ഗോഡ്ഫാദറില്ലാതെ ഉയർന്ന നേതാവ് , വിവാദങ്ങളുടെ വലയിൽ കുടുങ്ങിയ രാഹുലിന്റെ കരിയർ ; വളര്‍ച്ചയും തകര്‍ച്ചയും ഒരു പാഠമാവുമ്പോള്‍ 

ലൈംഗികാരോപണ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയതോടെ  തിരശീല വീഴുന്നത് ഉദിച്ചുയർന്ന ഒരു യുവ നേതാവിന്റെ രാഷ്ട്രീയ ജീവിതത്തിനാണ്. രണ്ട് യുവതികള്‍ ലൈംഗിക പീഡന പരാതികളുമായി രംഗത്തെത്തിയതോടെയാണ് രാഹുലിനെ പാർട്ടിയും കൈ വിടുന്നത് .

 


ലൈംഗികാരോപണ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയതോടെ  തിരശീല വീഴുന്നത് ഉദിച്ചുയർന്ന ഒരു യുവ നേതാവിന്റെ രാഷ്ട്രീയ ജീവിതത്തിനാണ്. രണ്ട് യുവതികള്‍ ലൈംഗിക പീഡന പരാതികളുമായി രംഗത്തെത്തിയതോടെയാണ് രാഹുലിനെ പാർട്ടിയും കൈ വിടുന്നത് .

കേരള രാഷ്ട്രീയത്തിൽ വളര്‍ന്നുവന്ന യുവനേതാക്കളില്‍ ഏറെ ശ്രദ്ധേയനായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. രാഷ്ട്രീയത്തില്‍ പാരമ്പര്യമോ, കുടുംബപരമായി രാഷ്ട്രീയ ഗുരുക്കന്മാരോ ഒന്നും ഇല്ലായിരുന്നു രാഹുലിന്. അച്ഛന്‍ പട്ടാളത്തില്‍ ഓഫീസറായിരുന്ന എസ് രാജേന്ദ്ര കുറുപ്പിന്റെയും ബീനയുടേയും ഇളയമകന്‍. പഠനത്തില്‍ മിടുക്കനായിരുന്നു രാഹുല്‍. സ്‌കൂള്‍ പഠനകാലത്ത് രാഷ്ട്രീയത്തിന്റെ ബാലപാഠം പോലും വശമില്ലാതിരുന്ന രാഷ്ട്രീയ ബന്ധം തീരെയില്ലാത്തൊരു കുടുംബം. എടുത്തുപറയാന്‍ ഒരു ഗോഡ്ഫാദറില്ലായിരുന്നിട്ടും രാഹുല്‍ കോണ്‍ഗ്രസില്‍ വളരെ കുറഞ്ഞകാലം കൊണ്ട് പ്രതീക്ഷയുള്ള നേതാവായി. കേരളത്തിലെ ഒരു യുവനേതാവിനും ലഭിക്കാത്ത പരിഗണന രാഹുലിന് ലഭിച്ചു.

കോളേജ് വിദ്യാര്‍ഥിയായിരിക്കെ 2006-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കെ.എസ്.യു. വില്‍ അംഗമായതോടെയാണ് രാഹുലിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. കെ എസ് യു അടൂര്‍ നിയോജകമണ്ഡലം പ്രസിഡന്റായതോടെയാണ് രാഹുലിനെ കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയുന്നത്. പിന്നീട് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി. സംസ്ഥാന ജന.സെക്രട്ടറി, 2016 ല്‍ എന്‍ എസ് യു ദേശീയ സെക്രട്ടറി എന്നീ നിലകളിലേക്ക് വളര്‍ന്നു. 2007 ല്‍ പെരിങ്ങനാട് മണ്ഡലം പ്രസിജന്റായും രാഹുല്‍ പ്രവര്‍ത്തിച്ചു.

