നാട്ടുകാരുടെ കഞ്ഞി കുടി മുട്ടിച്ച് തളിപ്പറമ്പ് തൃച്ചംബരത്തെ 'കഞ്ഞി ഹട്ട്'

മലിനജലം വീട്ടു കിണറിലേക്ക് ഒലിച്ചിറങ്ങുന്നതായുള്ള പരാതിയിൽ  പരിശോധന നടത്തി  നഗരസഭാ ആരോഗ്യ വിഭാഗം. കഴിഞ്ഞ ജനുവരി 23ന് പ്രവർത്തനം തുടങ്ങിയ  തൃച്ചംബരം പെട്രോൾ പമ്പിന് സമീപത്തെ കഞ്ഞി ഹട്ട് റസ്റ്റേറൻ്റിലെ മലിനജല പ്ലാൻ്റിൽ നിന്നാണ് സമീപത്തെ വീട്ടുകിണറിൽ വലിയ തോതിൽ മലിനജലം ഒഴുകിയെത്തുന്നത്. നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ മലിന ജലം കിണറ്റിൽ കലരുന്നത് ബോധ്യപ്പെട്ടതിനെ തുടർന്ന് സ്ഥാപനത്തിന് ന്യൂനതാ നോട്ടീസ് നൽകി.

 

തളിപ്പറമ്പ്: മലിനജലം വീട്ടു കിണറിലേക്ക് ഒലിച്ചിറങ്ങുന്നതായുള്ള പരാതിയിൽ  പരിശോധന നടത്തി  നഗരസഭാ ആരോഗ്യ വിഭാഗം. കഴിഞ്ഞ ജനുവരി 23ന് പ്രവർത്തനം തുടങ്ങിയ  തൃച്ചംബരം പെട്രോൾ പമ്പിന് സമീപത്തെ കഞ്ഞി ഹട്ട് റസ്റ്റേറൻ്റിലെ മലിനജല പ്ലാൻ്റിൽ നിന്നാണ് സമീപത്തെ വീട്ടുകിണറിൽ വലിയ തോതിൽ മലിനജലം ഒഴുകിയെത്തുന്നത്. നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ മലിന ജലം കിണറ്റിൽ കലരുന്നത് ബോധ്യപ്പെട്ടതിനെ തുടർന്ന് സ്ഥാപനത്തിന് ന്യൂനതാ നോട്ടീസ് നൽകി.

തൃച്ചംബരം കോട്ടക്കുന്ന് റസിഡൻസ് അസോസിയേൻ പ്രസിഡൻ്റ് നൽകിയ പരാതിയിലാണ് തളിപ്പറമ്പ് നഗരസഭാ ആരോഗ്യ വിഭാഗം നടപടിയുമായി രംഗത്ത് വന്നത്. കരുണാകരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലെ കിണർ വെള്ളമാണ് മലിനമായത്. കഞ്ഞിഹട്ട് എന്ന റസ്‌റ്ററൻ്റിലെ മലിന ജല ട്രീറ്റ്മെൻ്റ് പ്ലാൻ്റിൽ നിന്നാണ് മലിനജലം കിണറിലേക്ക് വലിയ തോതിൽ കനിഞ്ഞിറങ്ങുന്നത്. 

വീട്ടുകാരുടെ പരാതിയെ തുടർന്ന് സ്ഥാപനം നടത്തിപ്പുകാർ കിണറ്റിലെ വെള്ളം മാറ്റി ശുചീകരിച്ചെങ്കിലും വീണ്ടും മലിനജലം ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. ഇതോടെ വീട്ടുകാർക്ക് സ്ഥാപനത്തിൽ നിന്നും ശുദ്ധജലം നൽകി വരികയാണ്. സ്ഥാപനം പ്രവർത്തനമാരംഭിക്കുന്നതിന് മുമ്പ് തന്നെ സമീപത്തെ കിണറുകളിലേക്ക് മലിനജലമെത്തുവാനുള്ള സാധ്യത  ചൂണ്ടിക്കാട്ടിയിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

 എന്നാൽ വേണ്ട ജാഗ്രത പാലിക്കാതെ പ്ലാൻ്റ് നിർമ്മാണം നടത്തിയതാണ് ദുരിതത്തിന് കാരണമായി തീർന്നതെന്നും ആക്ഷേപമുണ്ട്. കോട്ടക്കുന്ന് റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് എൻ. രാധാകൃഷ്ണൻ നൽകിയ പരാതിയെതുടർന്ന് നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പുല്ലായിക്കൊടി ചന്ദ്രൻ, കൗൺസിലർമാരായ ടി. ബാലകൃഷ്ണൻ, കെ. ലത, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാമുൾപ്പെട്ട സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. 

തൃച്ചംബരത്തെ കഞ്ഞിഹട്ട് റസ്റ്ററൻ്റിലെ ട്രീറ്റ്മെൻ്റ് പ്ലാൻ്റിലെ ടാങ്കിൽ നിന്നുമാണ് കിണറ്റിലേക്ക് മലിനജലം കനിഞ്ഞിറങ്ങുന്നതെന്ന് കണ്ടെത്തിയതായും ട്രീറ്റ്മെൻ്റ് പ്ലാൻ്റിലെ ടാങ്കിൻ്റെ പ്രതലം മാത്രമാണ് കോൺക്രീറ്റ് ചെയ്തതെന്നാണ് ഉമസ്ഥർ പറയുന്നതെന്നും പാർശ്വഭാഗത്ത് നിന്നാകാം മലിനജലം പുറത്തേക്ക് പോകുന്നത്, ഇത് തടയുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിർദ്ദേശം പാലിച്ചില്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടാൻ നടപടിയെടുക്കുമെന്നും നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പുല്ലായിക്കൊടി ചന്ദ്രൻ പറഞ്ഞു