എസ്ഡിപിഐ തീവ്ര വര്‍ഗീയ സംഘടന, വോട്ട് വേണ്ടെന്ന് പറയാത്തത് സിപിഎമ്മിന് കനത്ത തിരിച്ചടിയും ബാധ്യതയുമാകും, കൈവെട്ടുകേസും അഭിമന്യു കൊലക്കേസും മറക്കരുത്

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചൂടേറിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് എസ്ഡിപിഐയുടെ പിന്തുണ.

 

നിര്‍ണായക മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കുമെന്ന് എസ്ഡിപിഐ വ്യക്തമാക്കിയിട്ടുണ്ട്. മഞ്ചേശ്വരത്ത് യുഡിഎഫ് നിലപാടിനൊപ്പമാകും എസ്ഡിപിഐ.

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചൂടേറിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ)യുടെ പിന്തുണ. മണ്ഡലങ്ങളിലെ സാഹചര്യത്തിന് അനുസരിച്ച് ഇടതിനേയും വലതിനേയും പിന്തുണക്കാനാണ് സംഘനയുടെ തീരുമാനം.

നിര്‍ണായക മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കുമെന്ന് എസ്ഡിപിഐ വ്യക്തമാക്കിയിട്ടുണ്ട്. മഞ്ചേശ്വരത്ത് യുഡിഎഫ് നിലപാടിനൊപ്പമാകും എസ്ഡിപിഐ. എന്നാല്‍, തീവ്രസംഘടനയുടെ പിന്തുണ വേണ്ടെന്ന് ഇടതുപക്ഷം പറയാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

2010-ലെ പ്രൊഫസര്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടുകേസും 2018-ലെ അഭിമന്യു കൊലപാതക കേസും ഉള്‍പ്പെടെയുള്ള സംഭവങ്ങളിലെ എസ്ഡിപിഐയുടെ ബന്ധം ഇതിനകം വ്യക്തമായിട്ടും ഇവരെ തള്ളിപ്പറയാത്തത് സിപിഎമ്മിന് പിന്നീട് ബാധ്യതയായി മാറും.

എസ്ഡിപിഐയെ പൊതുവെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യുടെ രാഷ്ട്രീയ വിഭാഗമായാണ് കണക്കാക്കുന്നത്. 2022-ല്‍ കേന്ദ്രസര്‍ക്കാര്‍ പിഎഫ്‌ഐയെ ഭീകരവാദ ബന്ധത്തിന്റെ പേരില്‍ നിരോധിച്ചിരുന്നു. പിഎഫ്‌ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ)യും എസ്ഡിപിഐയും പലപ്പോഴും ഒരേ സംഘടനാ ശൃംഖലയിലെ ഭാഗങ്ങളായി പ്രവര്‍ത്തിക്കുന്നതായി പൊലീസ് റിപ്പോര്‍ട്ടുകളും കോടതി നടപടികളും ചൂണ്ടിക്കാട്ടുന്നു.

2010 ജൂലൈ 4-ന് തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളം അധ്യാപകനായ പ്രൊഫസര്‍ ടി.ജെ. ജോസഫിന്റെ വലതുകൈ മുറിച്ചുമാറ്റിയ സംഭവം പിഎഫ്‌ഐയുടെ വര്‍ഗീയത വെളിപ്പെടുത്തുന്നതാണ്. പിഎഫ്‌ഐ അംഗങ്ങളാണ് പ്രധാന പ്രതികള്‍. പിന്നീട് എസ്ഡിപിഐയുമായി ബന്ധപ്പെട്ടവരും കേസില്‍ ഉള്‍പ്പെട്ടു.

2018 ജൂലൈ 2-ന് എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ 16 അംഗങ്ങളുള്ള സംഘം വധിച്ചത് കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയ രംഗത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്. കോളേജ് ഭിത്തിയില്‍ എഴുതിയ മുദ്രാവാക്യ തര്‍ക്കമാണ് സംഭവത്തിന് കാരണമായത്. സിഎഫ്‌ഐ, എസ്ഡിപിഐ, പിഎഫ്‌ഐ അംഗങ്ങള്‍ ഉള്‍പ്പെട്ട 16 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.

സിപിഎം ഇത്തവണ എസ്ഡിപിഐയുടെ വോട്ട് ബാങ്കിനെ തന്ത്രപരമായി ഉപയോഗിക്കുന്നുവെന്ന ആരോപണം ശക്തമാണ്. അഭിമന്യു എസ്എഎഫ്‌ഐ നേതാവായിരുന്നിട്ടും, എസ്ഡിപിഐയെ തള്ളിപ്പറയാത്തത് കൊലയാളികളെ ചേര്‍ത്തുപിടിക്കുന്നതിന് തുല്യമാണ്.

രാഷ്ട്രീയ ലാഭത്തിന് വേണ്ടി തീവ്രവര്‍ഗീയ ശക്തികളെ ഉപയോഗിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആ ശക്തികള്‍ക്ക് തന്നെ ശക്തി പകരും. സിപിഎം തങ്ങളുടെ മതനിരപേക്ഷ നിലപാട് കൃത്യമായി വ്യക്തമാക്കി വോട്ട് വേണ്ട എന്ന് പറയാത്തിടത്തോളം ഈ വിമര്‍ശനങ്ങള്‍ തുടരുമെന്നാണ് സോഷ്യല്‍ മീഡിയയുടെ സന്ദേശം.