ചവുട്ടി കുത്തി തിരക്ക്: ഗുണ്ടൽപേട്ടിലേക്കുള്ള സൗജന്യ പ്രിയദർശിനി ബസിൽ സീറ്റ് പിടിക്കാൻ കണ്ണൂരിൻ നിന്നും പെൺപട

സ്ത്രീകളടക്കമുള്ളവർ മറ്റു ജില്ലകളിൽനിന്നുപോലും കൂട്ടമായെത്തി ബത്തേരിയിൽനിന്നു ഗുണ്ടൽപേട്ടയിലേക്കു പോവുകയാണ്

 

ഇരിട്ടി: ഓണക്കാലമടുത്തപ്പോൾ ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ ട്രെൻഡായതോടെ അങ്ങോട്ടുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി.പൂപ്പാടങ്ങളുംമുന്തിരിത്തോട്ടവും കാണാനായി ഗുണ്ടൽപേട്ടിലേക്കുള്ള കെഎസ്ആർടിസി ബസിൽ യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപെടുന്നത്. പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര പദ്ധതി ഹിറ്റായ സാഹചര്യത്തിൽ സ്ത്രീകളടക്കമുള്ളവർ മറ്റു ജില്ലകളിൽനിന്നുപോലും കൂട്ടമായെത്തി ബത്തേരിയിൽനിന്നു ഗുണ്ടൽപേട്ടയിലേക്കു പോവുകയാണ്.

അവധി ദിനമായ ഓഗസ്റ്റ് 12 ന് രാവിലെ പ്രിയദർശിനി ബസിൽ തിക്കിത്തിരക്കി കയറാൻ ഇരുനൂറോളം പേർ എത്തി.എന്നാൽ ഉൾക്കൊള്ളാവുന്നതിലുമധികം യാത്രക്കാരെ കയറ്റാനാകില്ലെന്നും അപകട സാധ്യതയുണ്ടെന്നും അറിയിച്ച് ബസ് ജീവനക്കാർ സർവീസ് നടത്താൻ വിസമ്മതിച്ചു. തുടർന്ന് പൊലീസും കെഎസ്ആർടിസി ഉദ്യോഗസ്ഥരും ഇടപെട്ടു. അൽപ്പ  സമയം ബസ് നിർത്തിയിട്ടു. ഒടുവിൽ 134 യാത്രക്കാരുമായി ബസ് ഗുണ്ടൽപേട്ടിലേക്ക് നീങ്ങി. ഇടയ്ക്കുള്ള സ്റ്റോപ്പുകളിൽ നിന്ന് ആളുകളെ കയറ്റാൻ കഴിയില്ലെന്ന നിബന്ധനയോടെയാണ് ബസ് പുറപ്പെട്ടത്.

കഴിഞ്ഞ രണ്ടാഴ്‌ചയിലധികമായി മിക്ക ദിവസങ്ങളിലും ബത്തേരി ബസ് സ്റ്റാൻഡിൽ ഇതാണു സ്ഥിതി. വയനാടിനു പുറമേ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നാണു യാത്രക്കാരിലേറെയും. സ്ത്രീകളാണു കൂടുതലായും എത്തുന്നത്. കൽപറ്റയിൽനിന്നുള്ള ഒരു ബസ് ഉൾപ്പെടെ ഗുണ്ടൽപേട്ടിലേക്ക് മൂന്ന് കെഎസ്ആർടിസി ബസുകൾ എട്ട് സർവീസാണ് നടത്തുന്നത്. വരും തിരക്ക് കൂടിയേക്കുമെന്നാണ് കെ എസ് ആർ ടി സി അധികൃതരുടെകണക്ക് കൂട്ടൽ.