മുങ്ങുന്നതിന് മുന്‍പ് രാഹുലിനെ പൊക്കിയത് പൂങ്കുഴലി ഐപിഎസ്സിന്റെ സമര്‍ത്ഥമായ കരുനീക്കങ്ങള്‍, രായ്ക്കുരാമാനം പാലക്കാടുനിന്നും പത്തനംതിട്ടയിലെത്തിച്ചു, തികഞ്ഞ ക്രിമിനല്‍ മൈന്‍ഡുള്ള വ്യക്തിയെന്ന് പോലീസ്

പാലക്കാട് എംഎല്‍എയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമ കേസുകളുടെ പരമ്പര അനാവരണമാകുകയാണ്.

 

രാഹുലിന്റെ അറസ്റ്റിന് നേതൃത്വം നല്‍കിയത് എഐജി ജി. പൂങ്കുഴലി ഐപിഎസ് ആണ്. പൂങ്കുഴലിയുടെ സമര്‍ത്ഥമായ നീക്കങ്ങള്‍ കാരണം രാഹുല്‍ ഒളിവില്‍ പോകുന്നതിന് മുന്‍പ് തന്നെ പിടിയിലായി.

തിരുവനന്തപുരം: പാലക്കാട് എംഎല്‍എയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമ കേസുകളുടെ പരമ്പര അനാവരണമാകുകയാണ്. കഴിഞ്ഞദിവസം രാത്രി പാലക്കാട്ടെ ഒരു ഹോട്ടലില്‍ നിന്ന് ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്ത രാഹുലിനെ, പത്തനംതിട്ടയിലെ എആര്‍ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തു.

രാഹുലിന്റെ അറസ്റ്റിന് നേതൃത്വം നല്‍കിയത് എഐജി ജി. പൂങ്കുഴലി ഐപിഎസ് ആണ്. പൂങ്കുഴലിയുടെ സമര്‍ത്ഥമായ നീക്കങ്ങള്‍ കാരണം രാഹുല്‍ ഒളിവില്‍ പോകുന്നതിന് മുന്‍പ് തന്നെ പിടിയിലായി. വിവരം ലഭിച്ചിരുന്നെങ്കില്‍ അദ്ദേഹം രക്ഷപ്പെട്ടേനെ എന്നാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ രഹസ്യമായാണ് രാഹുലിനെ ഹോട്ടലിലെത്തി പിടികൂടിയത്.
 
രാഹുലിനെതിരെ ഇതുവരെ മൂന്ന് പ്രധാന ലൈംഗികാതിക്രമ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസ് അദ്ദേഹത്തെ 'തികഞ്ഞ ക്രിമിനല്‍ മൈന്‍ഡുള്ള വ്യക്തി' എന്നാണ് വിശേഷിപ്പിക്കുന്നത്. ഒന്നിലധികം സ്ത്രീകളെ വഞ്ചിച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയില്‍ അന്വഷണം പുരോഗമിക്കുകയാണ്. രാഹുലിന്റെ എല്ലാ ലൈംഗിക അതിക്രമങ്ങളും സമാനമായ രീതിയിലാണെന്നുകാണാം.

1. ആദ്യ കേസ് (2025 നവംബര്‍ 27-ന് രജിസ്റ്റര്‍ ചെയ്തത്):

വിവാഹിതയായ സ്ത്രീയുടെ പരാതിയിന്മേല്‍ രജിസ്റ്റര്‍ ചെയ്ത കേസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ അവരെ ബലാത്സംഗം ചെയ്യുകയും ഗര്‍ഭച്ഛിദ്രം നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 64 (ബലാത്സംഗം), 89 (സമ്മതമില്ലാതെ ഗര്‍ഭച്ഛിദ്രം), 316 (വിശ്വാസവഞ്ചന) തുടങ്ങിയ വകുപ്പുകള്‍ ചുമത്തി. ഈ കേസ് ആദ്യം തിരുവനന്തപുരം സിറ്റി പൊലീസിന് കീഴിലായിരുന്നു, പിന്നീട് 2025 ഡിസംബര്‍ 12-ന് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി. രാഹുലിന് ഹൈക്കോടതി ഇടക്കാല അറസ്റ്റ് സംരക്ഷണം നല്‍കിയിരുന്നു.

2. രണ്ടാം കേസ് (2025 ഡിസംബര്‍ 3-ന് രജിസ്റ്റര്‍ ചെയ്തത്):  

23 വയസ്സുള്ള ഒരു യുവതിയുടെ പരാതി. 2023-ല്‍ വിവാഹവാഗ്ദാനം നല്‍കി ഹോംസ്റ്റേയില്‍ വച്ച് ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. ഈ കേസും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നു. രാഹുലിന്റെ അടുത്ത സുഹൃത്തായ ഫെന്നി നൈനാനും പരാതിയില്‍ പരാമര്‍ശിക്കപ്പെട്ടു. കേസില്‍ രാഹുലിന് ആന്റിസിപ്പേറ്ററി ബെയില്‍ ലഭിച്ചിരുന്നു.

3. മൂന്നാം കേസ് (2026 ജനുവരി - ഏറ്റവും പുതിയത്):  

ഒരു പ്രവാസി മലയാളി യുവതിയുടെ പരാതിയിന്മേല്‍ രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇമെയില്‍ വഴി പരാതി നല്‍കി. തിരുവല്ലയിലെ ഹോട്ടല്‍ മുറിയില്‍ വച്ച് ബലാത്സംഗം ചെയ്തു, മര്‍ദിച്ചു, ഗര്‍ഭിണിയാക്കി, പിന്നീട് ഉപേക്ഷിച്ചുവെന്നാണ് ആരോപണം. പരാതിക്കാരിയുടെ വീഡിയോ സ്റ്റേറ്റ്‌മെന്റ് ക്രൈം ബ്രാഞ്ച് ശേഖരിച്ചു. ഈ കേസിലാണ് രാഹുല്‍ അറസ്റ്റിലായത്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മുന്‍കേസുകളില്‍ കോടതിയില്‍ പോകാന്‍ അവസരം ഉണ്ടായിരുന്നെങ്കിലും, ഈ കേസില്‍ അറസ്റ്റ് തടയാന്‍ കഴിഞ്ഞില്ല. 

നടി റിനി ആന്‍ ജോര്‍ജ് ആണ് രാഹുലിനെതിരെ ആദ്യം രംഗത്തെത്തുന്നത്. പിന്നീട് ക്രൂരപീഡനങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവരും പരാതിയുമായെത്തി. മുന്‍ എംപിയുടെ മകളും രാഹുലിന്റെ ഇരയാണെന്ന ആരോപണം ഉണ്ടായിരുന്നു. എന്നാല്‍, പരാതി നല്‍കിയിട്ടില്ല. തുടരെ പരാതിയെത്തിയതോടെയാണ് ഗത്യന്തരമില്ലാതെ കോണ്‍ഗ്രസ് പുറത്താക്കുന്നത്.

പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) എല്ലാ കേസുകളും ഏകോപിപ്പിച്ച് അന്വേഷിക്കുന്നു. ഡിജിറ്റല്‍ തെളിവുകള്‍, ഫോണ്‍ ലൊക്കേഷനുകള്‍, സൈബര്‍ ഫോറന്‍സിക്‌സ് എന്നിവ ഉപയോഗിച്ചാണ് തെളിവുകള്‍ ശേഖരിക്കുന്നത്. രാഹുലിനെതിരെ കൂടുതല്‍ പരാതികള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.