ആരേയും ആകര്‍ഷിക്കുന്ന പ്രസംഗമായിരുന്നു രാഹുലിന്റെ വളര്‍ച്ചയ്ക്ക വഴിയൊരുക്കിയത്. 2020 ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചപ്പോള്‍ സംസ്ഥാന ജന.സെക്രട്ടറി പദത്തിലേക്ക് ഉയരാന്‍ രാഹുലിന് ഏറേയൊന്നും പരിശ്രമിക്കേണ്ടിവന്നില്ല. ഇതേ വര്‍ഷം തന്നെ കെ പി സി സി അംഗമായും രാഹുല്‍ കോണ്‍ഗ്രസില്‍ സ്ഥാമമുറപ്പിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി-യുവജന സംഘടനകളില്‍ പ്രവര്‍ത്തിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രധാന വക്താവായി ഉയര്‍ന്ന രാഹുല്‍ 2023-ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഷാഫി പറമ്പില്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷപദവിയില്‍ തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ വ്യാജ ഐഡി കാര്‍ഡുകള്‍ ഉണ്ടാക്കിയാണ് സംസ്ഥാന അധ്യക്ഷനായതെന്ന പരാതി ഉയര്‍ന്നെങ്കിലും രാഷ്ട്രീയത്തില്‍ രാഹുലിന്റെ ഗ്രാഫ് കുത്തനെ ഉയര്‍ന്നു. 

ടെലിവിഷവന്‍ സംവാദങ്ങളിലൂടെയാണ് രാഷ്ട്രീയ കേരളം രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തിരിച്ചറിയുന്നത്. ഏത് ചര്‍ച്ചയിലും ആധിപത്യം സ്ഥാപിക്കാനുള്ള രാഹുലിന്റെ മിടുക്ക് വളര്‍ച്ചയുടെ പടവുകളായിമാറി. സംസ്ഥാന സര്‍ക്കാരിനെതിരേയുയര്‍ന്ന നിരവധി സമരങ്ങള്‍ക്ക് രാഹുല്‍ നേതൃത്വം നല്‍കി. സമരങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് കേസുകളില്‍ രാഹുല്‍ അറസ്റ്റു ചെയ്യപ്പെട്ടു. ജയിലലടക്കപ്പെട്ട രാഹുല്‍ കോണ്‍ഗ്രസില്‍ ഹീറോയായി. വിരുദ്ധ ഗ്രൂപ്പു നേതാക്കല്‍ക്കുപോലും രാഹുലിനെ അംഗീകരിക്കേണ്ടിവന്നു.

2024-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് ഷാഫി പറമ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് നിയമസഭാംഗത്വം രാജി വച്ചപ്പോള്‍ 2024 നവംബര്‍ 20ന് നടന്ന പാലക്കാട് നിയമസഭ ഉപ-തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായത് രാഹുലിന്റെ കരിയറില്‍ വലിയ നേട്ടമായിരുന്നു. ഷാഫിയുടെ അനുഗ്രഹാശിസുകളോടെ പാലക്കാട്ട് പറന്നിറങ്ങിയ രാഹുലിന്റെ വിജയം ഓരോ കോണ്‍ഗ്രസുകാരനും അസൂയയോടെയാണ് കണ്ട്. രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചപ്പോള്‍ കടുത്ത എതിര്‍പ്പുകളാണ് കോണ്‍ഗ്രസില്‍ രൂപം കൊണ്ടത്.

പാലക്കാട് യു ഡി എഫ് സ്ഥാനാര്‍ത്ഥിയാവാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെ മുരളീധരന്‍ മുതല്‍ അന്നത്തെ കെ പി സി സി ഡിജിറ്റല്‍ മീഡിയാ കണ്‍വീനറായിരുന്ന ഡോ സരിന്‍ വരെ ആഗ്രഹിച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവച്ചത് രാഹുല്‍ മാങ്കൂട്ടത്തിനെയായിരുന്നു. ഷാഫി പറമ്പില്‍ തന്റെ പിന്‍ഗാമിയായി രാഹുലിനെ നിര്‍ദേശിച്ചപ്പോള്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ രാഹുലിന് പിന്തുണയുമായി എത്തി. രാഹുലിനെ പരാജയപ്പെടുത്താന്‍ സി പി ഐ എം നടത്തിയ എല്ലാ ശ്രമങ്ങളും തകര്‍ന്നടിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് രാഹുലിനെ പരാജയപ്പെടുത്താനായി സി പി ഐ എം ക്യാമ്പിലെത്തി സ്ഥാനാര്‍ത്ഥിയായ ഡോ സരിന്‍ തകര്‍ന്നടിഞ്ഞു. ഒരു ഭാഗത്ത് ബി ജെ പിയും മറുഭാഗത്ത് സി പി ഐ എമ്മും കിണഞ്ഞു ശ്രമിച്ചിട്ടും രാഹുലിനെ തകര്‍ക്കാന്‍ കഴിഞ്ഞില്ല. അത്രയേറെ ജനപിന്തുണയാണ് രാഹുലിന് ലഭിച്ചത്. ഷാഫി നേടിയതിലും മിന്നുന്ന വിജയമാണ് പാലക്കാട്ടെ വോട്ടര്‍മാര്‍ രാഹുലിന് നല്‍കിയത്.

