ബാറ്റിങ്

രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ പുതിയ സീസണില്‍ മികച്ചരീതിയില്‍ തുടങ്ങയതോടെ കുമാര്‍ സങ്കക്കാരയുടെ മടങ്ങിവരവ് വീണ്ടും ചര്‍ച്ചയാകുന്നു.

 

സങ്കക്കാരയ്ക്ക് കീഴില്‍ ടീമിന്റെ പ്രകടനത്തില്‍ സ്ഥിരതയും ആക്രമണാത്മകമായ ക്രിക്കറ്റും കാണാന്‍ സാധിച്ചിരുന്നു. എന്നാല്‍ 2025 സീസണില്‍ രാഹുല്‍ ദ്രാവിഡ് ഹെഡ് കോച്ച് ആയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു.

ന്യൂഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ പുതിയ സീസണില്‍ മികച്ചരീതിയില്‍ തുടങ്ങിയതോടെ കുമാര്‍ സങ്കക്കാരയുടെ മടങ്ങിവരവ് വീണ്ടും ചര്‍ച്ചയാകുന്നു. 2021 മുതല്‍ 2024 വരെ ഹെഡ് കോച്ച് ആയിരുന്ന സങ്കക്കാരയുടെ നേതൃത്വത്തില്‍ റോയല്‍സ് 2022-ല്‍ ഫൈനലിലെത്തുകയും 2024-ല്‍ പ്ലേയോഫിലേക്ക് യോഗ്യത നേടുകയും ചെയ്തിരുന്നു.

സങ്കക്കാരയ്ക്ക് കീഴില്‍ ടീമിന്റെ പ്രകടനത്തില്‍ സ്ഥിരതയും ആക്രമണാത്മകമായ ക്രിക്കറ്റും കാണാന്‍ സാധിച്ചിരുന്നു. എന്നാല്‍, 2025 സീസണില്‍ രാഹുല്‍ ദ്രാവിഡ് ഹെഡ് കോച്ച് ആയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. 14 മത്സരങ്ങളില്‍ വെറും 4 ജയം മാത്രം നേടി ടീം പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്തേക്ക് വീണു. ഇത് റോയല്‍സ് മാനേജ്മെന്റിനെ ചിന്തിപ്പിച്ചതോടെയാണ് സങ്കക്കാരയുടെ മടങ്ങിവരവ് സാധ്യമായത്.

കുമാര്‍ സങ്കക്കാരയെ 2025 നവംബറില്‍ സങ്കക്കാരയെ ഹെഡ് കോച്ച് ആയി വീണ്ടും നിയമിച്ചു. ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് എന്ന പദവിയിലും അദ്ദേഹം തുടരുന്നു. വിക്രം റാഥോഡ്, ട്രെവര്‍ പെന്നി, ഷെയ്ന്‍ ബോണ്ട് തുടങ്ങിയവരുടെ സഹായത്തോടെ ശക്തമായ കോച്ചിങ് സ്റ്റാഫിനെ റോയല്‍സ് ഒരുക്കി. സങ്കക്കാരയുടെ മടങ്ങിവരവ് ടീമിനുള്ളില്‍ പുതിയ ഊര്‍ജ്ജം സൃഷ്ടിച്ചു.

2021-ല്‍ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റായി ചേര്‍ന്ന സങ്കക്കാര പിന്നീട് ഹെഡ് കോച്ച് ആയി മാറുകയായിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ റോയല്‍സ് ടീം ഒരു പുതിയ ഐഡന്റിറ്റി കണ്ടെത്തി. യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ആക്രമണാത്മക ബാറ്റിങ്, സ്മാര്‍ട്ട് ബൗളിങ് തന്ത്രങ്ങള്‍ എന്നിവയിലൂടെ ടീമിനെ മുന്നോട്ട് നയിക്കുകയും ചെയ്തു.

2022-ല്‍ സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ ടീം ഫൈനലിലെത്തിയെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റു. 2024-ലും പ്ലേ ഓഫ് ബെര്‍ത്ത് നേടി. ഈ കാലയളവില്‍ റോയല്‍സിന്റെ ബാറ്റിങ് ഓര്‍ഡര്‍ സന്തുലിതമായിരുന്നു. യശസ്വി ജെയ്സ്വാള്‍, റിയാന്‍ പരാഗ് തുടങ്ങിയ യുവതാരങ്ങള്‍ ശ്രദ്ധേയരായി. ബൗളിങ് യൂണിറ്റും ഫലപ്രദമായി പ്രവര്‍ത്തിച്ചു. സങ്കക്കാരയുടെ ക്രിക്കറ്റ് ബുദ്ധിയും ശാന്തമായ നേതൃത്വവും ടീമിന് വലിയ നേട്ടമായിരുന്നു. 

2024 ടി20 ലോകകപ്പ് ജയത്തിനു ശേഷം ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ ദ്രാവിഡ് 2025-ല്‍ റോയല്‍സിന്റെ ഹെഡ് കോച്ച് ആയി. പ്രതീക്ഷകള്‍ ഏറെയുണ്ടായിരുന്നെങ്കിലും 14 മത്സരങ്ങളില്‍ 4 ജയം മാത്രം 8 പോയിന്റുകളോടെ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ദ്രാവിഡിന്റെ കീഴില്‍ ടീം ആക്രമണാത്മകത കാണിച്ചില്ല.

2026 സീസണ്‍ ആരംഭിച്ചിരിക്കുന്നതോടെ റോയല്‍സിന്റെ കളി ശൈലി മാറി. ആക്രമണാത്മക ബാറ്റിങ്, മികച്ച ഫീല്‍ഡിങ്, സ്മാര്‍ട്ട് ക്യാപ്റ്റന്‍സി  സങ്കക്കാരയുടെ സ്വാധീനം വ്യക്തമാണ്. ദ്രാവിഡിന്റെ കാലത്തെ തട്ടിമുട്ടലുകള്‍ക്ക് പകരം സ്ഥിരതയും ഊര്‍ജ്ജവും തിരിച്ചുവന്നിരിക്കുന്നു.