കുഞ്ഞനന്തനെ സിപിഎം കൊലപ്പെടുത്തിയതോ? വെളിപ്പെടുത്തലുമായി ഷാജി, മോനേ കെ എം ഷായീ ആ വെള്ളം മറിച്ചേക്കെന്ന് മകള്‍

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവെ ജയിലില്‍ വെച്ച് സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി.
 

മലപ്പുറം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവെ സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. മലപ്പുറം കൊണ്ടോട്ടി മുസ്ലീംലീഗ് മുനിസിപ്പല്‍ സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യവിഷബാധയേറ്റാണ് കുഞ്ഞനന്തന്‍ മരിച്ചത്. ടിപി ചന്ദ്രശേഖരന്‍ കൊലപാതക കേസില്‍ നേതാക്കളിലേക്ക് എത്താന്‍ കഴിയുന്ന ഏക കണ്ണിയായ കുഞ്ഞനന്തന്‍ ആണെന്നും കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കെ എം ഷാജി ആരോപിച്ചു.

മിക്ക രാഷ്ട്രീയ കൊലക്കേസുകളിലും കൊലപാതകികള്‍ കൊല്ലപ്പെട്ടത് രഹസ്യം പുറത്തുവിടുമെന്ന് ഭയന്ന് അതേ പാര്‍ട്ടിയിലുള്ള ആള്‍ക്കാരാണെന്ന സൂചനയും ഷാജിയുടെ പ്രസംഗത്തിലുണ്ട്. ഫസല്‍ കൊലക്കേസിലെ മൂന്ന് പ്രതികളും മൃഗീയമായി കൊല്ലപ്പെടുകയുണ്ടായി. കുറച്ചു ആളുകളെ കൊല്ലാന്‍ വിടും. അവര്‍ കൊലപാതകം നടത്തി തിരിച്ചുവരും. ഇവരില്‍നിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും. ഫസല്‍ കൊലപാതക കേസിലെ മൂന്ന് പേരെ കൊന്നത് സിപിഎമ്മാണ്. ഷുക്കൂര്‍ കൊലപാതക കേസിലെ പ്രധാന പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും കെ എം ഷാജി ആരോപിച്ചു.

ടി പി വധക്കേസില്‍ 13-ാം പ്രതിയായിരുന്ന പി കെ കുഞ്ഞനന്തന്‍ 2020 ജൂണിലാണ് മരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടയിലായിരുന്നു മരണം. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഷാജി ആരോപണവുമെത്തിയതെന്നത് ശ്രദ്ധേയമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ ടിപി വധം പ്രചരണായുധമാക്കുമെന്ന സൂചനകൂടിയാണ് ഷാജി നല്‍കുന്നത്.

കെ എം ഷാജിയുടെ ആരോപണത്തിന് പിന്നാലെ കുഞ്ഞനന്തന്റെ മകള്‍ ഷബ്‌ന മനോഹരന്‍ മറുപടിയുമായെത്തി. മോനേ കെഎം ഷായീ ആ വെള്ളമങ്ങ് മറിച്ചേക്ക്. യുഡിഎഫ് ഭരണകൂടം കൃത്യമായ ചികിത്സ നല്‍കാത്തതിനാല്‍ അസുഖം മൂര്‍ഛിച്ചത് കാരണമാണ് അച്ഛന്‍ മരണപ്പെട്ടതെന്നും അച്ഛനെ കൊന്നത് യുഡിഎഫ് ഭരണകൂടമാണെന്നും ഷബ്‌ന പറഞ്ഞു.