ഭാവിയില്‍ ഉന്നത പദവികള്‍ നേടിയെടുക്കാനുള്ള മിടുക്കും പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്താനുള്ള കഴിവുമുണ്ടായിരുന്നു രാഹുലിന്. റീല്‍ ചിത്രീകരിക്കുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് ചില മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ഷാഫി പറമ്പില്‍ എം പിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന എം എല്‍ എയും വന്‍ പ്രതീക്ഷകളാണ് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നല്‍കിയത്.

എന്നാല്‍ 2025 ഓഗസ്റ്റ് 21 രാഹുലിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ കോളിളക്കം സൃഷ്ടക്കുന്നതിന്റെ ആദ്യ സൈറണ്‍ മുഴങ്ങിയ ദിനമായിരുന്നു.
നടി റിനി ആന്‍ ജോര്‍ജ്ജ് ഒരു ‘യുവ രാഷ്ട്രീയക്കാരന്‍’ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച് ഒരു ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്ന് ആരോപിച്ചതിനെത്തുടര്‍ന്ന് രാഹുല്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. അവര്‍ അദ്ദേഹത്തിന്റെ പേര് പറഞ്ഞില്ലെങ്കിലും, വാര്‍ത്താ കവറേജില്‍ മാദ്ധ്യമങ്ങള്‍ ഈ ആരോപണത്തെ രാഹുലുമായി ബന്ധപ്പെടുത്തി. ഈ ആരോപണം നിഷേധിച്ച രാഹുല്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കില്ലെന്നും തനിക്കെതിരെ ഉയര്‍ന്ന ആരോപണം രാഷ്ട്രീയമായ ഗൂഢാലോചനയുടെ ഫലമാണെന്നും ന്യായീകരിച്ചു. പറഞ്ഞു. തുടര്‍ന്നുള്ള വെളിപ്പെടുത്തലുകളില്‍, രാഹുല്‍ തന്നോട് ‘ബലാത്സംഗ ഫാന്റസികള്‍’ പങ്കുവെച്ചതായും തന്നെ ‘ബലാത്സംഗം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന്’ പറഞ്ഞതായും ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അവന്തിക വിഷ്ണു ആരോപിച്ചു. ഒരു യുവതി രാഹുലില്‍ നിന്നും ഗര്‍ഭിണിയായെന്നും, ഗര്‍ഭം ഇല്ലാതാക്കാന്‍ രാഹുല്‍ പ്രേരിപ്പിച്ചതായും നിര്‍ബദ്ധിച്ച് ഗര്‍ഭം അലസിപ്പിച്ചതായും ആരോപിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് ദൃശ്യമാദ്യമങ്ങളിലൂടെ പ്രചരിച്ചതോടെ രാഹുലും കോണ്‍ഗ്രസും പ്രതിരോധത്തിലായി.

രാഹുല്‍ അതിന്റെ ആധികാരികതയെ ചോദ്യം ചെയ്തു. കൂടാതെ ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തില്‍ പരാതിയില്‍ നിയമോപദേശം തേടുകയാണെന്ന് കൊച്ചി പോലീസ് പറഞ്ഞു. കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ഒരു ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. രാഹുലിനെ പുറത്താക്കണമെന്ന് എതിരാളികളില്‍ നിന്നുള്ള വ്യാപകമായ ആഹ്വാനങ്ങള്‍ ഉണ്ടായി. പക്ഷെ രാഹുലിന്റെ നിയമസഭാ സ്ഥാനം ഒഴിയാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടില്ല. രാഹുലിനെതിരെ ഉയര്‍ന്ന ഗര്‍ഭഛിദ്ര ആരോണം കെട്ടിച്ചമച്ചതാണെന്നായിരുന്നു വിശദീകരണം, തനിക്കെതിരെ ആരും പരാതിയുമായി വന്നിട്ടില്ലെന്നും, താന്‍ നിരപരാധിയാണെന്നുമായിരുന്നു രാഹുല്‍ നേതാക്കളെ ബോധ്യപ്പെടുത്തിയിരുന്നത്. കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട രാഹുല്‍ പൊതുജനവുമായി ബന്ധമില്ലാതെ ദിവസങ്ങളോളം വീട്ടില്‍ തനിച്ചു കഴിയേണ്ടിവന്നു.
പരാതിയുമായി യുവതി പൊലീസിനുമുന്നില്‍ എത്തില്ലെന്ന് ഉറപ്പിച്ചാണ് രാഹുല്‍ വീണ്ടും മണ്ഡലത്തില്‍ സജീവമായത്.

തദേശ തിരഞ്ഞെടുപ്പോടെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ രാഹുലിനെ കോണ്‍ഗ്രസ് നേതൃത്വം വിലക്കിയരുന്നു. എന്നാല്‍ പാര്‍ട്ടി വേദികളിലല്ല താന്‍ സജീവമായതെന്നും, തന്നെ വിജയിപ്പിക്കാന്‍ അഹോരാത്രം പ്രവര്‍ത്തിച്ചവരാണ് തദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും, അതിനാല്‍ താന്‍ തിരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടാവുമെന്നും, പ്രഖ്യാപിച്ച് രാഹുല്‍, നേതൃത്വത്തെ തള്ളുന്നു. രാഹുല്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്നതും, വിവാഹ വാഗ്ദാനം നടത്തുന്നതുമായ ശബ്ദസന്ദേശം പുറത്തുവന്നതോടെ രാഹപല്‍ വീണ്ടും പ്രതിരോധത്തിലായി.

അപ്പോഴും ആരും പരാതിയുമായി വന്നില്ലെന്നെന്ന ന്യായവാദമായിരുന്നു രാഹുലിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. മുന്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ രാഹുല്‍ മാങ്കൂച്ചത്തിനെ ന്യായീകരിച്ച് രംഗത്തെത്തുന്നു. അന്ന് ഉച്ചയോടെ രാഹുലിനെതിരെ പീഡന പരാതിയുമായി യുവതി മുഖ്യമന്ത്രിയുടെ ഒഫീസിലെത്തിയതോടെ എല്ലാം മാറി മറിഞ്ഞു. സ്ത്രീപീഡന കേസില്‍ അകപ്പെട്ടതോടെ അറസ്റ്റില്‍ നിന്നും രക്ഷപ്പെടാനായി രാഹുല്‍ സംസ്ഥാനം വിട്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് വെളളിടിപോലെ രണ്ടാമത്തെ യുവതിയും രാഹുലിനെതിരെ ലൈംഗിക പീഡന പരാതിയുമായി രംഗത്തെത്തിയത്. 

കെ പി സി സി ക്കും എ ഐ സി സി ഭാരവാഹികള്‍ക്കും ലഭിച്ച പരാതി കുറച്ചുകൂടി ഗൗരവ തരമായിരുന്നു. കോണ്‍ഗ്രസ് നേതൃത്വം പരാതി പൊലീസ് മേധാവിക്ക് അയച്ചുകൊടുത്തു. പീഡന പരാതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം രണ്ടാമത്തെ പീഡന പരാതിയിലും അന്വേഷണം ആരംഭിച്ചിരിക്കയാണ്. ഇതോടെ കോണ്‍ഗ്രസ് നേതാക്കളെല്ലാം രാഹുലിനെ കൈയ്യോഴിയുകയായിരുന്നു. രാഹുലിന്റെ താരോദയവും അസ്തമനവും ഒരു പോലെ കാണേണ്ടിവന്ന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ മറുപടിപറയാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്.
ഒരു പൊതുപ്രവര്‍ത്തകന് എങ്ങിനെ ആവരുതെന്നതിന്റെ ഉദാഹരണമായി രാഹുല്‍ മാങ്കൂട്ടത്തില്‍ മാറുകയാണ്. രാഹുലിന്റെ ദയനീയ പതനം ഓരോ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും പഠനവിഷയമാണ്.